ADVERTISEMENT

2018ല്‍ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ഘടിപ്പിച്ചിരുന്ന സോയുസ് പേടകത്തിലെ ചോര്‍ച്ചയ്ക്ക് പിന്നില്‍ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി. ഭൂമിയിലേക്ക് വേഗം തിരിച്ചെത്തുന്നതിന് വേണ്ടി നാസ ബഹിരാകാശ സഞ്ചാരിയായിരുന്ന സെറീന ഓനന്‍ ചാന്‍സെലര്‍ ബോധപൂര്‍വമാണ് ബഹിരാകാശ പേടകത്തില്‍ ദ്വാരമുണ്ടാക്കിയതെന്നാണ് ടാസ് (TASS) റിപ്പോര്‍ട്ടു ചെയ്യുന്നത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ വാസം വൈകാരിക പ്രതിസന്ധികള്‍ സെറീനയില്‍ സൃഷ്ടിച്ചിരുന്നുവെന്നും റഷ്യന്‍ വാര്‍ത്താ ഏജന്‍സി ആരോപിക്കുന്നു. 

 

അമേരിക്കയുടേയും റഷ്യയുടേയും അടക്കമുള്ള ബഹിരാകാശ സഞ്ചാരികളെ ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്നത് സോയുസ് പേടകമാണ്. 2018 ജൂണില്‍ ബഹിരാകാശ നിലയത്തിലേക്ക് മൂന്ന് ഗവേഷകരുമായി എത്തിയ സോയുസ് ഡിസംബറില്‍ തിരികെ പോകാനിരിക്കയായിരുന്നു. ഇതിനിടെയാണ് സോയുസ് പേടകത്തില്‍ രണ്ട് മില്ലിമീറ്റര്‍ വ്യാസം വരുന്ന ദ്വാരം കണ്ടെത്തിയത്. ബഹിരാകാശ നിലയത്തിലെ മര്‍ദം കുറയുന്നത് ശ്രദ്ധയില്‍ പെട്ടതോടെ നടത്തിയ അന്വേഷണങ്ങളാണ് ദ്വാരം കണ്ടെത്താന്‍ സഹായിച്ചത്.

 

ബഹിരാകാശ നിലയത്തിലെ റഷ്യയുടെ ഭാഗത്തുണ്ടായ ഈ ദ്വാരം മനുഷ്യനിര്‍മിതമാണെന്ന ആരോപണം തുടക്കം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. നാസയും റോസ്‌കോസ്‌മോസും ഇതേക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഭൂമിയില്‍ വെച്ചു തന്നെ ഒരു ടെക്‌നീഷ്യന് സംഭവിച്ച കയ്യബദ്ധമാണിതെന്നും പ്രത്യേകം പശ ഉപയോഗിച്ച് ദ്വാരം അടച്ചതാണെന്നും അത് ബഹിരാകാശത്ത് വെച്ച് തുറക്കുകയായിരുന്നുവെന്നും വാദങ്ങളുയര്‍ന്നു. അന്തിമ അന്വേഷണ റിപ്പോര്‍ട്ടു വരുന്നതുവരെ വിവാദമായ പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നാണ് നാസയുടേയും റോസ്‌കോസ്‌മോസിന്റേയും തീരുമാനം. ഇതിനിടെയാണ് റഷ്യന്‍ വാര്‍ത്താ ഏജന്‍സി പരസ്യമായി അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയാണ് ഈ അട്ടിമറിക്ക് പിന്നിലെന്ന ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 

 

തങ്ങളുടെ സഞ്ചാരിക്കെതിരായ ആരോപണത്തില്‍ പ്രതികരണവുമായി നാസ തന്നെ രംഗത്തെത്തിയിട്ടുണ്ട്. 'സെറീന അടക്കം നാസയുടെ എല്ലാ ബഹിരാകാശ സഞ്ചാരികളും ബഹുമാനിക്കപ്പെടുന്നവരാണ്. രാജ്യത്തിനും നാസക്കും ഇവര്‍ നല്‍കിയ സംഭാവനകള്‍ വിലകുറച്ചുകാണാനാവില്ല. ഞങ്ങള്‍ സെറീനക്കൊപ്പം നിലകൊള്ളുന്നു. ഇത്തരം ആരോപണങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള വിശ്വാസ്യതയുണ്ടെന്ന് ഞങ്ങള്‍ കരുതുന്നില്ല' എന്നായിരുന്നു നാസയുടെ ഹ്യൂമന്‍ സ്‌പേസ്ഫ്‌ളൈറ്റ് മേധാവി കാത്തി ലോഡേഴ്‌സ് ട്വീറ്റ് ചെയ്തത്.

 

അതേസമയം, നാസയുടെ വിശദീകരണക്കുറിപ്പില്‍ തങ്ങളുടെ ബഹിരാകാശ സഞ്ചാരികളുടെ സ്വകാര്യത മാനിച്ചുകൊണ്ട് ഇവരുടെ വൈദ്യശാസ്ത്രപരമായ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നും പറയുന്നുണ്ട്. നേരത്തെ തന്നെ റഷ്യന്‍ മാധ്യമങ്ങള്‍ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികളാണ് സോയുസ് പേടകത്തിലെ ദ്വാരത്തിന് പിന്നിലെന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഇത്തരം അവകാശവാദങ്ങള്‍ ബാലിശമാണെന്നായിരുന്നു നാസയുടെ പ്രതികരണം. ഇത്തരം ദ്വാരങ്ങള്‍ ഉണ്ടാക്കിയാല്‍ വളരെ വേഗത്തില്‍ തന്നെ മര്‍ദവ്യതിയാനം ശ്രദ്ധയില്‍ പെടും. ദ്വാരം കണ്ടെത്തുന്നതിന് മുൻപുള്ള സമയത്ത് അമേരിക്കന്‍ സഞ്ചാരികള്‍ സോയുസിന്റെ ഭാഗത്തേക്ക് പോയിരുന്നില്ലെന്നതാണ് നാസ നല്‍കുന്ന വിശദീകരണം. അതേസമയം ഈ വിശദീകരണത്തില്‍ റഷ്യ തൃപ്തി പ്രകടിപ്പിച്ചിട്ടുമില്ല.

 

English Summary: Russia Claims a NASA Astronaut Attacked the ISS to Return to Earth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com