ADVERTISEMENT

രാജ്യാന്തര ബഹിരാകാശ നിലയത്തിനു ( ഐഎസ്എസ്) പുറത്ത് 5 മണിക്കൂർ 26 മിനിറ്റ് നടന്നതോടെ ആകെ 62 മണിക്കൂർ 6 മിനിറ്റെന്ന റെക്കോർഡോടെ സുനിത വില്യംസ് അഭിമാന നേട്ടം കൈവരിച്ചിരിക്കുകയാണ്. ബഹിരാകാശസഞ്ചാരികൾ വിവിധ ആവശ്യങ്ങൾക്കായി ബഹിരാകാശനിലയത്തിനു പുറത്തിറങ്ങുന്ന ഇവിഎ അഥവാ എസ്ട്രാവെഹിക്കുലാർ ആക്റ്റിവിറ്റി എന്നു വിളിക്കപ്പെടുന്ന ഈ നടത്തം വിവിധ ലക്ഷ്യങ്ങളുടെ ഭാഗമാണ്. 

ആദ്യമായി ബഹിരാകാശത്തു നടന്ന സ‍ഞ്ചാരി സോവിയറ്റ് യൂണിയന്റെ അലക്സി ലിയോനോവാണ്. 1965 മാർച്ച് 18ന് വോസ്കോഡ് 2 പേടകത്തിനു പുറത്തുകടന്ന് 12 മിനിറ്റ് 9 സെക്കൻഡ് നടന്നു. സോവിയറ്റ് യൂണിയന്റെതന്നെ സ്വെറ്റ്ലാന സവിറ്റ്സ്കയയാണ് ബഹിരാകാശത്തു നടന്ന ആദ്യ വനിത. 1984 ജൂലൈ 25ന് സല്യൂട്ട് 7 നിലയത്തിനു പുറത്ത് 3 മണിക്കൂർ 35 മിനിറ്റ് നടത്തം. ഏറ്റവും നീണ്ട നടത്തം യുഎസ് ബഹിരാകാശ ഏജൻസി ‘നാസ’യുടെ ജയിംസ് വോസും സുസൻ ഹെൽമ്സും ചേർന്നാണ്. 2001 മാർച്ച് 12ന് 8 മണിക്കൂർ 56 മിനിറ്റ്.

ചിത്രത്തിന് കടപ്പാട്: നാസ
ചിത്രത്തിന് കടപ്പാട്: നാസ

ബഹിരാകാശത്ത് കൂടുതൽ സമയം നടന്നവർ

∙അനറ്റോലി സോലോവീവ് (റഷ്യ) റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസി – 82.22 മണിക്കൂർ

∙ മൈക്കിൾ ലോപസ് അലഗ്രിയ (യുഎസ്) – നാസ – 67.40

∙ സ്റ്റീഫൻ ജി.ബോവെൻ (യുഎസ്) – നാസ – 65.57

∙ ആൻഡ്രൂ ജെ. ഫ്യുസ്റ്റെൽ (യുഎസ്) – നാസ – 61.48

∙ ബോബ് ബെൻകെൻ (യുഎസ്) – നാസ – 61.10

വനിതകളിൽ മുന്നിൽ

∙ സുനിത വില്യംസ് (യുഎസ്) – നാസ – 62.6

∙ പെഗി വിറ്റ്സൻ (യുഎസ്) – നാസ – 60.21

∙ ക്രിസ്റ്റിന കോച്ച് (യുഎസ്) – നാസ – 42.15

നടത്തങ്ങൾക്കായി നിരവധി പരിശീലനങ്ങൾ

ബഹിരാകാശ ദൗത്യങ്ങൾക്കായും ഒപ്പം ബഹിരാകാശ നടത്തങ്ങൾക്കായും നിരവധി പരിശീലനങ്ങളാണ് ബഹിരാകാശ ഏജൻസികൾ യാത്രികര്‍ക്കായി നടത്തുന്നത്. സിമുലേറ്ററുകളിലും വെള്ളത്തിനടിയിലും( ന്യൂട്രൽ ബയോൻസി ലബോറട്ടറി എന്ന ഭീമാകാരമായ നീന്തൽകുളം) പരിശീലനം നൽകും.

iss-suit - 1
Image Credit: Canva AI

എക്‌സ്‌ട്രാ വെഹിക്കുലാർ ആക്‌റ്റിവിറ്റി സ്യൂട്ട് 

ശൂന്യതയിൽ ബഹിരാകാശ വാഹനത്തിനു പുറത്ത് പ്രവര്‍ത്തിക്കുമ്പോൾ ആവശ്യമായ ലൈഫ് സപ്പോർട്ടും സംരക്ഷണവും ഉറപ്പാക്കുന്ന ഒരു EVA സ്യൂട്ട് ധരിക്കും.

