ADVERTISEMENT

രാജ്യാന്തര ബഹിരാകാശ നിലയത്തിലെ വിള്ളലുകള്‍ വലിയ അപകടത്തിലേക്ക് നയിച്ചേക്കാമെന്ന മുന്നറിയിപ്പുമായി വിരമിച്ച നാസ ബഹിരാകാശ സഞ്ചാരി ബില്‍ ഷെപ്പേഡ്. ഓഗസ്റ്റിലാണ് ആദ്യമായി രാജ്യാന്തര ബഹിരാകാശ നിലയത്തിലെ റഷ്യന്‍ ഭാഗത്ത് വിള്ളലുകള്‍ കണ്ടെത്തുന്നത്. ഈ വിവരം നിലയത്തിലെ റഷ്യന്‍ ബഹിരാകാശ സഞ്ചാരി വ്‌ളാദിമിര്‍ സൊളോവ്യോവാണ് അറിയിച്ചത്. എന്നാൽ, ഈ വിള്ളലുകളില്‍ ഭയപ്പെടേണ്ടതില്ലെന്നാണ് നാസയുടെ നിലപാട്. 

 

ഇത്തരം വിള്ളലുകള്‍ എന്തുകാരണം കൊണ്ടാണ് സംഭവിക്കുന്നതെന്നതിന് കാലപ്പഴക്കം ഒഴികെ വ്യക്തമായ വിശദീകരണം നല്‍കാന്‍ റഷ്യന്‍- അമേരിക്കന്‍ എൻജിനീയര്‍മാര്‍ക്ക് സാധിച്ചിട്ടില്ല. ഇതുതന്നെയാണ് വിള്ളലുകളെ അപകടകാരിയാക്കുന്നത് എന്നാണ് ഷെപ്പേഡ് വിശദീകരിക്കുന്നത്. നാല് തവണ ബഹിരാകാശത്തേക്ക് പോയിട്ടുള്ള അനുഭവ സമ്പന്നനായ ബഹിരാകാശ സഞ്ചാരിയാണ് ബില്‍ ഷെപ്പേഡ്. 2000ത്തില്‍ ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ യാത്രയിലും അദ്ദേഹം അംഗമായിരുന്നു. അടുത്തിടെ നാസയുടെ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ ഉപദേശക സമിതി യോഗത്തിനിടെയായിരുന്നു നിലയത്തിലെ വിള്ളലുകളെക്കുറിച്ച് ആദ്യം അറിവു ലഭിച്ചതെന്നും ഷെപ്പേഡ് പറയുന്നു.

 

അലൂമിനിയം പാത്രങ്ങളുടെ മുകളില്‍ സാധാരണ കാണാറുള്ള നേരിയ വരയോളം മാത്രം വലുപ്പമേ നിലവില്‍ ഈ വിള്ളലുകള്‍ക്കുള്ളൂ. ഏതാണ്ട് ആറോളം വിള്ളലുകള്‍ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് മോശം ലക്ഷണമായാണ് സൊളോവ്യോവ് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍ഐഎക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. വൈകാതെ ഇത് ബഹിരാകാശ നിലയത്തില്‍ പടരാനുള്ള സാധ്യതയാണ് പ്രശ്‌നത്തിന്റെ ഗൗരവസാധ്യത വര്‍ധിപ്പിക്കുന്നത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ അമേരിക്കയോ നാസയോ തയാറായിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല.

 

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഐഎസ്എസ് ഭൂമിക്ക് ചുറ്റും കറങ്ങുന്നുണ്ട്. കാലപ്പഴക്കത്തിന്റെ ലക്ഷണങ്ങളാണ് വിള്ളലുകളിലൂടെ കാണിക്കുന്നത് എന്നതാണ് പ്രധാന ആശങ്ക. പ്രത്യേകിച്ചും നിലയത്തിലെ ഏറ്റവും കാലപ്പഴക്കമുള്ള റഷ്യന്‍ ഭാഗത്തെ പ്രശ്‌നങ്ങള്‍. കഴിഞ്ഞ വര്‍ഷം ബഹിരാകാശ നിലയത്തിലെ ശുചിമുറിയുടെ ഭാഗത്ത് ഊഷ്മാവ് ദുരൂഹമായി ഉയരുകയും ഓക്‌സിജന്‍ വിതരണ സംവിധാനം താറുമാറാവുകയും ചെയ്തത് ആശങ്കയ്ക്കിടയാക്കിയിരുന്നു. 

