ADVERTISEMENT

ചന്ദ്രനിൽ സുരക്ഷിതമായിരുന്നു ജോലി ചെയ്യാനുള്ള ഇടങ്ങൾ! ഇവ കണ്ടെത്തിയെന്ന് ഗവേഷകർ പറയുന്നു. ചന്ദ്രോപരിതലത്തിൽ സ്ഥിതി ചെയ്യുന്ന ചില കുഴികളാണ് ഇവയെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്.

താപസ്ഥിരതയുള്ള കുഴികൾ ആണിവ.

 

നാസയുടെ ലൂണാർ റീക്കണൈസൻസ് ഓർബിറ്റർ പേടകത്തിൽ നിന്നുള്ള വിവരങ്ങളും കംപ്യൂട്ടർ മോഡലിങ്ങും ഉപയോഗിച്ചാണ് ചാന്ദ്രഗവേഷണത്തിനുള്ള സുരക്ഷിത താവളങ്ങളായി ഈ കുഴികൾ പ്രവർത്തിക്കുമെന്ന നിഗമനത്തിൽ ശാസ്ത്രജ്ഞർ എത്തിയത്. ഈ കുഴികളിൽ ചാന്ദ്രപര്യവേക്ഷണത്തിനും ഗവേഷണത്തിനുമായി വരുന്ന മനുഷ്യയാത്രികർക്ക് സുരക്ഷിതമായ താവളമൊരുക്കാമെന്ന് ഗവേഷകർ പറയുന്നു.

 

ചന്ദ്രോപരിതലത്തിൽ പകൽ സമയം 127 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. രാത്രി സമയങ്ങളിൽ –173 ഡിഗ്രി വരെ താപനില താഴുകയും ചെയ്യാറുണ്ട്. 15 ഭൗമദിനങ്ങൾക്കു തുല്യമാണ് ഒരു ചാന്ദ്രദിനമെന്നതിനാൽ ഇതിന്റെ ആഘാതം വളരെ വലുതാണ്.

 

എന്നാൽ ചന്ദ്രനിലെ ഈ കുഴികളിൽ 17 ഡിഗ്രി സെൽഷ്യസ് എന്ന സ്ഥിരമായ താപനിലയാണ് അനുഭവപ്പെടാറുള്ളതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇത് താരതമ്യേന സുരക്ഷിതവും സൗകര്യപ്രദവുമായ താപനിലയാണ്. കോസ്മിക് വികിരണങ്ങൾ, സൂര്യനിൽ നിന്നുള്ള ഹാനികരമായ വികിരണങ്ങൾ, ചെറു ഉൽക്കകളുടെ ആക്രമണം എന്നിവ തടയാൻ ഇവയ്ക്കു കഴിവുണ്ട്.

 

2009ലാണ് ഇത്തരം കുഴികൾ ചന്ദ്രോപരിതലത്തിൽ കണ്ടെത്തപ്പെട്ടത്. ഇരുന്നൂറിലധികം കുഴികൾ ഈ വിധത്തിൽ കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഇതിൽ 16 എണ്ണവും ലാവാട്യൂബുകൾ രൂപാന്തരം പ്രാപിച്ചതാണെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയിലും ലാവാട്യൂബുകൾ കാണപ്പെടാറുണ്ട്.ചന്ദ്രനിൽ മെയർ ട്രാൻക്വിലിറ്റാറ്റിസ് എന്ന ഭാഗത്ത് 100 മീറ്റർ ആഴമുള്ള ഒരു കുഴിയിലാണു നാസാ ശാസ്ത്രജ്ഞ സംഘം പരീക്ഷണം നടത്തിയത്. ഒരു ഫുട്ബോൾ ഫീൽഡിന്റെ ആകൃതിയും വിസ്തീർണവുമുള്ളതാണു കുഴി.

 

ആർട്ടിമിസിലൂടെ വീണ്ടും ചാന്ദ്രയാത്ര എന്ന ലക്ഷ്യത്തിലേക്കു നാസ ശക്തമായി ഇറങ്ങിയിരിക്കുന്ന സമയത്തു തന്നെയാണ് പുതിയ ഗവേഷണഫലമെന്നതു ശ്രദ്ധേയം. മുൻപ് ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിച്ച അപ്പോളോ ദൗത്യങ്ങൾ അമേരിക്കയുടെ ബഹിരാകാശക്കരുത്തിന്റെ പ്രകടനങ്ങളായിരുന്നെങ്കിൽ ചന്ദ്രന്റെ വിഭവങ്ങൾ ഫലപ്രദമായി ഉപയോഗിക്കാനുൾപ്പെടെ ലക്ഷ്യമിടുന്ന ബൃഹത്പദ്ധതിയാണ് ആർട്ടിമിസ്. ഇതിന്റെ ആദ്യഘട്ട പരീക്ഷണദൗത്യം ഈ ഓഗസ്റ്റ് 29ന് നടക്കാനിരിക്കുകയാണ്.ആർട്ടിമിസ് വൺ എന്നു പേരിട്ടിരിക്കുന്ന സഞ്ചാരികളില്ലാത്ത ഈ ദൗത്യം വിജയിച്ചാൽ അടുത്ത വർഷം തന്നെ ചന്ദ്രയാത്ര നടന്നേക്കുമെന്ന് നാസയിലെ വിദഗ്ധർ പറയുന്നു. 

 

ഇന്ത്യൻ ബഹിരാകാശ ദൗത്യമായ ‘ചന്ദ്രയാൻ– 2’ ലക്ഷ്യംവച്ച, ജലസാന്നിധ്യം ഉൾപ്പെടെ പല അനുകൂല ഘടകങ്ങളുമുള്ള ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ആർട്ടിമിസ് മനുഷ്യനെ എത്തിക്കുക. ഇപ്പോഴത്തെ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ രീതിയിൽ ഗേറ്റ്വേ എന്ന ഒരു ചാന്ദ്രനിലയം ആർടിമിസ് ദൗത്യങ്ങളുടെ ഭാഗമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ സൃഷ്ടിക്കപ്പെടുമെന്നതാണ് പുതിയ നീക്കത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അപ്പോളോ ദൗത്യങ്ങളെ വഹിച്ച ഭീമൻ റോക്കറ്റായ സാറ്റേൺ ഫൈവിന്റെ പിൻഗാമിയായ എസ്എൽഎസ് എന്ന മെഗാ റോക്കറ്റാണ് ആർട്ടിമിസിനെ വഹിക്കുന്നത്.

 

English Summary: NASA's LRO Finds Lunar Pits Harbor Comfortable Temperatures

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com