ADVERTISEMENT

ഈജിപ്ത്... ഫലഭൂയിഷ്ടമായ നൈൽ നദീതീരത്ത് മനുഷ്യസംസ്കാരം പടർന്നു പന്തലിച്ച ഇടം. ഈജിപ്ത് എന്നു കേൾക്കുമ്പോൾ തന്നെ മനസ്സിൽ വരിക മണൽപ്പരപ്പുകൾ നീണ്ട പശ്ചാത്തലത്തിൽ ഉയർന്നു നിൽക്കുന്ന പിരമിഡുകളെക്കുറിച്ചാണ്. ഈജിപ്തിലെ ആദിമമനുഷ്യർ മരിച്ചവരെ മമ്മിയാക്കി സൂക്ഷിച്ചിരുന്നു. ഈജിപ്ത് എന്ന രാജ്യത്തെക്കുറിച്ചുള്ള പൊതുബോധത്തി‍ൽ മമ്മികൾക്ക് വലിയ സ്ഥാനമുണ്ട്.

ഇപ്പോഴിതാ പോളണ്ടിലെ വാഴ്സയിലുള്ള ദുരൂഹവനിത (മിസ്റ്റീരിയസ് ലേഡി) എന്നു പേരുള്ള മമ്മിയുടെ മുഖം പുനഃസൃഷ്ടിച്ചിരിക്കുകയാണു ശാസ്ത്രജ്ഞർ. ലോകത്ത് ആദ്യമായി കണ്ടെത്തിയ ഗർഭാവസ്ഥയിലുള്ള മമ്മിയാണ് മിസ്റ്റീരിയസ് ലേഡി. ഇവരുടെ മമ്മിക്കൊപ്പം ഭ്രൂണവുമുണ്ടായിരുന്നു. പോളണ്ടിലെ വാഴ്സയിലാണ് ഈ മമ്മി സൂക്ഷിച്ചിരിക്കുന്നത്. ഇപ്പോൾ പ്രത്യേക 2ഡി, ത്രീഡി ഇമേജിങ് വിദ്യകൾ ഉപയോഗിച്ച് ഈ മമ്മിയുടെ മുഖം പുനസൃഷ്ടിക്കുകയായിരുന്നു.

 

∙ വാഴ്സയിലെ മമ്മി

 

കഴിഞ്ഞ വർഷമാണ് ലോകത്തെ ഈജിപ്ഷ്യൻ സംസ്‌കാര കുതുകികളെ ഞെട്ടിച്ചു കൊണ്ട് ദുരൂഹവനിതയുടെ മമ്മി ഗർഭിണിയാണെന്നുള്ള വിചിത്ര രഹസ്യം പോളണ്ടിലെ വാഴ്‌സ മമ്മി പ്രോജക്ടിലെ ശാസ്ത്രജ്ഞർ അറിയിച്ചത്. 25 മുതൽ 35 വയസ്സുവരെയാണ് ഈ മമ്മിക്ക് പ്രായം കണക്കാക്കുന്നത്. കണ്ടെത്തിയ കാലത്ത് ഈജിപ്തിൽ ജീവിച്ചിരുന്ന ഒരു പുരുഷ പുരോഹിതന്‌റെ മമ്മിയാണിതെന്നായിരുന്നു ഗവേഷകർ കണക്കാക്കിയിരുന്നത്.എന്നാൽ ഗർഭസ്ഥ ശിശുവിനെ കണ്ടെത്തിയതോടെ ഇതു പുരുഷനല്ല, സ്ത്രീയാണെന്നു തെളിഞ്ഞു. എന്നാൽതന്നെയും ഈ മമ്മിയെക്കുറിച്ചുള്ള വ്യക്തിവിവരങ്ങൾ അജ്ഞാതമായിത്തന്നെ തുടർന്നു.

 

ശാസ്ത്രജ്ഞരെ അദ്ഭുതപ്പെടുത്തിയ ഒരു ചോദ്യം, എങ്ങനെയാണ് മമ്മിക്കുള്ളിൽ ഗർഭസ്ഥ ശിശു രണ്ടു സഹസ്രാബ്ദങ്ങളോളം നശിക്കാതെ നിലനിന്നത് എന്ന ചോദ്യമാണ്. ഇതിനുള്ള കാരണത്തിന് ശാസ്ത്രജ്ഞർ ഉത്തരമേകി. മമ്മിയാക്കപ്പെട്ട ശരീരത്തിൽ കാലം ചെല്ലുന്തോറും അമ്ലാംശം (ആസിഡ് സാന്നിധ്യം) കൂടും. ഈ അമ്ല സാന്നിധ്യം ഗർഭപാത്രത്തിലും ഉടലെടുക്കും. അമോണിയ, ഫോർമിക് ആസിഡ് എന്നീ രാസവസ്തുക്കളുടെ അളവ് കൂടുന്നതാണ് അമ്ലസാന്നിധ്യത്തിന് ഇടയാക്കുന്നത്. ഇത്തരത്തിൽ ഗർഭസ്ഥ ശിശുവിനെ പൊതിഞ്ഞുനിന്ന അമ്ലസാന്നിധ്യമാണ് അതിനെ രണ്ടായിരം വർഷത്തോളം സംരക്ഷിച്ചു നിർത്തിയതെന്നു ശാസ്ത്രജ്ഞർ പറയുന്നു.

