25 ടൺ ഭാരമുള്ള ചൈനീസ് റോക്കറ്റ് ഭൂമിയില്‍ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
Mail This Article
നിയന്ത്രണം നഷ്ടമായ ചൈനീസ് റോക്കറ്റ് ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ആകാശത്ത് വച്ച് തന്നെ റോക്കറ്റിന്റെ ഭൂരിഭാഗം ഭാഗങ്ങളും കത്തുന്നതിന്റെ ദൃശ്യങ്ങള്‍ മലേഷ്യയില്‍ നിന്നാണ് പകര്‍ത്തിയിരിക്കുന്നത്ത്. ശേഷിക്കുന്ന ഭാഗങ്ങൾ ഭൂമിയിലും പതിച്ചു.
ചൈനയുടെ ലോങ് മാര്‍ച്ച് 5ബി എന്ന റോക്കറ്റിന്റെ ഭാഗങ്ങളാണ് സമുദ്രത്തില്‍ പതിച്ചതെന്ന് അമേരിക്കന്‍ സ്‌പേസ് കമാന്‍ഡ് സ്ഥിരീകരിച്ചിണ്ട്. ജൂലൈ 30ന് വൈകീട്ട് ഇന്ത്യന്‍ സമയം രാത്രി 10.15നാണ് ചൈനീസ് റോക്കറ്റ് സമുദ്രത്തില്‍ പതിച്ചത്. തങ്ങളുടെ റോക്കറ്റ് നിയന്ത്രണം നഷ്ടപ്പെട്ട് സമുദ്രത്തില്‍ പതിച്ചെന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ ചൈന ഇതുവരെ തയാറായിട്ടില്ല.
മലേഷ്യയിലെ സറവാക്കിന് മുകളിലെ ആകാശത്താണ് റോക്കറ്റ് കത്തുന്നതിന്റെ കാഴ്ച കണ്ടത്. മലേഷ്യന്‍ നഗരമായ ബിന്റുലുവിലും റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ വീണതായി സൂചനയുണ്ട്. റോക്കറ്റ് തകര്‍ന്ന് തീഗോളമായി വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.
രണ്ട് സാധ്യതകളാണ് റോക്കറ്റിന്റെ സഞ്ചാരപാതയുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ പ്രത്യക്ഷപ്പെട്ട ശേഷം തെക്ക് ദിശയില്‍ സഞ്ചരിച്ച് ദക്ഷാണാഫ്രിക്കക്ക് സമീപം റോക്കറ്റ് തകര്‍ന്നതാവാമെന്നതാണ് ഒരു സാധ്യത. രണ്ടാമത്തേത് ബ്രസീലിലെ സാവോപോളോ നഗരത്തിന് മുകളിലൂടെ സഞ്ചരിച്ച ശേഷം വടക്കു കിഴക്കന്‍ ദിശയിലൂടെ അമേരിക്കയുടേയും മെക്‌സിക്കോയുടേയും തീരത്തേക്ക് നീങ്ങിയേക്കാമെന്ന സാധ്യതയായിരുന്നു. ഈ ദിശയിലൂടെയാണ് സഞ്ചരിച്ചിരുന്നതെങ്കില്‍ സാവോ പോളോ, ലോസ് ആഞ്ചല്‍സ് തുടങ്ങിയ വന്‍ നഗരങ്ങളും ഈ ചൈനീസ് റോക്കറ്റിന്റെ സഞ്ചാരപാതയില്‍ ഉള്‍പ്പെട്ടേനേ.
ചൈന 2020ല്‍ ആദ്യമായി പരീക്ഷിച്ച ലോങ് മാര്‍ച്ച് 5ബിയുടെ മൂന്നാമത്തെ യാത്രയിലാണ് ഇത്തരമൊരു പ്രതിസന്ധി നേരിട്ടത്. ചൈനയുടെ ഏറ്റവും ശക്തമായ റോക്കറ്റാണിത്. അന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങുമ്പോള്‍ കത്തി തീരുന്നതിനേക്കാള്‍ വലുപ്പമുണ്ട് ലോങ് മാര്‍ച്ച് 5ബിക്ക്. 2,000 കിലോമീറ്റര്‍ ദൈര്‍ഘ്യവും 70 കിലോമീറ്റര്‍ വീതിയുമാണ് ഇതിന്റെ സാധ്യതാ സഞ്ചാരപഥത്തിൽ ഉണ്ടായിരുന്നത്. ഈ പ്രദേശങ്ങളിലാണ് റോക്കറ്റ് നിയന്ത്രണം തെറ്റിയാല്‍ പോലും തകര്‍ന്നു വീഴാനുള്ള സാധ്യതയുണ്ടായിരുന്നത്.
അതേസമയം, ഏതെങ്കിലും തരത്തില്‍ മനുഷ്യജീവന് ഭീഷണിയാവാനുള്ള സാധ്യതയില്ല ഈ റോക്കറ്റിന്റെ സഞ്ചാരപഥത്തിന് എന്നായിരുന്നു ചൈന അവകാശപ്പെട്ടിരുന്നത്. റോക്കറ്റ് പോകുന്ന വഴിയിലെ 75 ശതമാനം പ്രദേശവും സമുദ്രമോ വനമോ മരുഭൂമിയോ ആണെന്നതായിരുന്നു ചൈനയുടെ ഈ അവകാശവാദത്തിന് പിന്നില്‍.
English Summary: Chinese rocket seen hurtling back to Earth in video