ADVERTISEMENT

വജ്രത്തിന്റെ കാഠിന്യമുള്ള ഗ്ലാസ് ചൈനീസ് ഗവേഷകർ വികസിപ്പിച്ചു. എഎം ത്രീ എന്നു പേരിട്ടിരിക്കുന്ന ഗ്ലാസ് പല ഉന്നത ഹൈ ടെക് വ്യവസായങ്ങളിലും ഉപയോഗിക്കാമെന്നാണു ഗവേഷകർ പറയുന്നത്. വജ്രത്തിൽ ആഴത്തിൽ പോറലുകൾ വീഴ്ത്താൻ ഈ ഗ്ലാസിനു കഴിവുണ്ട്. ചൈനയിലെ യാൻഷൻ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഗ്ലാസ് വികസിപ്പിച്ചതിനു പിന്നിൽ. വജ്രത്തെ അനുസ്മരിപ്പിക്കുന്ന ഈ ഗ്ലാസ് വസ്തുവിന് നേരിയ മഞ്ഞ കലർന്ന നിറമാണ്.

 

എന്നാൽ പ്രതിരോധമേഖലയിലാകും ഇതിന്റെ ഏറ്റവും വലിയ ഉപയോഗമെന്നും വിദഗ്ധർ വിലയിരുത്തുന്നു. ശക്തമായ സുരക്ഷ നൽകുന്ന ബുള്ളറ്റ്പ്രൂഫ് കവചങ്ങൾ ഇതുവഴി നിർമിക്കാം. നിലവിൽ ഉപയോഗിക്കുന്ന ബുള്ളറ്റ്പ്രൂഫ് കവചങ്ങളുടെ 100 മടങ്ങ് സുരക്ഷയാകും ഇതിൽ നിന്നു ലഭിക്കുക. സെമിക്കണ്ടക്ടറായ ഈ ഗ്ലാസിന് സിലിക്കണിന് തത്തുല്യമായ വൈദ്യുത സവിശേഷതകളുണ്ടെന്നത് ഭാവിയിൽ ഇലക്ട്രോണിക് വ്യവസായത്തിൽ ഇതു വ്യാപകമായി ഉപയോഗിക്കാനിടയാക്കും സോളർ സെല്ലുകളിലാകും ഇവയുടെ ഏറ്റവും വലിയ മറ്റൊരു ഉപയോഗം.

 

കാഠിന്യത്തിന്റെ അളവ്, പുതിയ ഗ്ലാസിന് 113 ജിഗാപാസ്കലാണ്. പ്രകൃതിദത്തമായ വജ്രത്തിനു പൊതുവെ 50 മുതൽ 70 വരെ ജിഗാപാസ്കലാണ് സാധാരണഗതിയിൽ കാഠിന്യം. എത്രത്തോളം കാഠിന്യമുള്ളതാണ് പുതിയ ഗ്ലാസെന്നത് ഈ സൂചിക വെളിവാക്കുന്നു.കാർബണിന്റെ ഫുട്ബോളിനെ അനുസ്മരിപ്പിക്കുന്ന നാനോ പദാർഥങ്ങളായ ഫുള്ളറിനുകൾ ഉപയോഗിച്ചാണ് ഗ്ലാസ് നിർമിച്ചത്. 25 ഗിഗാപാസ്കൽ വരെ സമ്മർദ്ദത്തിൽ 1200 ഡിഗ്രി സെൽഷ്യസ് താപനിലയിലായിരുന്നു ഇതിന്റെ നിർമാണപ്രവർത്തനങ്ങൾ.

 

∙ ഭാവി ആയുധങ്ങൾക്ക് വഴിവയ്ക്കുമോ?

 

എന്നാൽ എന്തിനെയും ആയുധമാക്കാൻ താത്പര്യമുള്ള ചൈന, ഈ ഗ്ലാസിനെയും പ്രതിരോധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഭാവിയിൽ സൗരോർജം ഉപയോഗിക്കുന്ന അത്യന്തം വിനാശകാരികളായ ആയുധങ്ങൾ നടപ്പിൽ വന്നേക്കാമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് പുറപ്പെടുവിക്കാവുന്ന ഡെത്ത് ലേസറുകൾ, സൂര്യന്റെ കിരണങ്ങൾ വൻതോതിൽ ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിച്ച് പ്രതിയോഗികളെ നശിപ്പിക്കുന്ന സ്പേസ് മിററുകൾ, ഹീലിയോബീമുകൾ എന്നിവയൊക്കെ പ്രതിരോധ ഗവേഷകർ സ്വപ്നം കാണുന്ന നൂതന ആയുധങ്ങളാണ്. ഇവയിൽ പലതും യാഥാർഥ്യത്തിലാക്കാനുള്ള പ്രധാന പ്രതിബന്ധം വളരെ ദുഷ്കരമായ സാഹചര്യങ്ങളെ അതിജീവിക്കുന്ന സ്ഫടിക പാനലുകളും മറ്റും നിർമിക്കാനാകാത്തതാണ്. പുതുതായി കണ്ടെത്തിയ കാഠിന്യമേറിയ ഗ്ലാസ് ഇക്കാര്യത്തിൽ സഹായകരമാകും. ബഹിരാകാശത്ത് പുതിയൊരു ചന്ദ്രനെപ്പോലും സ്ഥാപിക്കാനൊരുങ്ങുന്ന ചൈന ഇത്തരം സാധ്യതകൾ പരിഗണിക്കുമോ എന്നതാണ് അറിയേണ്ടത്.

 

English Summary: Chinese scientists develop glass as hard as a diamond

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com