ഈജിപ്തിലെ മമ്മിയാക്കൽ പ്രക്രിയകൾ ഉപ്പ് കലർന്ന പ്രത്യേകയിനം നാട്രോൺ മണ്ണും ഉപയോഗിച്ചിരുന്നു. ഈ മണ്ണിന്‌റെ പൊതി ശരീരത്തിനുള്ളിലേക്ക് അന്തരീക്ഷവായുവും ഓക്‌സിജനും പ്രവേശിക്കുന്നതു വിലക്കുകയും ഗർഭസ്ഥ ശിശുവിന് കൂടുതൽ സംരക്ഷണം നൽകുകയും ചെയ്തു.

 

എന്നാൽ ഈ ഗർഭസ്ഥ ശിശുവിന് അസ്ഥികൾ തീരെക്കുറവായിരുന്നു. സ്‌കാൻ പ്രക്രിയകളിൽ ശിശുവിനെ കാണാതിരുന്നതിനു കാരണവും ഇതുതന്നെയായിരുന്നു. എന്തുകൊണ്ടാകാം അങ്ങനെ സംഭവിച്ചതെന്നതിനും ശാസ്ത്രജ്ഞർക്ക് ഉത്തരമുണ്ട്. പൊതുവെ ഗർഭസ്ഥ ശിശുക്കളിൽ ആറുമാസം കൊണ്ട് വലിയ രീതിയിൽ അസ്ഥി രൂപീകരണം നടന്നുകാണില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. രണ്ടായിരം വർഷത്തോളം ആസിഡ് സാഹചര്യത്തിൽ കിടക്കുന്നത്, ഉള്ള അസ്ഥികളുടെ ദ്രവീകരണത്തിനു കാരണമാകും. എന്നാൽ ശരീര കലകൾ നിലനിൽക്കുകയും ചെയ്യും.

മമ്മിയാക്കപ്പെട്ട വേളയിൽ യുവതിയുടെ ആന്തരിക അവയവങ്ങൾ മാറ്റിയിരുന്നു. എന്നിട്ടും എന്തുകൊണ്ട് ഗർഭസ്ഥ ശിശുവിനെ മാറ്റിയില്ല എന്നൊരു ചോദ്യവുമുണ്ട്. അതു ഈജിപ്ഷ്യർക്കിടയിൽ അന്ന് നിലനിന്നിരുന്ന മരണാനന്തര കാലത്തെക്കുറിച്ചുള്ള വിശ്വാസങ്ങൾ മൂലമാണെന്ന് ശാസ്ത്രജ്ഞർ മറുപടി പറയുന്നു. 

 

∙ വെട്ടപ്പെടുന്ന മുഖങ്ങൾ

 

ഈജിപ്തിൽ നിന്നു കണ്ടെത്തിയ പലമമ്മികളും ജീവിച്ചിരുന്ന സമയത്ത് എങ്ങനെയിരുന്നെന്ന് അറിയാനായി ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മുഖം കൊടുക്കാൻ ശ്രമിച്ചിരുന്നു ശാസ്ത്രജ്ഞർ. ടിയെ റാണി,മെരിറ്റാമുൻ, ഹാത്ഷെപുട്, നെഫർറ്റിറ്റി തുടങ്ങി പ്രസിദ്ധരായ നിരവധി പൗരാണിക ഈജിപ്തുകാരുടെ മമ്മികൾ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കിയശേഷം അവരുടെ മുഖം കണ്ടെത്തിയിരുന്നു.

2600 വർഷം മുൻപ് മരിച്ച ഈജിപ്ഷ്യൻ മമ്മിയുടെ മുഖം സിടി സ്‌കാനുകൾ, മറ്റുവിവരങ്ങൾ എന്നിവയുടെ സഹായത്തോടെ അത്യാധുനിക കംപ്യൂട്ടർ സാങ്കേതികവിദ്യയിൽ കഴിഞ്ഞ ജനുവരിയിൽ ശാസ്ത്രജ്ഞർ പുനഃസൃഷ്ടിച്ചിരുന്നു. ബ്രൗൺ നിറത്തിലുള്ള കൃഷ്ണമണികളോടു കൂടിയ വലിയ കണ്ണുകളും, അൽപം പൊങ്ങിയ പല്ലുകളുമുള്ള അതിസുന്ദരിയായ ഷേപ്പനൈസിസ് എന്നു പേരുള്ള മമ്മിയിലാണു ശാസ്ത്രജ്ഞർ അന്ന് ഗവേഷണം നടത്തിയത്.സ്വിറ്റ്‌സർലൻഡിലെ സെയിന്‌റ് ഗാലെൻ നഗരത്തിലെ സാവോ ഗാലോ ആബി ലൈബ്രറിയിലാണ് ഈ മമ്മി സൂക്ഷിച്ചിട്ടുള്ളത്. ഇവരുടെ മുഖം പുനർനിർമിക്കാനായി മാസങ്ങളെടുത്താണു ഗവേഷകർ പഠനങ്ങൾ നടത്തിയത്.സിസിലിയിലെ ഫാപാബ് റിസർച് സെന്‌റർ, ഓസ്‌ട്രേലിയയിലെ ഫ്‌ലിൻഡേഴ്‌സ് സർവകലാശാല എന്നിവയിലെ സംയുക്ത ശാസ്ത്രജ്ഞ സംഘമാണു ഗവേഷണം നടത്തിയത്. വിഖ്യാത ത്രീഡി ഡിസൈനറായ ബ്രസീലുകാരൻ സിസെറോ മൊറായിസാണ് മമ്മിയുടെ മുഖത്തിന്‌റെ പുനർനിർമാണം നടത്തിയത്. 

 

English Summary: Forensics reveal stunning face of ancient Egypt's 'Mysterious Lady' mummy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com