ADVERTISEMENT

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം നാസയുടെ ആർട്ടിമിസ് 1 വിജയകരമായി വിക്ഷേപിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഇന്ത്യൻ സമയം 12.17-ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിലുള്ള 39ബി ലോഞ്ച് കോംപ്ലക്സില്‍ നിന്നായിരുന്നു വിക്ഷേപണം. ഓറിയോൺ പേടകത്തെ എസ്എൽഎസ് റോക്കറ്റ് ആണ് വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചത്. ഓറിയോണിന്റെ നാല് സോളർ പാനലുകളും പ്രവർത്തിക്കുന്നുണ്ടെന്ന് നാസ അറിയിച്ചു. ഇനി ചന്ദ്രനെ ചുറ്റി ഓറിയോൺ തിരിച്ച് ഭൂമിയിലേക്ക് വരുന്ന ദിവസത്തിനായുള്ള കാത്തിരിപ്പാണ്..  'ഇത് നിങ്ങളുടെ നിമിഷമാണ്, നിങ്ങളെല്ലാം ഇപ്പോൾ ചരിത്രത്തിന്‍റെ ഭാഗമായിരിക്കുന്നു..'  വിക്ഷേപണത്തിന് പിന്നാലെ  നാസ ഫ്ലൈറ്റ് ഡയറക്ടർ ചാർളി ബ്ലാക്ക് വെൽ തോംസൺ പറഞ്ഞു. 

അവസാനനിമിഷം സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് രണ്ടുതവണ മുടങ്ങിയ ആർട്ടിമിസ് പ്രഥമ ദൗത്യത്തിന്റെ വിക്ഷേപണമാണ് ഇന്ന് നടന്നത്. റോക്കറ്റിന്റെ 4 കോർ സ്റ്റേജ് എൻജിനുകളിൽ ഒന്നിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ആദ്യ തവണ ദൗത്യം മാറ്റിവച്ചിരുന്നത്. എന്നാൽ ഇന്ധന ചോർച്ച കാരണമാണ് വിക്ഷേപണം രണ്ടാം തവണയും നിർത്തിവച്ചത്. 

അൻപതു വർഷങ്ങൾക്കപ്പുറം നീണ്ട ഇടവേളയ്ക്കു ശേഷം ചന്ദ്രനിലേക്കു വീണ്ടും മനുഷ്യനെ എത്തിക്കാനാണ് നാസ പദ്ധതിയൊരുക്കുന്നത്. ഇതിനായുള്ള നാസയുടെ ദൗത്യപദ്ധതിയായ ആർട്ടിമിസിന്റെ പ്രഥമദൃത്യമാണിത്. ഒട്ടേറെ യാത്രികരെ ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യങ്ങൾ വഹിച്ചത് സാറ്റേൺ ഫൈവ് എന്ന റോക്കറ്റാണ്. ഇപ്പോഴിതാ ആർട്ടിമിസ് പുറപ്പെടുന്നത് ഇന്ന് വരെ ലോകത്തിൽ നിർമിച്ച ഏറ്റവും കരുത്തുറ്റ റോക്കറ്റുകളിലൊന്നിലാണ്... സ്പേസ് ലോഞ്ച് സിസ്റ്റം അഥവാ എസ്എൽഎസ്. പുതിയ കാലഘട്ടത്തിന്റെ മെഗാറോക്കറ്റ്.

ഈ വിക്ഷേപണത്തിൽ യാത്രികരാരും പോകുന്നില്ല. പരീക്ഷണാർഥമുള്ള ദൗത്യമാണിത്. റോക്കറ്റിൽ യാത്രികരെ വഹിക്കുന്ന ഭാഗമായ ഓറിയോണിൽ യാത്രികർക്ക് പകരം പാവകളെയാണ് സ്ഥാപിക്കുന്നത്. നാസയുടെ ബഹിരാകാശ പദ്ധതിയിൽ നിർണായക വഴിത്തിരിവാകുന്ന പദ്ധതിയാണ് ആർട്ടിമിസ്. ഇത്രയും പ്രാധാന്യമുള്ള ദൗത്യമായതിനാൽ വളരെ ബൃഹത്തായി മികവുറ്റ രീതിയിലാണ് എസ്എൽഎസ് റോക്കറ്റ് തയാർ ചെയ്തത്. 600 കോടി യുഎസ് ഡോളർ ഇതിനു ചെലവു വന്നു. ഓരോ വിക്ഷേപണത്തിനും 50 കോടി യുഎസ് ഡോളർ ചെലവു വേണ്ടിവരുമെന്നും കണക്കാക്കപ്പെടുന്നു.