ഭൂമിയുടെ അന്തരീക്ഷത്തിന് സമാനമായ മർദ്ദം, ശ്വസനത്തിനുള്ള ഓക്സിജൻ, താപനില നിയന്ത്രണം, ചെറു ബഹിരാകാശ വസ്തുക്കളിൽ നിന്നുള്ള സംരക്ഷണം, റേഡിയേഷൻ വികിരണങ്ങളെ തടുക്കല്‍ എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് ഈ ബഹിരാകാശ സ്യൂട്ട് നിർവഹിക്കുന്നത്. വമ്പിച്ച രൂപമാണെങ്കിലും ചലനങ്ങൾക്ക് വഴങ്ങുകയും വേണം. കമ്യൂണിക്കേഷൻ കാരിയർ അസംബ്ലി പോലുള്ള ഉപകരണങ്ങളും പോർടബിൾ ലൈഫ് സപോര്‍ട് സംവിധാനവുമൊക്കെ വഹിക്കുകയും വേണം.

സാഹസിക ദൗത്യത്തിനുള്ള ഒരുക്കം

∙ബഹിരാകാശയാത്രികർ ബഹിരാകാശ നടത്തത്തിന് അനുയോജ്യമായ ശാരീരികാവസ്ഥയിലാണെന്ന് ഉറപ്പാക്കാൻ സമഗ്രമായ ‌പരിശോധനയ്ക്ക് വിധേയരാകുന്നു.

∙ഭൂമിയിലുള്ള മിഷൻ കൺട്രോളറുകൾ ബഹിരാകാശ നടത്തത്തിനായുള്ള തയാറെടുപ്പുകൾ സൂക്ഷ്മമായി ആസൂത്രണം ചെയ്യുന്നു.

∙ബഹിരാകാശയാത്രികർ അവരുടെ രക്തത്തിൽ നിന്ന് നൈട്രജൻ നീക്കം ചെയ്യുന്നതിനായി ബഹിരാകാശ നടത്തത്തിന് മണിക്കൂറുകൾക്ക് മുമ്പ് ശുദ്ധമായ ഓക്സിജൻ ശ്വസിക്കാൻ തുടങ്ങുന്നു.

∙ബഹിരാകാശയാത്രികർ അവരുടെ ബഹിരാകാശ സ്യൂട്ടുകളുടെയും ഉപകരണങ്ങളുടെയും അന്തിമ പരിശോധന നടത്തുന്നു.

∙എയർലോക്കിനുള്ളിൽ, ബഹിരാകാശയാത്രികർ അവരുടെ ബഹിരാകാശ സ്യൂട്ടുകൾ ക്രൂമേറ്റുകളുടെ സഹായത്തോടെ ധരിക്കുന്നു.

∙എയർലോക്കിനുള്ളിൽ ബഹിരാകാശത്തെ മർദ്ദം ക്രമീകരിക്കുന്നു. അശയവിനിമയത്തിനുശേഷം മിഷൻ കൺട്രോൾ അനുമതി നൽകുമ്പോൾ ആ സാഹസിക നടത്തം ആരംഭിക്കുന്നു.

∙ആസൂത്രിതമായ ജോലികള്‍ ഉണ്ടെങ്കിൽ ചെയ്യുന്നു.

ചിത്രത്തിന് കടപ്പാട്: നാസ
Image Credit: NASA

ബഹിരാകാശ നടത്തത്തിന് ശേഷം

∙ബഹിരാകാശയാത്രികർ എയർലോക്കിലേക്ക് മടങ്ങുന്നു, വീണ്ടും മർദ്ദം നിറയ്ക്കുന്നു.

∙ബഹിരാകാശയാത്രികർ ബഹിരാകാശ നടത്തത്തിൽ നിന്ന് യാതൊരു പ്രതികൂല ഫലങ്ങളും ഉണ്ടായിട്ടില്ലെന്ന് ഉറപ്പാക്കാൻ വൈദ്യ പരിശോധനയ്ക്ക് വിധേയരാകുന്നു.

English Summary:

Sunita Williams' record-breaking spacewalk of 62 hours and 6 minutes showcases human resilience and technological advancement in space exploration. This remarkable feat surpasses previous records and underscores the complexities of Extravehicular Activities (EVAs).

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com