ADVERTISEMENT

3ഡിയില്‍ പ്രിന്റു ചെയ്‌തെടുത്ത പ്ലാസ്റ്റിക്കിന് സ്വയം കേടുപാടുകള്‍ തീര്‍ക്കാനാവുമോ? ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ (UNSW) എഷ്‍ജിനീയര്‍മാരെ വിശ്വാസത്തിലെടുക്കാമെങ്കില്‍ അതെ എന്നാണ് ഉത്തരം. സാധാരണ മുറികളിലെ താപനിലയില്‍ വെളിച്ചം മാത്രം ഉപയോഗിച്ചാണ് 3ഡിയില്‍ പ്രിന്റ് ചെയ്ത പ്ലാസ്റ്റിക്കിലെ കേടുപാടുകള്‍ സ്വയം പരിഹരിക്കുന്നതില്‍ യുഎൻഎസ്ഡബ്ലിയു എൻജിനീയര്‍മാര്‍ വിജയിച്ചത്. 

 

ന്യൂസൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ കെമിക്കല്‍ എൻജിനീയറിങ് വിഭാഗത്തിലെ പ്രഫസര്‍ സിറില്‍ ബോയറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നേട്ടത്തിന് പിന്നില്‍. പ്ലാസ്റ്റിക്കിന്റെ നിര്‍മാണ വേളയില്‍ ഉപയോഗിക്കുന്ന പ്രത്യേകതരം പശയും പൊടിയുമാണ് ഇവയ്ക്ക് സ്വയം കേടുപാടുകള്‍ തീര്‍ക്കാനുള്ള ശേഷി നല്‍കുന്നത്. പൊട്ടലുകള്‍ സംഭവിച്ച 3ഡി പ്ലാസ്റ്റിക്കില്‍ എല്‍ഇഡി ലൈറ്റ് പ്രത്യേകം രീതിയില്‍ അടിക്കുകയാണ് ചെയ്യുന്നത്. ഏകദേശം ഒരു മണിക്കൂറിനകം തന്നെ പ്ലാസ്റ്റിക്ക് പൂര്‍വരൂപത്തിലാകുമെന്ന് ഫിസ് ഡോട്ട് ഓർഗ് സാക്ഷ്യപ്പെടുത്തുന്നു.

 

പൊട്ടിയ ഭാഗങ്ങള്‍ പൂര്‍വരൂപത്തിലായാല്‍ ആദ്യ രൂപത്തേക്കാള്‍ കൂടുതല്‍ ബലമുണ്ടാകുമെന്നും ഗവേഷകര്‍ പറയുന്നു. ഈയൊരു സാങ്കേതികവിദ്യ വ്യാപകമാവുന്നതോടെ പ്ലാസ്റ്റിക് മാലിന്യം വലിയ തോതില്‍ കുറയുമെന്നാണ് പ്രതീക്ഷ. കേടുപാടുകള്‍ സംഭവിച്ച പ്ലാസ്റ്റിക്ക് ഉപേക്ഷിക്കുകയോ പുനരുപയോഗിക്കുകയോ ആണ് ചെയ്യാറ്. എന്നാല്‍, സ്വയം കേടുപാടുകള്‍ തീര്‍ക്കുന്ന പ്ലാസ്റ്റിക് വ്യാപകമാകുന്നതോടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കൂടുതല്‍ വിപുലമാക്കാമെന്നും ഗവേഷക സംഘം അഭിപ്രായപ്പെടുന്നു.

 

ട്രൈതിയോ കാര്‍ബോണേറ്റ് എന്ന പൊടിയാണ് 3ഡി പ്ലാസ്റ്റിക് നിര്‍മാണ വേളയില്‍ ഉപയോഗിച്ചതെന്നും യുഎൻഎസ്ഡബ്ല്യു എൻജിനീയര്‍മാര്‍ പറയുന്നുണ്ട്. ഒരു റാഫ്റ്റ് (reversible addition fragmentation chain transfer) ഏജന്റാണിത്. ഏതാണ്ട് അര മണിക്കൂറിനകം തന്നെ ഇത്തരം 3ഡി പ്ലാസ്റ്റിക് സ്വയം കേടുപാടുകള്‍ തീര്‍ക്കുന്നുണ്ട്. രണ്ട് പൊട്ടിയ പ്ലാസ്റ്റിക് ഭാഗങ്ങള്‍ ഒരു മണിക്കൂറിനകം പൂര്‍വസ്ഥിതിയിലായെന്നും ഗവേഷകര്‍ അറിയിക്കുന്നു.

 

English Summary: Scientists Make Plastic Repair Itself In An Hour Using Only Light

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com