 

322 അടി നീളമുള്ള പടുകൂറ്റൻ റോക്കറ്റാണ് എസ്എൽഎസ്. സാറ്റേൺ ഫൈവ് റോക്കറ്റിനെക്കാൾ 15 ശതമാനം അധികം ഊർജം പുറന്തള്ളി കുതിക്കാൻ ഇതിനു കഴിയും. ദ്രാവക ഇന്ധനം ഉപയോഗിക്കുന്ന 4 ആർഎസ്–25 എൻജിനുകളാണ് ഇതിൽ ഉപയോഗിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള ഒരു താപകവചസംവിധാനം ഈ റോക്കറ്റിൽ ഉപയോഗിച്ചു.

 

ആർട്ടിമിസിന്റെ ആദ്യ 3 ദൗത്യങ്ങൾക്കായി ബ്ലോക് 1 എന്ന റോക്കറ്റാണ് ഉപയോഗിച്ചത്. ബ്ലോക്ക് 1 ബി എന്ന കൂടുതൽ കരുത്തുറ്റ റോക്കറ്റ് തുടർദൗത്യങ്ങൾക്കായി ഉപയോഗിക്കും. റോക്കറ്റിൽ പ്രത്യേക ഭാഗമായാണ് യാത്രികർക്കുള്ള പേടകമായ ഓറിയൺ ഘടിപ്പിക്കപ്പെടുന്നത്. 21 ദിവസം വരെ ബഹിരാകാശത്ത് 4 യാത്രികരുമായി യാത്ര ചെയ്യാൻ ഓറിയണിനു കഴിയും. ദൗത്യനിർവഹണത്തിനു ശേഷം പസിഫിക് സമുദ്രത്തിൽ ഇതു വീഴുകയും ചെയ്യും.

 

1972 വരെ അപ്പോളോ ദൗത്യങ്ങൾ തുടർന്നു. ആകെ 12 പേർ ഈ ദൗത്യങ്ങളിലായി ചന്ദ്രനെ തൊട്ടു.എന്നാൽ പിന്നീട് 50  വർഷത്തോളം ചന്ദ്രനിലേക്ക് മനുഷ്യർ പോയില്ല. ആർട്ടിമിസ് വൺ എന്നു പേരിട്ടിരിക്കുന്ന സഞ്ചാരികളില്ലാത്ത പുതിയ ദൗത്യം വിജയിച്ചാൽ 2025ൽ മനുഷ്യർ ചന്ദ്രനിൽ കാലുകുത്തുമെന്ന് നാസ പറയുന്നു. ഗ്രീക്ക് ഇതിഹാസത്തിൽ ചന്ദ്രന്റെ ദേവതയാണ് ആർട്ടിമിസ്, അപ്പോളോ ദേവന്റെ ഇരട്ടസഹോദരി. ഇതുകൊണ്ടു തന്നെയാണു ചരിത്രം വീണ്ടും രചിക്കുന്ന ദൗത്യത്തിന് ആർട്ടിമിസ് എന്ന് നാസ പേരിട്ടത്. 

 

അപ്പോളോ ദൗത്യങ്ങൾ അമേരിക്കയുടെ സാങ്കേതിക കരുത്തിന്റെ പ്രദർശനമായിരുന്നെങ്കിൽ ആർട്ടിമിസ് ഇതിനപ്പുറം സൗരയൂഥത്തെ പ്രായോഗികമായും ഗവേഷണപരമായും ഉപയോഗിക്കാനുള്ള ശ്രമങ്ങളുടെ നാന്ദികുറിക്കലാണ്. ചന്ദ്രനിൽ സ്ഥിരമായ മനുഷ്യസാന്നിധ്യം ഉറപ്പിക്കാനും ചൊവ്വ ഉൾപ്പെടെ മറ്റിടങ്ങളിലേക്കുള്ള ദൗത്യങ്ങൾക്ക് ഇടത്താവളമാകാനും അങ്ങനെ ഭൂമിക്കു വെളിയിലേക്കുള്ള മനുഷ്യരുടെ എല്ലാപ്രവർത്തനങ്ങളുടെയും അച്ചുതണ്ടാകാനുമാണു ദൗത്യം ലക്ഷ്യമിടുന്നത്.

 

