ചൊവ്വാ യാത്രയ്ക്ക് സ്റ്റാർഷിപ്പ്, വിക്ഷേപണത്തിന് പാരിസ്ഥിതിക അംഗീകാരം നൽകി എഫ്എഎ
Mail This Article
ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പ് റോക്കറ്റിന്റെ വിക്ഷേപണത്തിന് പാരിസ്ഥിതിക അംഗീകാരം ലഭിച്ചു. സ്റ്റാർഷിപ്പ് പേടകം ടെക്‌സസിൽ നിര്‍മിക്കുന്നതിനും പരീക്ഷിക്കുന്നതിനുമായി യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനാണ് (എഫ്‌എഎ) പാരിസ്ഥിതിക അനുമതി നൽകിയത്.
സ്‌പേസ് എക്‌സിന്റെ സ്റ്റാർബേസ് സൈറ്റിന്റെ പാരിസ്ഥിതിക ആഘാതങ്ങൾ കണക്കാക്കിയ പ്രോഗ്രാമാമാറ്റിക് എൻവയോൺമെന്റൽ അസസ്‌മെന്റ് (പിഇഎ) എന്നറിയപ്പെടുന്ന അവലോകനം കമ്പനിയുടെ പദ്ധതികൾ പരിസ്ഥിതിയിൽ കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കില്ലെന്ന് നിഗമനം ചെയ്തു.
ടെക്‌സസിലെ ബോക ചിക്കയിലെ സ്‌പേസ് എക്‌സിന്റെ സ്റ്റാർബേസ് ലോഞ്ച് സൈറ്റിനെക്കുറിച്ചുള്ള എഫ്‌എഎയുടെ വിലയിരുത്തലിലും സ്‌പേസ് എക്‌സിന്റെ പദ്ധതികൾ പരിസ്ഥിതിക്ക് കാര്യമായ ആഘാതങ്ങൾ ഉണ്ടാക്കില്ലെന്ന് നിഗമനം ചെയ്തു.
എന്നാൽ, ഇതിന്റെ നിർദിഷ്ട പദ്ധതിയിൽ പാരിസ്ഥിതിക ആഘാതങ്ങൾ ലഘൂകരിക്കുന്നതിനുള്ള സ്റ്റാർബേസ് സൗകര്യത്തിനായുള്ള നിർദേശത്തിൽ 75-ലധികം മാറ്റങ്ങൾ വരുത്താൻ എഫ്എഎ സ്പേസ്എക്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പിഇഎയിൽ നിന്നും അനുമതി ലഭിക്കേണ്ടുതണ്ട്. ഇത് പാസാകാതെ സ്‌പേസ് എക്‌സിന് പരീക്ഷണ ദൗത്യം ആരംഭിക്കാൻ കഴിയില്ല.
എഫ്എഎ ലിസ്‌റ്റ് ചെയ്‌ത 75ലധികം കാര്യങ്ങളിൽ വായുവിന്റെ ഗുണനിലവാരം, ശബ്‌ദ നിലകൾ, സമീപത്തുള്ള ബീച്ചിലേക്കുള്ള പ്രവേശനം എന്നിവയ്ക്ക് വേണ്ടതെല്ലാം സ്‌പേസ് എക്‌സ് ചെയ്യണമെന്ന് നിര്‍ദേശമുണ്ട്. കമ്പനി പ്രാദേശിക അധികാരികൾക്കും പൊതുജനങ്ങൾക്കും ലോഞ്ചുകളെ കുറിച്ച് കൂടുതൽ വിപുലമായ അറിയിപ്പ് നൽകേണ്ടതുണ്ട്.
ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യരെ കൊണ്ടുപോകാനുള്ള സ്പേസ്എക്സിന്റെ പേടകം സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് പരീക്ഷണത്തിനിടെ നിരവധി തവണ പൊട്ടിത്തെറിച്ചിരുന്നു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെ എത്തിക്കുമെന്നു കരുതുന്ന മെഗാ റോക്കറ്റിന്റെ ഡിസൈൻ 2019 ലാണ് സ്‌പേസ്എക്സ് മേധാവി ഇലോണ്‍ മസ്‌ക് പുറത്തുവിട്ടത്. സ്റ്റാര്‍ഷിപ് (starship) എന്നു വിളിക്കുന്ന ഈ ആകാശ നൗകയ്ക്ക് 164 അടി പൊക്കവും 30 അടി വ്യാസവുമാണുള്ളത്. (കമ്പനിയുടെ ഇത്തരത്തിലുള്ള ആദ്യ റോക്കറ്റായ ഫാൽക്കൺ 1ന് 68 അടി ഉയരവും, 5.5 അടി വ്യാസവുമാണ് ഉണ്ടായിരുന്നത്. ഏകദേശം 400 പൗണ്ട് ആയിരുന്നു ഇതിന്റെ പേലോഡ്).
സ്റ്റാര്‍ഷിപ്പിനെ, 'സൂപ്പര്‍ ഹെവി' എന്ന പേരിലുള്ള ബൂസ്റ്റര്‍ ഘട്ടവുമായി ഇണക്കും. ഇതു രണ്ടും കൂടി ചേരുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന റോക്കറ്റിന് 387 അടി ഉയരമുണ്ടാകും. ഇതു ബഹിരാകാശത്തേക്കു വഹിക്കുന്നതാകട്ടെ 220,000 പൗണ്ടും. നാസ 50 വര്‍ഷം മുൻപ് ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലിറക്കിയ സാറ്റേണ്‍ 5 റോക്കറ്റിന്റെ അത്ര ശക്തിയായിരിക്കും സ്റ്റാര്‍ഷിപ്പിനുണ്ടാകുക. ഇതു കൂടാതെ സ്റ്റാര്‍ഷിപ്പ് വീണ്ടും ഉപയോഗിക്കാമെന്നും പറയുന്നു. മറ്റേതു യാത്രാ വാഹനത്തെയും പോലെ വീണ്ടും ഉപയോഗിക്കാവുന്ന ഒരു ആകാശനൗക സൃഷ്ടിക്കുകവഴി ബഹിരാകാശ സഞ്ചാരത്തിനു വേണ്ടിവരുന്ന പണം ലാഭിക്കാം.
സ്റ്റാര്‍ഷിപ് ഭാവിയുടെ പ്രതീക്ഷയാണെങ്കിലും അത് സ്റ്റെയിൻലെസ് സ്റ്റീല്‍ ഉപയോഗിച്ച് നിർമിച്ചതാണ്. ജോലിക്കാരുടെ കൈക്കരുത്തില്‍ നിര്‍മിച്ചതാണിതെന്ന് അതിന്റെ അപൂര്‍ണത വിളിച്ചു പറയുന്നുണ്ട്. എന്നാല്‍, ഈ പേടകം നിര്‍മിക്കാന്‍ സ്റ്റീല്‍ ഉപയോഗിച്ചതിനു പ്രത്യേക കാരണങ്ങളുണ്ട്. ഇതാദ്യം ഹൈ-ടെക് കാര്‍ബണ്‍ ഉപയോഗിച്ചു നിര്‍മിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പിന്നീട് കട്ടിയുള്ള സ്റ്റീല്‍ മതിയെന്നു തീരുമാനിക്കുകയായിരുന്നു. സ്റ്റീലാകുമ്പോള്‍ ചെലവു കുറയും. കൂടുതല്‍ എളുപ്പത്തില്‍ പിടിപ്പിക്കാം. ബഹിരാകാശത്തെ കഠിന തണുപ്പിലെത്തുമ്പോള്‍ ശക്തി കൂടും. ഇവ കൂടാതെ സ്റ്റീലിന് ഉരുകാന്‍ കൂടുതല്‍ താപം വേണമെന്നത് തിരിച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഉപകരിക്കുകയും ചെയ്യും.
English Summary: Elon Musk's SpaceX wins environmental nod for Starship rocket launch