ADVERTISEMENT

കൊടുങ്ങല്ലൂർ തൃക്കുലശേഖരപുരത്തെ ആറാംക്ലാസ് വിദ്യാർഥിയിൽനിന്ന് ലോകമറിയുന്ന ശാസ്ത്രജ്ഞനിലേക്ക് ഒരു നാനോ ദൂരമേയുള്ളൂ. നാനോ സാങ്കേതിക വിദ്യയിൽ ലോകത്തെ ഏറ്റവും ആധികാരികമായ ശബ്ദങ്ങളിലൊന്നാണ് ഡോ. പുളിക്കൽ അജയൻ. ലോകത്തെ ഏറ്റവും കറുത്ത പദാർഥം കണ്ടുപിടിച്ചതിനു ഗിന്നസ് ബുക്കിൽ ഇടംപിടിച്ചിട്ടുണ്ട് ഈ മലയാളി ശാസ്ത്രജ്ഞൻ. പ്രകാശത്തിന്റെ 0.045 ശതമാനം മാത്രം പ്രതിഫലിപ്പിക്കുന്ന ആ പദാർഥം അജയ്യമായ നേട്ടങ്ങളിൽ ഒന്നുമാത്രം. അന്നുവരെയുണ്ടായിരുന്ന ഏറ്റവും കറുത്ത വസ്തുവിനേക്കാൾ നാലിരട്ടി കറുപ്പുണ്ടായിരുന്നു ഇതിന്. 

 

നാനോട്യൂബുകൾ ഉപയോഗിച്ചു ലോകത്തെ ഏറ്റവും ചെറിയ ബ്രഷ് രൂപപ്പെടുത്തിയും അജയന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം ലോകത്തെ വിസ്മയിപ്പിച്ചു. കടലാസിൽ ഊർജം സംഭരിക്കുന്ന പേപ്പർ ബാറ്ററിയും തലക്കെട്ടുകൾ സൃഷ്ടിച്ചു. ഈ കുഞ്ഞൻ കണങ്ങളെക്കൊണ്ട് ആരോഗ്യം, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ വൻ കുതിപ്പുണ്ടാക്കാൻ അദ്ദേഹത്തിന്റെ ഗവേഷണങ്ങൾക്കായി. ജല, വായു മലിനീകരണത്തെ ചെറുക്കാനുള്ള നാനോ ഫിൽറ്ററുകളെ രൂപപ്പെടുത്തിയതിലും വലിയ പങ്കുവഹിച്ചു. കാർബൺ നാനോട്യൂബുകൾ രൂപപ്പെടുത്താനുള്ള ആദ്യശ്രമങ്ങളിൽ അജയനുമുണ്ടായിരുന്നു. 

 

നാനോ സാങ്കേതികവിദ്യയിൽ ലോകത്ത് ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന പ്രബന്ധങ്ങളിൽ പലതും അജയന്റേതാണ്. ഗൂഗിൾ സ്കോളറിലടക്കം അദ്ദേഹത്തിന്റെ പ്രബന്ധങ്ങൾക്കു ലഭിച്ചുകൊണ്ടിരിക്കുന്ന സൈറ്റേഷൻസിന്റെ എണ്ണക്കൂടുതൽ നോക്കിയാലറിയാം, ഇനി വരുന്ന ഗവേഷകർക്ക് അദ്ദേഹത്തെ അവഗണിച്ചു മുന്നോട്ടുപോകാനാവില്ലെന്ന്.

 

ബിഎസ്എൻഎൽ ടെക്നിക്കൽ സൂപ്പർവൈസറായിരുന്ന, പരേതനായ മാധവ പണിക്കരുടെയും റിട്ട. അധ്യാപിക രാധാ പണിക്കരുടെയും മൂത്ത മകനായി 1962 ജൂലൈ 15നാണ് അജയൻ ജനിച്ചത്. തൃക്കുലശേഖരപുരത്തെ കെപിഎംയുപി സ്കൂളിൽ പഠിക്കുമ്പോൾ ലഭിച്ച റസിഡൻഷ്യൽ സ്കോളർഷിപ്പാണ് അദ്ദേഹത്തിന്റെ വഴിതിരിച്ചു വിട്ടത്. തിരുവനന്തപുരം ലയോള സ്കൂളിലെ പഠനമാണ് ശാസ്ത്ര ഗവേഷണത്തിൽ താൽപര്യമുണ്ടാക്കിയത്. ഫാ.സി.പി.വർക്കിയെയും എം.എം.ജോർജിനെയും പോലുള്ളവരുടെ ശക്തമായ സ്വാധീനം അജയൻ എക്കാലത്തും എടുത്തു പറഞ്ഞു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽനിന്ന് പ്രീഡിഗ്രിയും ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് മെറ്റലർജിക്കൽ എൻജിനീയറിങ്ങിൽ ബിടെക്കും നേടി.

 

ഇല്ലിനോയിലെ നോർത്ത്‌വെസ്റ്റേൺ സർവകലാശാലയിൽനിന്നു ഡോക്ടറേറ്റ് പൂർത്തിയാക്കിയ അജയൻ ടെക്സസിലെ റൈസ് സർവകലാശാലയിൽ പ്രഫസറാണ്. ലോകത്തെ പ്രമുഖ സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും വിസിറ്റിങ് പ്രഫസറുമാണ്.

നാനോ സാങ്കേതികവിദ്യ കൊണ്ട് ലോകത്തെ കൂടുതൽ നല്ലൊരു ഇടമാക്കി മാറ്റാനാണ് അദ്ദേഹത്തന്റെ പരിശ്രമമെല്ലാം. പ്ലാസ്റ്റിക്കിനെ കണികകളാക്കി ഉടച്ചു മാലിന്യപ്രശ്നത്തിനു പരിഹാരം കാണാനും ക്രൂഡ് ഓയിൽ കലർന്ന ജലത്തെ ശുചീകരിക്കാനും പരിസ്ഥിതി സൗഹൃദ ബാറ്ററികൾ രൂപപ്പെടുത്താനുമുള്ള പരിശ്രമങ്ങൾക്കു പിന്നിൽ ഇതായിരുന്നു. അമിതമായ കീടനാശിനി പ്രയോഗമില്ലാത്ത കൃഷി സാധ്യമാക്കാനും നാനോ സാങ്കേതികവിദ്യയ്ക്കാവുമെന്ന് അജയൻ മുൻപേ തിരിച്ചറിഞ്ഞിരുന്നു.

 

സമയം കിട്ടുമ്പോഴൊക്കെ കർണാടക സംഗീതം കേൾക്കാനും മലയാള നോവലുകൾ വായിക്കാനും ശ്രമിച്ചിരുന്ന അജയന്റെ ഇഷ്ട നോവലിസ്റ്റ് വികെഎൻ ആണ്. അറിവിനോടുള്ള അപാരമായ അർപ്പണം കൊണ്ട്, അസാധ്യമായ ഉയരങ്ങൾ പലതും കീഴടക്കിയ അജയനെ അജയ്യനെന്നോ അതികായനെന്നോ വിളിക്കാം. 

 

English Summary: Meet the Scientist Pulickel Ajayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com