ADVERTISEMENT

ഇന്ത്യയുടെ ചന്ദ്രയാൻ–2 ന്റെ ഭാഗമായ ഓർബിറ്ററും യുഎസിന്റെ ലൂണാർ റിക്കണൈസൻസ് ഓർബിറ്ററും (എൽആർഒ) തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കിയെന്ന് ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഇസ്‌റോ) അറിയിച്ചു. വൻ കൂട്ടിയിടിയിൽ നിന്ന് ഒഴിവാക്കാനായി ചന്ദ്രയാൻ-2 ഓർബിറ്ററിനെ വഴിതിരിച്ചുവിട്ടെന്നാണ് ഇസ്രോ വക്താവ് പറഞ്ഞത്.

 

ചന്ദ്രയാൻ-2 ഓർബിറ്ററും നാസയുടെ എൽആർഎയും ഒക്ടോബർ 20-ന് ചന്ദ്രന്റെ ഉത്തരധ്രുവത്തിന് സമീപം വളരെ അടുത്ത് വരുമെന്ന് പ്രവചിച്ചിരുന്നു. ഇസ്രോയുടെയും നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയുടെയും (ജെ‌പി‌എൽ) കണക്കുകൂട്ടലുകൾ പ്രകാരം രണ്ട് ബഹിരാകാശ പേടകങ്ങൾ തമ്മിലുള്ള അകലം മൂന്ന് കിലോമീറ്റർ താഴെയായിരിക്കുമെന്നും പ്രവചനമുണ്ടായിരുന്നു. 

 

ഒക്ടോ‌ബ‌ർ 20ന് രാവിലെ 11.15 ന് പേടകങ്ങൾ തമ്മിൽ വളരെ അടുത്തു വരാൻ സാധ്യതയുണ്ടായിരുന്നു. ഇത് മുൻകൂട്ടി കണ്ട് ഇരു ബഹിരാകാശ ഏജൻസികളും ചേർന്ന് ഉപ​ഗ്രഹ സഞ്ചാരപാതയിൽ മാറ്റം വരുത്താൻ ധാരണയിലെത്തുകയും ഒക്ടോബർ 18 ന് തന്നെ വഴിതിരിച്ചുവിടുകയും ചെയ്തു.

 

രണ്ട് ഓർബിറ്ററുകളും ഏതാണ്ട് ധ്രുവീയ ഭ്രമണപഥത്തിലാണ് ചന്ദ്രനെ പരിക്രമണം ചെയ്യുന്നത്. ഇതിനാൽ രണ്ട് ബഹിരാകാശ പേടകങ്ങളും ചന്ദ്രധ്രുവങ്ങൾക്ക് മുകളിലൂടെ പരസ്പരം അടുത്ത് വരുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ ഓർബിറ്റർ ചന്ദ്രനെ ചുറ്റുന്നുണ്ട്. ബഹിരാകാശ വസ്തുക്കൾ മൂലമുണ്ടാകുന്ന കൂട്ടിയിടി ഒഴിവാക്കുന്നതിന് പേടകങ്ങളുടെ സ്ഥാനം മാറ്റുന്നത് സാധാരണ സംഭവമാണ്.

 

2020ൽ ഇന്ത്യയുടെ 700 കിലോഗ്രാം ഭാരമുള്ള കാർട്ടോഗ്രാഫി ഉപഗ്രഹമായ കാർട്ടോസാറ്റ്-2എഫും റഷ്യയുടെ 450 കിലോഗ്രാം ഭാരമുള്ള കാനോപസ്-വി ഉപഗ്രഹവും സമാനമായ രീതിയിൽ അടുത്തുവരുമെന്ന് കണ്ട് സ്ഥാനം മാറ്റിയിരുന്നു. അന്ന് രണ്ട് ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളും 224 മീറ്റർ അടുത്ത് വരെ എത്തിയിരുന്നു. റഷ്യൻ ബഹിരാകാശ ഏജൻസിയുടെ ഭൗമ നിരീക്ഷണമാണ് കാനോപസ്-വി.

 

English Summary: India's Chandrayaan-2 avoids collision with Nasa's moon orbiter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com