ADVERTISEMENT

ഇന്തൊനീഷ്യൻ തലസ്ഥാനം ജക്കാർത്തയിൽ കുടയുമായി നടന്നുപോയിരുന്ന വ്യക്തിക്ക് മിന്നലേൽക്കുന്നതിന്റെയും തുടർന്ന് രക്ഷപ്പെടുന്നതിന്റെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മിന്നലേറ്റ 35കാരൻ അബ്ദുൽ റാസിദ് ജക്കാർത്തയുടെ വടക്കൻ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു കമ്പനിയിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ജോലി നോക്കുകയായിരുന്നു. ഡ്യൂട്ടിയിൽ ആയിരിക്കുമ്പോഴാണ് ഇദ്ദേഹത്തിനു മിന്നലേറ്റത്. തുടർന്ന് തീപ്പൊരികൾ പറക്കുന്നതും വിഡിയോയിൽ കാണാം. അവിചാരിതമായി മിന്നലേറ്റു താഴെ വീണ ശേഷം കുറച്ചുനേരം ഇദ്ദേഹം ബോധമില്ലാതെ കിടന്നു. കുറച്ചു നിമിഷത്തെ നടുക്കം വിട്ടുമാറിക്കഴിഞ്ഞപ്പോൾ സഹപ്രവർത്തകർ ഓടി വരികയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അബ്ദുൽ റാസിദ് കൈയിൽ പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇപ്പോൾ അദ്ദേഹം വീട്ടിൽ വിശ്രമത്തിലാണ്.

കഴിഞ്ഞ മാർച്ചിൽ ഹരിയാനയിലെ ഗുരുഗ്രാമിൽ മരത്തിനു ചുവട്ടിൽ നിന്ന നാലു പേരെ മിന്നലടിക്കുന്നതും ഇവർ മറിഞ്ഞു താഴെ വീഴുന്നതും കാണിക്കുന്ന ദൃശ്യങ്ങളും വൈറലായിരുന്നു. ഇവരും രക്ഷപ്പെട്ടു.

∙ മിന്നലേറ്റാൽ അദ്ഭുതശക്തി വരുമോ?

മിന്നലേറ്റ ശേഷം അതിമാനുഷ ശേഷികൾ ലഭികുന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച മലയാള ചലച്ചിത്രം അടുത്തിടെ പുറത്തിറങ്ങി. മിന്നലേറ്റാൽ അദ്ഭുത ശേഷി വരുമെന്നത് സമൂഹമാധ്യമങ്ങളിലും ഫോറങ്ങളിലും മറ്റും ഇടയ്ക്കിടെ പൊന്തിവരുന്ന വാഗ്വാദമാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത വാദമാണിതെന്ന് ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു. മിന്നലേറ്റാൽ ശരീരത്തിനു ആരോഗ്യപ്രശ്നങ്ങളോ പരുക്കോ സംഭവിക്കാം. ചിലപ്പോൾ മരണവും. ഇടിമിന്നലേറ്റ ശേഷം അദ്ഭുത സിദ്ധികൾ ലഭിച്ചെന്നു പറഞ്ഞു പലയാളുകളും പലകാലങ്ങളിൽ രംഗത്തു വന്നിട്ടുണ്ടെന്നത് മറ്റൊരു വസ്തുത.

ലോകമെമ്പാടും ഒട്ടേറെപ്പേർ ഇടിമിന്നലേറ്റു മരിക്കാറുണ്ട്. മിന്നലുമായി ബന്ധപ്പെട്ട് രണ്ടരലക്ഷത്തോളം സംഭവങ്ങൾ പ്രതിവർഷം ഉടലെടുക്കാറുണ്ടെന്നാണു റിപ്പോർട്ടുകൾ. ഇന്ത്യയിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം മിന്നലേറ്റു 1,771 പേർ കൊല്ലപ്പെട്ടിരുന്നെന്നാണു കണക്ക്. മുൻവർഷങ്ങളെ അപേക്ഷിച്ച് 34 ശതമാനം വർധനവ് മിന്നൽ മരണങ്ങളിൽ ഉണ്ടായി.

പൊതുവേ ഉഷ്ണമേഖലകളിലാണ് ഇടിമിന്നലുകളുടെ തോത് കൂടുന്നത്. ചൂടും നനവുമുള്ള വായു ആകാശത്തേക്ക് ഉയർന്ന് അവിടുള്ള  തണുത്ത അന്തരീക്ഷ വായുവുമായി പ്രവർത്തനം നടത്തി പെട്ടെന്നു മേഘങ്ങളും തുടർന്ന് ഇടിമിന്നലും ഉടലെടുക്കുന്നു. ഒട്ടേരെ മിന്നലുകൾ ഏൽക്കാറുണ്ടെങ്കിലും യുഎസിൽ മിന്നലേറ്റുള്ള മരണങ്ങൾ കുറവാണ്.

യുഎസിൽ ഫീൽഡ്‌വർക്കിനേക്കാൾ ആളുകൾ ഇൻഡോർ ജോലി ചെയ്യുന്നതും ശക്തമായ ബോധവത്കരണവുമാണ് ഇതിനു വഴിയൊരുക്കിയതെന്നു കരുതപ്പെടുന്നു. ഇടിയുടെ ശബ്ദം കേട്ടാൽ തന്നെ സുരക്ഷിതമായി വീട്ടിനുള്ളിലോ കെട്ടിടങ്ങളിലോ അഭയം തേടണമെന്ന് യുഎസ് അധികൃതർ ജനങ്ങൾക്കിടയിൽ ശക്തമായ പ്രചാരണം നടത്തിയിരുന്നു.

English Summary: Indonesia Man Survives Deadly Lightning, Netizens Say 'unbelievable'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com