ഇന്ത്യൻ ബഹിരാകാശ ദൗത്യമായ ‘ചന്ദ്രയാൻ– 2’ ലക്ഷ്യംവച്ച, ജലസാന്നിധ്യം ഉൾപ്പെടെ പല അനുകൂല ഘടകങ്ങളുമുള്ള ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ആർട്ടിമിസ് മനുഷ്യനെ എത്തിക്കുക. ഇപ്പോഴത്തെ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ രീതിയിൽ ഗേറ്റ്‌വേ എന്ന ഒരു ചാന്ദ്രനിലയം ആർടിമിസ് ദൗത്യങ്ങളുടെ ഭാഗമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ സൃഷ്ടിക്കപ്പെടുമെന്നതാണ് പുതിയ നീക്കത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. തുടർന്നുള്ള ദൗത്യങ്ങളിൽ റോക്കറ്റിനൊപ്പം വരുന്ന ഓറിയോൺ പേടകം ( ദൗത്യത്തിൽ യാത്രികരെ വഹിക്കുന്ന ഭാഗം ) വേർപെട്ട് ഗേറ്റ്‌വേയിൽ എത്തിച്ചേരും. തുടർന്ന് ഇവിടെനിന്നു പ്രത്യേക ലൂണാർ മൊഡ്യൂൾ പേടകങ്ങളിൽ ചന്ദ്രോപരിതലത്തിലേക്ക് യാത്രികർക്കു വേണ്ടപ്പോൾ ഇറങ്ങുകയും തിരിച്ചുകയറുകയും ചെയ്യാം. ചുരുക്കത്തിൽ, ചന്ദ്രനിലേക്കുള്ള ഒരു കവാടമോ തുറമുഖമോ ആയി ആർട്ടിമിസിന്റെ ഗേറ്റ്‌വേ പ്രവർത്തിക്കും. മറ്റു ഗ്രഹങ്ങളിലേക്കുള്ള ദൗത്യങ്ങളിലും ഇതിന്റെ സേവനം നിർണായകമാകും.

 

അപ്പോളോ ദൗത്യങ്ങളെ ചന്ദ്രനിലെത്തിച്ചത് നാസയുടെ ഐതിഹാസിക റോക്കറ്റായ സാറ്റേൺ അഞ്ച് ആണ്. 50 വർഷത്തോളം ഈ മേഖലയിൽ അനുഭവപ്പെട്ട മരവിപ്പ് സാറ്റേൺ അഞ്ചിന്റെ പ്രസക്തി ഇല്ലാതാക്കി. തുടർന്ന് ആർട്ടിമിസ് ദൗത്യത്തിന്റെ ആശയം വന്നപ്പോൾ ബ്ലൂ ഒറിജിൻ, സ്പേസ് എക്സ് തുടങ്ങി പല മുൻനിര സ്വകാര്യ കമ്പനികളുടെ റോക്കറ്റുകളും നാസ പരിഗണിച്ചെങ്കിലും ഒടുവിൽ സാറ്റേൺ അഞ്ചിനൊരു പിൻഗാമിയെ സ്വയം നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എൽഎസ്) എന്ന ഭീമൻ റോക്കറ്റ് പിറന്നത്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ്. ഇന്ത്യൻ റോക്കറ്റായ പിഎസ്എൽവിയുടെ മൂന്നിരട്ടി ഉയരമുള്ള എസ്എൽഎസിന് യാത്രികരുടെ പേടകമായ ഓറിയൺ, മൂൺ ലാൻഡറുകൾ, മറ്റുപകരണങ്ങൾ തുടങ്ങി വലിയ ഒരു പേലോഡ് വഹിക്കാൻ കഴിയും. അതീവശ്രദ്ധ കൊടുത്ത് നിർമിച്ചിരിക്കുന്ന ഈ വാഹനത്തിനു തകരാർ സംഭവിക്കാൻ സാധ്യത വളരെ കുറവാണ്. 

 

2005ലാണ് ആർട്ടിമിസിന്റെ ആദിമരൂപങ്ങൾ വിവിധ പദ്ധതികളായി നാസ മുന്നോട്ടു വച്ചത്. ആർട്ടിമിസ് ദൗത്യത്തിൽ ചന്ദ്രനിലേക്കു പോകുന്ന പുരുഷ യാത്രികൻ ഒരു ഇന്ത്യൻ വംശജനാകാനും സാധ്യതയുണ്ട്. യുഎസ് വ്യോമസേനാ കേണൽ രാജാചാരിയാണ് ഇത്. ആർട്ടിമിസ്, ചൊവ്വ ദൗത്യങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലനത്തിനായി നാസ തിരഞ്ഞെടുത്തവരിൽ രാജാ ചാരിയും ഉൾപ്പെട്ടിട്ടുണ്ട്. ചാരിയുടെ പിതാവ് ഇന്ത്യക്കാരനും മാതാവ് അമേരിക്കക്കാരിയുമാണ്.

 

പ്രശസ്തമായ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നു ഏയ്റോസ്പേസ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള രാജ യുഎസ് വ്യോമസേനയുടെ 461ാം സ്ക്വാഡ്രന്റെ കമാൻഡറായിരുന്നു. ഡിഫൻസ് മെറിറ്റോറിയസ് സർവീസ് മെഡൽ, ഏരിയൽ അച്ചീവ്മെന്റ് മെഡൽ തുടങ്ങി അമേരിക്കൻ പ്രതിരോധമേഖലയുടെ മുൻനിര അംഗീകാരങ്ങൾ ചാരിയെ തേടിയെത്തിയിട്ടുണ്ട്.

 

English Summary: Nasa's Artemis Moon rocket lifts off Earth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com