ഇനി അൽപ്പം നടക്കാം, സുനിതാ വില്യംസ് പേടകത്തിനു പുറത്തിറങ്ങുന്നു; 6.5 മണിക്കൂർ ബഹിരാകാശ നടത്തം

Mail This Article
ബഹിരാകാശത്ത് കുടുങ്ങിയെന്ന വാർത്തകൾ വരുമ്പോഴും, ആരോഗ്യകാര്യങ്ങളിൽ ആശങ്കകളുയരുമ്പോഴും നിർണായകമായ പല പരീക്ഷണങ്ങളിലും തിരക്കിലാണ് സുനിതാ വില്യംസ് . 2025ലെ ആദ്യ ബഹിരാകാശ നടത്തത്തിൽ നാസ ഗവേഷകനായ നിക് ഹേഗിനൊപ്പം സുനിതാ വില്യംസും പങ്കാളിയാകും.. ജനുവരി 16 വ്യാഴാഴ്ച ഏഴുമണിയോടെ (ഇന്ത്യന്‍ സമയം വൈകിട്ട് 5.30)യാകും ഇരുവരും നടക്കാനിറങ്ങുക.
യുഎസ് സ്പേസ് വാക് 91 എന്നുപേരിട്ട നടത്തത്തിനിടയില്‍ ബഹിരാകാശ നിലയത്തിന്‍റെ ചില അറ്റകുറ്റപ്പണികളും ഇരുവരും ചേര്‍ന്ന് ചെയ്യും. ഓറിയന്റേഷൻ കൺട്രോളിന് നിർണായകമായ റേറ്റ് ഗൈറോ അസംബ്ലി മാറ്റി സ്ഥാപിക്കുന്നതിനും ന്യൂട്രോണ്‍ സ്റ്റാര്‍ എക്സ്റെ (NICER) ടെലസ്കോപ് സര്‍വീസ് ചെയ്യുകയുമാണ് പ്രധാന ജോലികള്‍. ഇതിന് പുറമെ ആല്‍ഫ മാഗ്നറ്റിക് സ്പെക്ട്രോമീറ്റര്‍ അപ്ഗ്രേഡ് ചെയ്യാനും ഇരുവരും ശ്രമിക്കും. കോസ്മിക് കിരണങ്ങളെക്കുറിച്ച് പഠിക്കുന്നതിൽ നിര്‍ണായക പങ്കാണ് ആല്‍ഫ മാഗ്നറ്റിക് സ്പെക്രോമീറ്ററിന് ഉള്ളത്.
ഇരുവരെയും വിഡിയോകളിൽ തിരിച്ചറിയാനായി നിക് ഹേഗ് ഒരു ചുവന്ന വരകളുള്ള സ്യൂട്ടും സുനിതe വില്യംസ് നിറരഹിതമായ സ്യൂട്ടും ധരിക്കും. ജനുവരി 23ന് അടുത്ത ബഹിരാകാശ നടത്തവും നാസ പദ്ധതിയിടുന്നു. ബഹിരാകാശ നടത്തം കാണണമെന്നുള്ളവർക്കായി ലൈവ് കവറേജും നാസ നൽകുന്നുണ്ട്.
6 മാസം പിന്നിടുന്ന ബഹിരാകാശ വാസം
സുനിതാ വില്യംസും ബുച്ച് വിൽമോറും 2024 ജൂൺ അഞ്ച് മുതൽ ഐഎസ്എസിലാണ് തുടരുന്നത്. സുനിതയുടെയും ബുച്ച് വിൽമോറിന്റെയും ദൗത്യം എട്ട് ദിവസത്തേക്കായിരുന്നു. എന്നാല്‍, സാങ്കേതിക തകരാർ മൂലം അവര്‍ക്ക് തിരികെ വരാനായില്ല.

അന്നു മുതല്‍ ഇരുവരും ബഹിരാകാശ നിലയത്തിൽ കഴിയുകയാണ്. ഇലോൺ മസ്‌കിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം വഴി 2025 ഫെബ്രുവരിയിൽ ഭൂമിയിലേക്ക് മടങ്ങും.