ADVERTISEMENT

ക്ലിയോപാട്രയുടെ ശവകുടീരം തിരഞ്ഞുപോയ പുരാവസ്തു ഗവേഷകര്‍ക്ക് മുൻപാകെ വെളിപ്പെട്ടത് ഒരു പൗരാണിക അദ്ഭുത നിര്‍മിതി. ഈജിപ്ഷ്യന്‍ തീരത്തെ ടാപോസിരിസ് മാഗ്ന എന്ന പൗരാണിക നഗരത്തില്‍ നടത്തിയ ഖനനത്തിനിടെ വലിയൊരു തുരങ്കം തന്നെ ഗവേഷകര്‍ക്ക് മുൻപാകെ വെളിപ്പെടുകയായിരുന്നു. തറനിരപ്പില്‍ നിന്നും 13 മീറ്റര്‍ താഴെ രണ്ട് മീറ്റര്‍ ഉയരവും 1,305 മീറ്റര്‍ നീളവുമുള്ള കടുപ്പമുള്ള പാറ തുരന്ന തുരങ്കമായിരുന്നു അത്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ സാന്റോ ഡൊമിന്‍ഗോ സര്‍വകലാശാലയിലെ കാതലീന്‍ മാര്‍ട്ടിനസും സംഘവുമാണ് ഉത്ഖനനത്തിന് നേതൃത്വം നല്‍കിയത്.

 

ഗ്രീക്ക് ദ്വീപായ സാമോസില്‍ കണ്ടെത്തിയ ബിസി ആറാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടതെന്ന് കരുതുന്ന 1,036 മീറ്റര്‍ നീളമുള്ള യുപാലിനോസ് തുരങ്കത്തിന് സമാനമാണ് ഇപ്പോള്‍ കണ്ടെത്തിയ തുരങ്കത്തിന്റേയും നിര്‍മാണമെന്നാണ് ഈജിപ്ഷ്യന്‍ പുരാവസ്തു വകുപ്പ് പറയുന്നത്. രൂപകല്‍പനയുടേയും നിര്‍മാണത്തിന്റേയും കാര്യത്തില്‍ യുപാലിനോസ് തുരങ്കം എൻജിനീയറിങ് അദ്ഭുതമാണെന്നാണ് കണക്കാക്കപ്പെടുന്നത്. നീളത്തിന്റേയും നിര്‍മിതിയുടേയും പഴക്കത്തിന്റേയും കാര്യത്തില്‍ ഇപ്പോള്‍ കണ്ടെത്തിയ ടാപോരിസ് തുരങ്കവും ഗവേഷകരെ അദ്ഭുതപ്പെടുത്തുന്നു. ടാപോരിസ് മാഗ്ന തുരങ്കത്തിന്റെ ഭാഗങ്ങള്‍ വെള്ളത്തിലാണുള്ളത്. എന്ത് ലക്ഷ്യത്തിലാണ് ഈ തുരങ്കം നിര്‍മിച്ചതെന്നത് ഇപ്പോഴും ഗവേഷകര്‍ക്ക് കണ്ടെത്താനായിട്ടില്ല.

 

മേഖലയില്‍ 2004 മുതല്‍ തന്നെ മാര്‍ട്ടിനസും സംഘവും ക്ലിയോപാട്രയുടെ ശവകുടീരത്തിനായുള്ള ഖനനങ്ങള്‍ നടത്തുന്നുണ്ട്. ഇപ്പോള്‍ കണ്ടെത്തിയ ടാപോരിസ് തുരങ്കം ക്ലിയോപാട്രയുടെ ശവകുടീരത്തിലേക്കുള്ള സൂചനയാണെന്ന പ്രതീക്ഷയും മാര്‍ട്ടിനസിനുണ്ട്. ടോളമി രാജവംശത്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്രയുടെ ശവകുടീരം അടുത്തുണ്ട് എന്നതിന്റെ തെളിവുകള്‍ പലതും പര്യവേഷണ സംഘത്തിന് ലഭിച്ചിരുന്നു.

 

അലക്‌സാണ്ടറിന്റെ മകനായ ടോളമി രണ്ടാമനാണ് ടപോരിസ് മാഗ്ന എന്ന നഗരം പണികഴിപ്പിച്ചത്. ബിസി 51 മുതല്‍ ബിസി 30ല്‍ ആത്മഹത്യ ചെയ്യുന്നതുവരെയുള്ള കാലത്ത് ക്ലിയോപാട്രയും ടപോരിസ് മാഗ്നയുടെ രാജ്ഞിയായിരുന്നു. ഈ തുരങ്കം കണ്ടെത്തിയ പ്രദേശത്തെ ആരാധനാലയം ഒസിരിസ് ദേവനും ഐസിസ് രാജ്ഞിക്കുമുള്ളതായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ക്ലിയോപാട്രയുടേയും അലക്‌സാണ്ടറിന്റേയും പേരുകള്‍ ആലേഖനം ചെയ്ത നാണയങ്ങളും ഐസിസ് ദേവതയുടെ പ്രതിമയും പ്രദേശത്തു നിന്നും കണ്ടെടുത്തിട്ടുമുണ്ട്. ക്ലിയോപാട്രയുടേയും അവരുടെ ഭര്‍ത്താവായിരുന്ന മാര്‍ക്ക് ആന്റണിയുടേയും ശവകുടീരങ്ങള്‍ ഈ പ്രദേശത്തുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. 

 

മെഡിറ്ററേനിയന്‍ തീരത്താണ് ആരാധനാലയത്തിന്റെ അടുത്തഘട്ടം ഖനനം നടക്കാനുള്ളത്. ബിസി 320 മുതല്‍ ബിസി 1303 വരെയുള്ള കാലത്ത് പലതവണ ഭൂകമ്പത്തില്‍ തകര്‍ന്നിട്ടുള്ള പ്രദേശമാണിത്. ആരാധനാലയത്തിന്റെ ഒരു ഭാഗം കടലെടുക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ നടത്തിയ ഖനനങ്ങളില്‍ മാരിയോട്ട് തടാകത്തില്‍ നിന്നും മെഡിറ്ററേനിയന്‍ വരെ നീളുന്ന തുരങ്കങ്ങള്‍ കണ്ടെത്താനായിട്ടുണ്ട്. 

 

ക്ലിയോപാട്രയുടേയും മാര്‍ക്ക് ആന്റണിയുടേയും ശവകുടീരങ്ങള്‍ കണ്ടെത്താനായാല്‍ പുരാവസ്തു ഗവേഷണ രംഗത്തെ 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ  കണ്ടെത്തലാകും അതെന്നാണ് പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുൻപ് ഈജിപ്ഷ്യന്‍ പുരാവസ്തു വകുപ്പ് മന്ത്രിയായിരുന്ന സാഹി ഹവാസ് പറഞ്ഞത്. ക്ലിയോപാട്രയുടെ ശവകുടീരം കണ്ടെത്താനായാലും ഇല്ലെങ്കിലും മേഖലയില്‍ നടക്കുന്ന ഖനനങ്ങള്‍ പൗരാണിക നഗരത്തെക്കുറിച്ച് കൂടുതല്‍ വിലപ്പെട്ട വിവരങ്ങള്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനകം തന്നെ തുരങ്കത്തില്‍ നിന്നും മണ്‍പാത്രങ്ങളും മറ്റും ലഭിച്ചിട്ടുമുണ്ട്.

 

English Summary: Archaeologists Hunting For Cleopatra's Tomb Uncover a "Geometric Miracle" Tunnel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com