2019 സെപ്റ്റംബറില്‍ ബഹിരാകാശ നിലയത്തിലെ യാത്രികര്‍ കഴിയുന്ന സ്വേദയെന്ന ഭാഗത്ത് വാതക ചോര്‍ച്ചയുണ്ടായിരുന്നു. നേരിയ അളവിലായിരുന്നതിനാല്‍ യാത്രികര്‍ക്ക് പെട്ടെന്ന് ഭീഷണിയായില്ല. വൈകാതെ കണ്ടെത്തിയ ദ്വാരം അടക്കുകയും ചെയ്തിരുന്നു. ബഹിരാകാശ നിലയത്തിലെ പല ഭാഗങ്ങള്‍ക്കും ഗുരുതരമായ പിഴവുകളും കാലപ്പഴക്കം കൊണ്ടുള്ള പ്രശ്‌നങ്ങളുമുണ്ടെന്ന് സൊളോവ്യോവ് റഷ്യന്‍ അക്കാദമി ഓഫ് സയന്‍സസിനോട് പറഞ്ഞിരുന്നു. ഇതില്‍ പലതും പുനഃസ്ഥാപിക്കുക അസാധ്യമാണെന്നും 2025ന് ശേഷം ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമായേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്. 

 

2024 വരെ ബഹിരാകാശ നിലയം പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട തുക നാസ വകയിരുത്തിയിട്ടുണ്ട്. അമേരിക്കന്‍ സര്‍ക്കാരില്‍ നിന്നും 2028 വരെ ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനം തുടരാന്‍ വേണ്ട അനുമതി നേടിയെടുക്കാനുള്ള ശ്രമത്തിലാണ് നാസ. അതേസമയം, ബഹിരാകാശ നിലയത്തിലെ കാലപ്പഴക്കം കണക്കിലെടുത്ത് നിലവിലെ പ്രശ്‌നങ്ങളുടെ യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാനാണ് നാസ ശ്രമിക്കേണ്ടതെന്നാണ് ഷെപ്പേഡിനെ പോലുള്ള അനുഭവ സമ്പന്നരുടെ അഭിപ്രായം. 

 

നിലവിലെ ബഹിരാകാശ നിലയത്തിന്റെ കാലാവധി കഴിഞ്ഞാല്‍ പുതിയതൊന്ന് നിര്‍മിക്കാന്‍ നാസക്ക് പദ്ധതിയില്ല. പകരം സ്വകാര്യ കമ്പനികളെ ഉപയോഗിച്ച് പുതിയ ബഹിരാകാശ നിലയം നിര്‍മിക്കാനാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയുടെ ശ്രമം. ഏതാണ്ട് ഒരു ഡസനോളം കമ്പനികളുടെ അപേക്ഷകള്‍ നാസക്ക് മുൻപാകെയുണ്ട്. 400 ദശലക്ഷം ഡോളര്‍ രണ്ടോ നാലോ കമ്പനികള്‍ക്ക് നല്‍കിക്കൊണ്ട് സ്വകാര്യ ബഹിരാകാശ നിലയങ്ങള്‍ നിര്‍മിക്കാനാണ് നാസയുടെ പദ്ധതി. ആക്‌സിയം സ്‌പേസിന് ഇപ്പോള്‍ തന്നെ 140 ദശലക്ഷം ഡോളര്‍ നാസ നല്‍കി കഴിഞ്ഞു. 2024 ആകുമ്പോഴേക്കും പുതിയ ബഹിരാകാശ നിലയത്തിന്റെ ആദ്യ ഭാഗത്തിന്റെ വിക്ഷേപണം നടത്താനാണ് ആക്‌സിയം സ്‌പേസിന്റെ പദ്ധതി.

 

English Summary: Those Cracks Found on The ISS Are Likely 'Serious', Says Former NASA Astronaut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com