മംഗൾയാൻ പ്രവർത്തനം നിലച്ചു, ഗവേഷകരെ ഞെട്ടിച്ച ഇന്ത്യയുടെ അഭിമാന പേടകം
Mail This Article
ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ അഭിമാനമായി മാറിയ മാര്‍സ് ഓര്‍ബിറ്റര്‍ മിഷൻ പേടകം (മംഗള്‍യാന്‍) എട്ടു വർഷത്തിനു ശേഷം പ്രവർത്തനം നിലച്ചു. മംഗൾയാൻ പേടകത്തിന്റെ ഇന്ധനവും ബാറ്ററിയും തീര്‍ന്നതായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) വൃത്തങ്ങള്‍ അറിയിച്ചു.
നിലവില്‍ ഇന്ധനം ശേഷിക്കുന്നില്ലെന്നും പേടകത്തിന്റെ ബാറ്ററി തീര്‍ന്നെന്നുമാണ് റിപ്പോർട്ട്. തുടര്‍ച്ചയായി സംഭവിച്ച ഗ്രഹണങ്ങളാണ് ബാറ്ററി പണിമുടക്കാൻ കാരണം. മണിക്കൂറോളം നീണ്ടുനിന്ന ഗ്രഹണം കാരണം ബാറ്ററി വേഗത്തില്‍ തീരാനിടയാക്കി. ഒരു മണിക്കൂര്‍ 40 മിനിറ്റ് നീണ്ടുനിൽക്കുന്ന ഗ്രഹണം വരെ മംഗൾയാന്റെ ബാറ്ററിക്ക് പ്രശ്മല്ല. എന്നാൽ ഗ്രഹണം നീണ്ടുപോയാൽ ബാറ്ററി പണിമുടക്കും. ഇതാണ് ഇപ്പോൾ സംഭവിച്ചതെന്നും വിദഗ്ധർ പറഞ്ഞു.
∙ ഗവേഷകരെ ഞെട്ടിച്ച ഇന്ത്യയുടെ അഭിമാനം
ചൊവ്വാ ദൗത്യമായ മംഗൾയാൻ എട്ട് വർഷമാണ് പ്രവർത്തിച്ചത്. 2013 നവംബർ അഞ്ചിനു തുടങ്ങിയ ദൗത്യം 3,200 ദിവസങ്ങൾ പിന്നിട്ടതിന് ശേഷമാണ് നിശ്ചലമായത്. കാലാവധി കഴിഞ്ഞിട്ടും ചൊവ്വാഭ്രമണം തുടർന്ന മംഗൾയാൻ ലോകത്തെ ബഹിരാകാശ ഗവേഷകർക്ക് പോലും ഒരു അദ്ഭുതമായിരുന്നു. പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ കാര്യക്ഷമതയാണ് പേടകത്തിന്റെ ആയുസ് കൂട്ടിയത്. 4,200 കിലോമീറ്റർ അകലത്തിൽ നിന്ന് ചൊവ്വയുടെ ചന്ദ്രനായ ഫോബോസിന്റെ ചിത്രം മാർസ് ഓർബിറ്റർ ക്യാമറ പകർത്തിയതും വാർത്താ പ്രാധാന്യം നേടിയിരുന്നു.
ഇസ്‌റോയുടെ ആദ്യത്തെ ഇന്റർപ്ലാനറ്ററി ദൗത്യത്തിന്റെ ഭാഗമായ മാർസ് ഓർബിറ്ററിലുള്ള മാർസ് കളർ ക്യാമറ (എംസിസി)യാണ് ചിത്രങ്ങൾ പകർത്തിയിരുന്നത്. ചൊവ്വയെ പരിക്രമണം ചെയ്യുന്ന രണ്ട് ഉപഗ്രഹങ്ങളായ ഫോബോസ്, ഡീമോസ് എന്നിവ അന്വേഷിക്കുന്നതിനാണ് എംസിസി ക്യാമറ കോണ്ട് ലക്ഷ്യമിട്ടിരുന്നത്.
ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ത്യയുടെ മംഗൾയാൻ യാത്ര ആരംഭിച്ചത് 2013 നവംബർ അഞ്ചിനാണ്. 2014 ഒക്ടോബർ 24നു ചൊവ്വാ ഭ്രമണപഥത്തിലെത്തിയ മംഗൾയാനിലൂടെ ആറു മാസത്തെ പര്യവേക്ഷണമാണു ലക്ഷ്യമിട്ടിരുന്നത്. ആദ്യം ആറുമാസത്തെ പര്യവേക്ഷണം ലക്ഷ്യമിട്ടിരുന്ന മംഗൾയാനിൽ ഇന്ധനം ശേഷിച്ചതിനാൽ ദൗത്യം നീട്ടുകയായിരുന്നു.
ചൊവ്വയെ ചുറ്റി സഞ്ചരിച്ച്, അതിന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുക എന്നതായിരുന്നു ലക്ഷ്യം. ചൊവ്വയിലെ ജീവന്റെ പരിണാമം സന്തുലിതാവസ്ഥ എന്നിവയെക്കുറിച്ചും കാലാവസ്ഥ, പ്രതലം, പരിസ്ഥിതി, ധാതുശേഷി തുടങ്ങിയവയെക്കുറിച്ചും പഠനം നടത്തുന്നതിനായി അഞ്ചു ശാസ്ത്രീയ ഉപകരണങ്ങളും (പേ ലോഡ്) പേടകത്തിൽ സംയോജിപ്പിച്ചിരുന്നു.
ചൊവ്വയിലെ ഗര്‍ത്തങ്ങള്‍, കുന്നുകൾ, താഴ്‌വരകള്‍, പൊടിക്കാറ്റ് തുടങ്ങി നിരവധി ചിത്രങ്ങള്‍ മംഗൾയാൻ അയച്ചു. പല സമയങ്ങളിലായി അയച്ചു ചിത്രങ്ങളും വിവരങ്ങളും ശാസ്ത്രജ്ഞര്‍ പഠനവിധേയമാക്കി. ചൊവ്വക്ക് പ്രതീക്ഷിച്ചതിലും വേഗത്തില്‍ അന്തരീക്ഷം നഷ്ടപ്പെടുന്നുവെന്നാണ് കണ്ടെത്തിയതും മംഗൾയാൻ ആണ്. ഇന്ത്യയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷനും (മംഗള്‍യാന്‍) നാസയുടെ മാവെനും അയച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനങ്ങളാണ് ഗവേഷകരെ ഈ നിഗമനത്തിലേക്കെത്തിച്ചത്.
English Summary: Eight years after, India's Mars Orbiter floats into oblivion