റോക്കറ്റില്‍ ഉപയോഗിക്കുന്ന ഹൈബ്രിഡ് മോട്ടോര്‍, പരീക്ഷണം വിജയകരമെന്ന് ഇസ്രോ
Mail This Article
റോക്കറ്റില്‍ ഉപയോഗിക്കുന്ന ഹൈബ്രിഡ് മോട്ടോര്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഇസ്രോ. തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഇസ്രോ പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സില്‍ വച്ചായിരുന്നു 30kN ഹൈബ്രിഡ് മോട്ടോറിന്റെ പരീക്ഷണം. ഭാവിയില്‍ റോക്കറ്റുകളില്‍ ഹൈബ്രിഡ് മോട്ടോറുകള്‍ ഉപയോഗിക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പരീക്ഷണം നടത്തിയ ഹൈബ്രിഡ് മോട്ടോറില്‍ ഹൈഡ്രോക്‌സില്‍ ടെര്‍മിനേറ്റര്‍ പോളിബുറ്റഡൈയ്ന്‍ ഇന്ധനമായും ദ്രവ ഓക്‌സിജന്‍ ഓക്‌സിഡൈസറായുമാണ് ഉപയോഗിക്കുന്നത്. സാധാരണ ഖര ഇന്ധനങ്ങളില്‍ ഖര ഓക്‌സിഡൈസറും ദ്രവ ഇന്ധനങ്ങളില്‍ ദ്രവ ഓക്‌സിഡൈസറുമാണ് ഉപയോഗിക്കുന്നത്. അതേസമയം ഹൈബ്രിഡ് മോട്ടോറില്‍ ഖര ഇന്ധനവും ദ്രവ ഓക്‌സിഡൈസറുമാണ് ഉപയോഗിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച നടന്ന 30kN ഹൈബ്രിഡ് മോട്ടോറിന്റെ പ്രവര്‍ത്തന പരീക്ഷണത്തില്‍ 15 സെക്കൻഡ് റോക്കറ്റ് പ്രവര്‍ത്തിപ്പിച്ചിരുന്നു. നിലത്തു നിന്നുകൊണ്ട് തന്നെയാണ് പരീക്ഷണം നടത്തിയത്. റോക്കറ്റിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും ഇസ്രോ അറിയിക്കുന്നു. ഇസ്രോയ്ക്ക് കീഴിലുള്ള ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ പിന്തുണയോടെ വിക്രം സാരാഭായ് സ്‌പേസ് സെന്ററാണ് ഈ പരീക്ഷണം നടത്തിയത്.
ഹൈഡ്രോക്‌സില്‍ ടെര്‍മിനേറ്റര്‍ പോളിബുറ്റഡൈയ്‌നും ലിക്വിഡ് ഓക്‌സിജനും പ്രകൃതിയോട് ഇണങ്ങുന്നവയാണെങ്കിലും ലിക്വിഡ് ഓക്‌സിജനാണ് കൈകാര്യം ചെയ്യാന്‍ കൂടുതല്‍ സുരക്ഷിതം. മാത്രമല്ല ഹൈബ്രിഡ് മോട്ടോറുകള്‍ക്ക് റീസ്റ്റാര്‍ട്ട് ചെയ്യാനും സാധിക്കും. സുരക്ഷയുടേയും കാര്യക്ഷമതയുടേയും കാര്യത്തിലും ഹൈബ്രിഡ് മോട്ടോറുകള്‍ തന്നെയാണ് മുന്നില്‍.
സാധാരണ സോളിഡ് പ്രൊപ്പെല്ലന്റ് മോട്ടോറില്‍ അമേണിയം പെര്‍ക്ലോറൈറ്റാണ് ഓക്‌സിഡൈസറായി ഉപയോഗിക്കുന്നത്. റോക്കറ്റ് എൻജിന് കത്താനാവശ്യമായ ഓക്‌സിജന്‍ വിതരണം ചെയ്യുകയാണ് ഓക്‌സിഡൈസറുകളുടെ ചുമതല. ഹൈബ്രിഡ് മോട്ടോറുകളുടെ കൂടുതല്‍ പരീക്ഷണങ്ങളും ഭാവിയില്‍ ഇസ്രോ നടത്തും. വൈകാതെ റോക്കറ്റ് വിക്ഷേപിച്ചുകൊണ്ടുള്ള പരീക്ഷണവും ഇസ്രോ നടത്തുമെന്നാണ് സൂചന.
English Summary: ISRO tests hybrid propulsion system