ADVERTISEMENT

രാസവളങ്ങളുടെ വിലവര്‍ധനവിനെ ചെറുക്കാന്‍ വളമായി മനുഷ്യ വിസര്‍ജ്യത്തെ ഉപയോഗിക്കാമെന്ന് യൂറോപിലെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മനുഷ്യന്റെ മല മൂത്ര വിസര്‍ജ്യങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന വളം സുരക്ഷിതമാണെന്നാണ് ഫ്രോണ്ടിയേഴ്സ് ഇന്‍ എന്‍വിയോണ്‍മെന്റല്‍ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

 

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് പ്രകൃതിവാതക ക്ഷാമം രൂഷമായതോടെ രാസവളത്തിന്റെ വില ലോകമെങ്ങും കുതിച്ചുയര്‍ന്നിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ബദല്‍ മാര്‍ഗം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ശാസ്ത്രജ്ഞര്‍ മനുഷ്യ വിസര്‍ജ്യത്തിന്റെ സാധ്യതകളെ കുറിച്ച് പഠിച്ചത്. മനുഷ്യവിസര്‍ജ്യം വിശദമായി പരിശോധിച്ചപ്പോള്‍ 310 രാസവസ്തുക്കളുടെ സാന്നിധ്യം ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഇതില്‍ മരുന്നുകള്‍ മുതല്‍ കീടനാശിനികള്‍ വരെയുണ്ട്. 

 

മനുഷ്യ വിസര്‍ജ്യത്തിലെ മരുന്നിന്റെ സാന്നിധ്യത്തെ ഭയക്കേണ്ടതില്ലെന്ന് ഉദാഹരണ സഹിതം ശാസ്ത്രജ്ഞര്‍ എടുത്തുപറയുന്നുമുണ്ട്. പരിശോധിച്ച മനുഷ്യ വിസര്‍ജ്യത്തില്‍ വേദന സംഹാരിയായ ഇബുപ്രോഫെനും അപസ്മാരത്തിന് കഴിക്കുന്ന കാര്‍ബാമാസെപൈനുമാണ് കണ്ടെത്തിയത്. എന്നാല്‍ ഇതിന്റെ അളവ് വളരെ കുറവായിരുന്നു. ഈ മനുഷ്യവിസര്‍ജ്യത്തിൽ നിന്ന് നിര്‍മിക്കുന്ന വളം ഉപയോഗിച്ച് വളര്‍ന്ന കാബേജ് ചെടികളിലെ അഞ്ച് ലക്ഷം കാബേജുകള്‍ കഴിച്ചാല്‍ മാത്രമാണ് ഒരു കാര്‍ബാമാസെപൈന്‍ ഗുളികയിലുള്ള അത്രയും അളവ് മരുന്ന് ഒരാളുടെ ശരീരത്തിലേക്കെത്തുക. 

 

റഷ്യൻ അധിനിവേശത്തിനു പിന്നാലെ രാസവളത്തിന്റെ വില കുതിച്ചുയര്‍ന്നതോടെയാണ് ബദല്‍ മാര്‍ഗങ്ങള്‍ക്കായി അന്വേഷണം ആരംഭിച്ചത്. മൃഗങ്ങളുടെ വിസര്‍ജ്യങ്ങളും അഴുക്കുവെള്ളവുമെല്ലാം വളമായി ഉപയോഗിക്കാന്‍ ശ്രമിച്ചെങ്കിലും വലിയ തോതില്‍ ഫലം കണ്ടിട്ടില്ല. എന്നാല്‍ മനുഷ്യ മാലിന്യത്തില്‍ രാസവളത്തിലെ സംയുക്തങ്ങള്‍ക്ക് സമാനമായ കാര്യക്ഷമതയുള്ള രാസവസ്തുക്കളുടെ സാന്നിധ്യം തെളിയിക്കാന്‍ ഈ പഠനത്തിനായി. 

 

'ഗുണനിലവാരം ഉറപ്പുവരുത്തിക്കൊണ്ട് വ്യാവസായിക ഉത്പാദനം നടത്താനായാല്‍ ജര്‍മനിക്ക് ആവശ്യമായ രാസവളത്തിന്റെ 25 ശതമാനം മനുഷ്യ വിസര്‍ജ്യത്തില്‍ നിന്നും ഉത്പാദിപ്പിക്കാനാകും' എന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ അരിയാനെ ക്രൗസ് അവകാശപ്പെടുന്നത്. നേരത്തേ ഇസ്രയേലിലെ ബെന്‍-ഗുരിയോണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ മനുഷ്യ വിസര്‍ജ്യത്തില്‍ നിന്നും വൈദ്യുതി നിര്‍മിച്ചിരുന്നു.  വിസര്‍ജ്യത്തെ കല്‍ക്കരിക്ക് സമാനമായ ഹൈഡ്രോചാറാക്കി മാറ്റിയ ശേഷം കല്‍ക്കരി ഇന്ധനമാക്കുന്ന വൈദ്യുതി പ്ലാന്റുകളില്‍ ഹൈഡ്രോചാര്‍ ഉപയോഗിച്ചായിരുന്നു ഇത് സാധ്യമാക്കിയത്.

 

English Summary: Human Waste, Urine Safe Replacement For Chemical Fertilisers, Claims Study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com