ADVERTISEMENT

ശുദ്ധമായ ഇന്ധനമെന്ന നിലയില്‍ ഹൈഡ്രജനുള്ള ശേഷി വളരെ വലുതാണെന്ന് നമുക്കറിയാം. സൗരോര്‍ജം, കാറ്റ്, തിരമാല പോലുള്ള ഹരിത ഊര്‍ജമാണ് ഹൈഡ്രജന്‍ ഇന്ധനം. എങ്കിലും ഹൈഡ്രജന്‍ പലപ്പോഴും ജലം പോലുള്ള സംയുക്തങ്ങളുടെ രൂപത്തിലായിരിക്കും നമ്മുടെ മുന്നിലുണ്ടാവുക. ഇപ്പോഴിതാ അന്തരീക്ഷത്തില്‍ നിന്നുതന്നെ ശുദ്ധ ഹൈഡ്രജനെ വേര്‍തിരിക്കാനുള്ള സാങ്കേതികവിദ്യയുമായി ശാസ്ത്രജ്ഞര്‍ എത്തിയിരിക്കുന്നു. 

 

ഹൈഡ്രജന്‍ വേര്‍തിരിച്ചെടുക്കുകയെന്നത് പലപ്പോഴും ശാസ്ത്രത്തിന് വെല്ലുവിളിയായിരുന്നു. വെള്ളത്തില്‍ നിന്നും വേര്‍തിരിക്കുന്നതിനുള്ള സാങ്കേതികവിദ്യ സങ്കീര്‍ണമാണ്. മാത്രമല്ല ശുദ്ധജലം എല്ലായിടത്തും സുലഭമായി ലഭിക്കുന്ന ഒന്നുമല്ലല്ലോ. ഇപ്പോള്‍ ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍ നിന്നും നേരിട്ട് ഹൈഡ്രജനെ വേര്‍തിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യയാണ് കണ്ടെത്തിയിരിക്കുന്നത്. 

 

അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് നാല് ശതമാനം വരെയുള്ള പ്രദേശങ്ങളില്‍ നിന്നു പോലും സുഖമായി ഇനി ഹൈഡ്രജനെ വേര്‍തിരിച്ചെടുക്കാനാവും. ഇന്ധനനമെന്ന നിലയില്‍ ഹൈഡ്രജനെ ഉപയോഗിക്കുന്നതിന് വലിയ ഊര്‍ജം നല്‍കുന്നതാണ് പുതിയ കണ്ടെത്തല്‍. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് ഹൈഡ്രജനെ വേര്‍തിരിച്ചെടുക്കുന്നത്. ഈ ഉപകരണത്തില്‍ അഞ്ച് ഇലക്ട്രോലൈസറുകളെ വരെ സമാന്തരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചിരുന്നു. 12 ദിവസം തുടര്‍ച്ചയായി ഈ ഉപകരണം ഉപയോഗിച്ച് ഹൈഡ്രജന്‍ വേര്‍തിരിച്ചെടുക്കുന്നതിലും ഗവേഷകര്‍ വിജയിച്ചിരുന്നു. 

 

ഡയറക്ട് എയര്‍ ഇലക്ട്രോളിസിസ് എന്ന് വിളിക്കുന്ന ഈ ഉപകരണത്തിന് നാല് ശതമാനം ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍ നിന്നു പോലും ഹൈഡ്രജനെ വേര്‍തിരിച്ചെടുക്കാനാകും. ഇതോടെ ഹൈഡ്രജന്‍ വേര്‍തിരിച്ചെടുക്കാന്‍ ശുദ്ധജലത്തിന്റെ ആവശ്യകത ഇല്ലാതായിരിക്കുകയാണ്. ഈ ഊര്‍ജ നിര്‍മാണ രീതിയില്‍ പരിസ്ഥിതിക്ക് വളരെ കുറച്ച് ആഘാതം മാത്രമാണുണ്ടാവുകയെന്നും ഗവേഷകര്‍ പറയുന്നു. 

 

ഭൂമിയില്‍ ഭൂരിഭാഗം പ്രദേശത്തും ശുദ്ധജലമെന്നത് അമൂല്യവസ്തുവാണ്. അതുകൊണ്ടുതന്നെ പലയിടത്തും ജലത്തില്‍ നിന്നും ഹൈഡ്രജന്‍ വേര്‍പെടുത്തുക ചെലവേറിയതുമാണ്. എന്നാല്‍ പുതിയ സാങ്കേതിക വിദ്യയുടെ വരവോടെ ഭൂമിയില്‍ ഏതാണ്ടെല്ലാ പ്രദേശത്തു നിന്നും ഹൈഡ്രജന്‍ ലഭിക്കും. നേച്ചുര്‍ കമ്മ്യൂണിക്കേഷനിലാണ് പഠനഫലം പൂര്‍ണമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: New Prototype Device Harvests Water From The Air to Make Hydrogen Fuel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com