നിർമിത ബുദ്ധി ആണവായുധങ്ങളേക്കാൾ ഭീകരം, മനുഷ്യന്റെ നിലനിൽപ് ഭീഷണിയിലാകും?
Mail This Article
ആധുനിക സാങ്കേതികവിദ്യകളില്‍ വലിയൊരു വിഭാഗം പേരും ആശങ്കയോടെ കാണുന്ന ഒന്നാണ് നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. കണ്ടും കേട്ടും തിരിച്ചറിയുക, തീരുമാനങ്ങളെടുക്കുക തുടങ്ങി മനുഷ്യന്റെ ബുദ്ധി ആവശ്യമുണ്ടെന്ന് കരുതുന്ന മേഖലകളില്‍ നിര്‍മിത ബുദ്ധി ഇതിനകം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. വൈകാതെ മനുഷ്യന്റെ സവിശേഷ സിദ്ധിയായി കരുതപ്പെടുന്ന ചിന്തിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ യന്ത്രങ്ങള്‍ ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച ചെസ് താരത്തേയും പോക്കിമോന്‍ ഗോ കളിക്കാരെയും തോല്പിച്ച നിര്‍മിത ബുദ്ധിക്ക് മനുഷ്യ ബുദ്ധിയേയും കവച്ചുവയ്ക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കില്ലേ എന്ന ചോദ്യം സജീവമായി ഉയരുന്നുണ്ട്. സ്വയം വിനാശകരമായേക്കാവുന്ന മനുഷ്യന്റെ കണ്ടുപിടുത്തങ്ങളില്‍ നിര്‍മിത ബുദ്ധി താരതമ്യം ചെയ്യപ്പെടുന്നത് ആണവായുധങ്ങളുമായാണ്. പ്രകൃതിയെ തിരിച്ചുവരാനാവാത്തവിധം മാറ്റാനുള്ള ഇത്തരം ആയുധങ്ങളുടെ ശേഷിയാണ് ഏറ്റവും മാരകമായി ഇവയെ വിലയിരുത്തപ്പെടുന്നതിന് പിന്നില്‍. സമാനമായി തിരിച്ചുവരാനാകാത്ത വിധം യന്ത്രങ്ങളുടെ മേല്‍ക്കോയ്മയിലേക്ക് നിര്‍മിത ബുദ്ധിയിലുള്ള പരീക്ഷണങ്ങളെ മനുഷ്യരെ എത്തിക്കുമോ എന്ന് പേടിക്കുന്നവരും കുറവല്ല.
കണ്ടെത്തിയ അന്ന് മുതല്‍ തന്നെ ആണവായുധങ്ങള്‍ പ്രയോഗിക്കുന്നതും ആദ്യം പ്രയോഗിക്കുന്നതും തുടങ്ങി പരീക്ഷണം വരെ വലിയ ചര്‍ച്ചകള്‍ക്കിടയായിട്ടുണ്ട്. പരമ്പരാഗത ആയുധങ്ങളെ നിഷ്പ്രഭമാക്കുന്നവയാണ് ഇവയെന്ന വിലയിരുത്തലുകളുമുണ്ട്. സമാനമായ രീതിയില്‍ നിര്‍മിത ബുദ്ധിയുടെ നിര്‍മാണവും പ്രയോഗവും സംബന്ധിച്ച് വലിയ തോതിലുള്ള ചര്‍ച്ചകളുണ്ടായിട്ടുണ്ട്. ഏതെല്ലാം മേഖലകളില്‍ നിര്‍മിത ബുദ്ധി ഉപയോഗിക്കാമെന്നത് ഇപ്പോഴും സജീവ തര്‍ക്കവിഷയവുമാണ്.
ആണവായുധങ്ങളുടെ നിര്‍മാണവും ഉപയോഗവും സംബന്ധിച്ച ആഗോള കരാറുകള്‍ രാജ്യങ്ങള്‍ക്കിടയില്‍ നിലവിലുണ്ട്. സമാനമായ രീതിയില്‍ നിര്‍മിത ബുദ്ധിയുടെ പ്രയോഗം സംബന്ധിച്ച് കരാറുകള്‍ ആവശ്യമാണെന്ന് കരുതുന്നവരുമുണ്ട്. ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് സഹായിക്കുന്നതാണ് നിര്‍മിത ബുദ്ധി. ചികിത്സാ രംഗത്തും ഗവേഷണ മേഖലയിലുമെല്ലാം നിര്‍മിത ബുദ്ധികൊണ്ട് അദ്ഭുതങ്ങള്‍ സാധ്യമാണ്. മുന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫീല്‍ഡ് പറഞ്ഞതുപോലെ നിര്‍മിത ബുദ്ധിയെ സംബന്ധിക്കുന്ന അജ്ഞാതമായ അറിവുകളെല്ലാം ആശങ്ക കൂട്ടുന്നതാണ്.
English Summary: Is artificial intelligence more formidable than nuclear weapons?