ADVERTISEMENT

നവംബര്‍ ഒന്നിന്, ഷെന്‍ചെന്‍ ഗ്ലോബല്‍ ഇന്നവേഷന്‍ ടാലന്റ് ഫോറത്തില്‍ ചൈനീസ് സ്ട്രക്ചറല്‍ ബയോളജിസ്റ്റായ നീങ് യാന്‍ പ്രസംഗിക്കുകയായിരുന്നു... ചൈനീസ് യുവതലമുറയെ ആവേശഭരിതരാക്കിയ ഒരു പ്രഖ്യാപനം ഇതിനിടെ നീങ് യാന്‍ നടത്തി. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ പൂര്‍ണ സമയ പ്രഫസര്‍ എന്ന പദവി രാജിവെച്ച് താന്‍ ഷെന്‍ചെന്‍ മെഡിക്കല്‍ അക്കാദമി ഓഫ് റിസര്‍ച്ച് ആൻഡ് ട്രാന്‍സ്‌ലേഷനില്‍ ചേരുന്നു എന്നതായിരുന്നു ആ പ്രഖ്യാപനം. വിദേശത്തു നിന്നും മടങ്ങിയെത്തി സ്വന്തം നാടിനുവേണ്ടി തന്റെ അറിവും പ്രതിഭയും ചെലവഴിക്കാനുള്ള നിങ് യാനിന്റെ തീരുമാനം ചൈനീസ് സമൂഹമാധ്യമങ്ങളിൽ 40 കോടി തവണയാണ് പലരും കണ്ടത്. 

 

തന്റെ പ്രസംഗത്തില്‍ യാന്‍ ജീവിതത്തെ മൂന്ന് ഘട്ടങ്ങളാക്കിയാണ് തിരിച്ചിരുന്നത്. ഉള്‍ക്കൊള്ളല്‍, തെളിയിക്കല്‍, ഉൽപാദിപ്പിക്കല്‍ എന്നിങ്ങനെയായിരുന്നു ആ മൂന്നു ഘട്ടങ്ങല്‍. ആദ്യ രണ്ട് ഘട്ടങ്ങള്‍ കഴിഞ്ഞെന്നും മൂന്നാം ഘട്ടത്തിനായാണ് ചൈനയിലേക്ക് മടങ്ങിയെത്തുന്നതെന്നും അവര്‍ പറയുന്നു. താന്‍ പഠിച്ചെടുത്ത കാര്യങ്ങള്‍ കൂടുതല്‍ ചൈനക്കാരിലേക്ക് പകര്‍ന്നുകൊടുക്കുകയെന്ന ദൗത്യവും ഏറ്റെടുക്കുന്നതായും യെന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. 

 

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ നിന്നും പിഎച്ച്ഡി നേടിയ ശേഷം ചൈനയിലേക്ക് തിരിച്ചെത്തിയ ഗവേഷക ഷി യിഗോങിന്റെ വിദ്യാര്‍ഥി കൂടിയാണ് യാന്‍. സിങ്ഗുവ സര്‍വകലാശാലയില്‍ അധ്യാപികയായാണ് ഷി യിഗോങ് ചൈനയിലേക്കെത്തിയത്. ചൈനയിലെ ഹാങ്‌സൗവില്‍ ഗവേഷക സര്‍വകലാശാലയായ വെസ്റ്റ്‌ലേക്ക് സര്‍വകലാശാ സ്ഥാപിക്കുന്നതിലും സിങ്ഗുവ പ്രധാന പങ്കുവഹിച്ചിരുന്നു. തന്റെ മുന്‍ അധ്യാപികയുടെ മാതൃക പിന്തുടര്‍ന്നാണ് യാനും ചൈനയിലേക്ക് തിരിച്ചെത്തുന്നത്. 

 

യാനിന്റെ തിരിച്ചുവരവും വൈറലായ പ്രസംഗവും വിദേശത്തുള്ള ചൈനീസ് ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കുമെല്ലാം സ്വന്തം നാട്ടിലേക്ക് തിരിച്ചു വരാനുള്ള പ്രചോദനമാകുമെന്നും കരുതപ്പെടുന്നു. തങ്ങളുടെ പൗരന്മാരെ മാത്രമല്ല മറ്റു രാജ്യക്കാരായ ശാസ്ത്രജ്ഞരേയും ഗവേഷകരേയും ചൈനയിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ചൈന ഒരുക്കുന്നുണ്ട്. യാന്‍ തിരിച്ചുവരുന്ന ഷെന്‍ചെന്‍ നഗത്തിലെ പ്രാദേശിക സര്‍ക്കാര്‍ തന്നെ രാജ്യാന്തര തലത്തില്‍ നിന്നുള്ള ഗവേഷകര്‍ക്കായി പ്രത്യേകം സബ്‌സിഡികളും ഹൗസിങ് അലവന്‍സുകളും അനുവദിക്കുന്നുണ്ട്. 

 

വലിയ പദ്ധതികളുമായാണ് യാന്‍ ചൈനയിലേക്ക് മടങ്ങിയെത്തുന്നത്. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മാതൃകയിലുള്ള മെഡിക്കല്‍ അക്കാദമിയാണ് യാനിന്റെ നേതൃത്വത്തില്‍ ഷെന്‍ചെനില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. ഗവേഷകര്‍ക്ക് വലിയ തോതില്‍ സ്വയംഭരണവും ഫണ്ടുകളും അനുവദിച്ചുകൊണ്ട് ലക്ഷ്യങ്ങള്‍ നേടിയെടുക്കുകയാണ് ഈ സ്ഥാപനം ലക്ഷ്യമിടുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചൈനക്ക് വലിയ ഗുണമാവും ഷെന്‍ചെന്‍ മെഡിക്കല്‍ അക്കാദമി ഓഫ് റിസര്‍ച്ച് ആൻഡ് ട്രാന്‍സ്‌ലേഷനെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

English Summary: Why scientist’s decision to return to China from the US is making waves online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com