ADVERTISEMENT

ശനിയുടെ തണുത്തുറഞ്ഞ ഉപഗ്രഹമായ എന്‍സെലാഡസില്‍ നിന്നും ഇടവേളകളില്‍ മഞ്ഞു സിലിക്കകള്‍ ഒരു ഫൗണ്ടന്‍ പോലെ പുറത്തേക്ക് തെറിക്കാറുണ്ട്. ഈ വിചിത്ര പ്രതിഭാസത്തിന് പിന്നിലെ കാരണം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. കലിഫോര്‍ണിയ ലോസ് ആഞ്ചല്‍സ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ വിചിത്ര പ്രതിഭാസത്തിനുള്ള വിശദീകരണം നല്‍കുന്നത്. എന്‍സെലാഡസിന്റെ ഉള്ളറ രഹസ്യങ്ങളെക്കുറിച്ചുള്ള സൂചന നല്‍കുന്നുണ്ട് ഈ സിലിക്ക ഫൗണ്ടനുകള്‍. 

 

ഇതുവരെ കണ്ടെത്തിയ ശനിയുടെ 83 ഉപഗ്രഹങ്ങളില്‍ ഒന്നാണ് എന്‍സെലാഡസ്. നിരവധി കാരണങ്ങളാല്‍ ശാസ്ത്രലോകത്തിന് വലിയ കൗതുകമുള്ള ഉപഗ്രഹം കൂടിയാണിത്. നമ്മുടെ സൗരയൂഥത്തില്‍ അന്യഗ്രഹ ജീവന് ഏറ്റവും സാധ്യതയുള്ള രണ്ട് സ്ഥലങ്ങള്‍ വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപയും ശനിയുടെ ഉപഗ്രഹമായ എന്‍സെലാഡസുമാണെന്ന് കരുതപ്പെടുന്നു. കിലോമീറ്റര്‍ കനമുള്ള മഞ്ഞു പാറകള്‍ക്കു താഴെ വലിയ സമുദ്രം എന്‍സെലാഡസിലുണ്ടെന്നതാണ് ഇങ്ങനെയൊരു സാധ്യതയിലേക്ക് നയിക്കുന്നത്. 

 

നാസയുടെ കാസിനി പേടകം 2004 മുതല്‍ 2017 വരെയുള്ള കാലത്ത് ശനിയേയും ഉപഗ്രഹങ്ങളേയും കുറിച്ച് ശേഖരിച്ച വിവരങ്ങളാണ് പഠനത്തിന് ഉപയോഗിച്ചത്. കാസിനി പേടകമാണ് എന്‍സെലാഡസിലെ ഫൗണ്ടനുകളെക്കുറിച്ച് ശാസ്ത്രലോകം മനസ്സിലാക്കിയത്. എന്‍സെലാഡസിന്റെ ഉള്ളറ രഹസ്യത്തിലേക്കുള്ള കിളിവാതിലുകള്‍ കൂടിയായി ഈ സിലിക്ക ഫൗണ്ടനുകള്‍ മാറുകയായിരുന്നു.

 

എന്‍സെലാഡസ് കിലോമീറ്ററുകള്‍ കനമുള്ള മഞ്ഞു പാറക്കെട്ടുകള്‍ക്കുളിലായി ഒളിപ്പിച്ചിട്ടുള്ള സമുദ്രത്തിലുണ്ടാവുന്ന വേലിയേറ്റവും വേലിയിറക്കവുമാണ് ഇതിന് പിന്നില്‍. മാതൃഗ്രഹമായ ശനിയുടെ ആകര്‍ഷണമാണ് ഇതിന് കാരണമാവുന്നത്. എന്‍സെലാഡസില്‍ നിന്നും പുറത്തുവരുന്ന മഞ്ഞു സിലിക്കകള്‍ ശനിയുടെ വലയത്തെ ലക്ഷ്യമാക്കിയാണ് സഞ്ചരിക്കുന്നത്. ശനിയുടെ വലയത്തിന്റെ നിര്‍മാണത്തില്‍ പോലും ഇവ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. 

 

സമുദ്രജലത്തിന്റെ വലിയ തോതിലുള്ള ചലനത്തെ തുടര്‍ന്നുണ്ടാവുന്ന ഘര്‍ഷണം എന്‍സെലാഡസിന്റെ ഉള്‍ഭാഗത്തെ ചൂടുപിടിപ്പിക്കുന്നു. ഇതേത്തുടര്‍ന്ന് ശക്തമായ ഒഴുക്കുകള്‍ സൃഷ്ടിക്കപ്പെടുകയും എന്‍സെലാഡസിന്റെ ഉപരിതലത്തിലെ വിള്ളലുകളിലൂടെ മഞ്ഞു സിലിക്കകള്‍ പുറത്തേക്ക് തെറിക്കുകയും ചെയ്യുന്നു. സമുദ്രത്തിലെ വേലിയേറ്റവും വേലിയിറക്കവും ഭൂമിയിലേതിന് സമാനമായാണ് എന്‍സെലാഡസിലും സംഭവിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.

 

എന്‍സെലാഡസിനെ ലക്ഷ്യം വെക്കുന്ന നിരവധി ദൗത്യങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. എന്‍സെലാഡസിനെ വലംവെക്കാനും നിരീക്ഷിക്കാനും അവിടെ ഇറങ്ങാനും വരെ സാധിക്കുന്ന പേടകങ്ങളെ നാസ നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. ഇത് സംഭവിച്ചാല്‍ ശനിയുടെ ആറാമത്തെ വലിയ ഉപഗ്രഹമായ എന്‍സെലാഡസിനകത്തെ സമുദ്രത്തെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങള്‍ ഈ ദൗത്യം വഴി ലഭിച്ചേക്കും. കമ്മ്യൂണിക്കേഷന്‍സ് എര്‍ത്ത് ആന്‍ഡ് എന്‍വിയോണ്‍മെന്റ് ജേണലിലാണ് എന്‍സെലാഡസിലെ വിചിത്ര പ്രതിഭാസങ്ങളെക്കുറിച്ചുള്ള പഠനം പൂര്‍ണമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: We finally know why Saturn moon shoots silica into space

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com