ലോകത്തെ ജനപ്രിയ സോഷ്യൽമീഡിയ ആപ്പ് വാട്സാപ്പ് ഉപയോഗത്തേക്കാൾ ഏറെ ഉപദ്രവമായി മാറിയിരിക്കുന്നു. വാട്സാപ്പ് കേന്ദ്രീകരിച്ചു നടത്തുന്ന കുറ്റകൃത്യങ്ങളിലെ പ്രതികളെ തേടി സിബിഐ വരെ രംഗത്തെത്തിയിരിക്കുന്നു. ലോകത്തിനു തന്നെ വൻ ഭീഷണിയായ നിരവധി കുറ്റകൃത്യങ്ങൾക്കും അംഗങ്ങൾക്ക് ഒന്നിക്കാനും തന്ത്രങ്ങൾ മെനയാനും വാട്സാപ്പ് ഗ്രൂപ്പുകൾ സഹായമാകുന്നുണ്ട്. ഇത്തരം നിരവധി വാട്സാപ്പ് ഗ്രൂപ്പുകൾ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തി ബ്ലോക്ക് ചെയ്തിരുന്നു. എന്നാൽ ഓരോ നിമിഷവും വ്യത്യസ്ഥ പേരുകളിലാണ് വായ്സാപ്പ് പോൺ ഗ്രൂപ്പുകൾ പൊങ്ങിവരുന്നത്.
ഇന്ത്യയ്ക്കാർ ഉൾപ്പടെയുള്ളവർ അംഗങ്ങളായുള്ള വാട്സാപ്പ് പോൺ ഗ്രൂപ്പിലെ അംഗങ്ങൾക്കെതിരെ മാസങ്ങൾക്ക് മുൻപാണ് സിബിഐ അന്വേഷണം തുടങ്ങിയത്. കുഞ്ഞു കുട്ടികളുടെ പോൺ വിഡിയോ വിതരണം ചെയ്തിരുന്ന വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളെ തേടി 40 രാജ്യങ്ങളെയാണ് സിബിഐ സമീപിച്ചിരിക്കുന്നത്. ഈ കേസിൽ മാത്രം 234 പേർ ഇന്ത്യക്കാരാണ്. പാക്കിസ്ഥാൻ, അമേരിക്ക, ചൈന തുടങ്ങി രാജ്യങ്ങളിൽ നിന്നുള്ളവരെല്ലാം വാട്സാപ്പ് ഗ്രൂപ്പ് റാക്കറ്റിലെ അംഗങ്ങളാണ്.
പ്രാദേശിക തലത്തിൽ നിന്നു സംഘടിപ്പിക്കുന്ന, കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി അംഗങ്ങൾക്ക് വിൽക്കുന്ന റാക്കറ്റിന്റെ ആസ്ഥാന കേന്ദ്രവും ഇന്ത്യയിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
രാജ്യത്തെ അശ്ലീല വിഡിയോ വെബ്സൈറ്റുകൾ നിയന്ത്രിക്കാൻ സർക്കാർ രംഗത്തെത്തിയെങ്കിലും വാട്സാപ്പ് വഴിയുള്ള പോൺ വിഡിയോ പ്രചരണം തുടരുകയാണ്. നേരത്തെ അശ്ലീല വെബ്സൈറ്റുകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന അശ്ലീല വിഡിയോകൾ ഇന്നു കൂടുതലായി പ്രചരിക്കുന്നത് വാട്സാപ്പ് വഴിയാണ്.
ഡെസ്ക്ടോപ്പ് സിസ്റ്റങ്ങൾ ഉപയോഗിച്ച് വിഡിയോ കാണുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ട്. മിക്ക പോൺ വെബ്സൈറ്റുകൾക്കും കൂടുതൽ സന്ദർശകരെ ലഭിക്കുന്നതും സ്മാർട് ഫോണുകളിൽ നിന്നാണ്. ഇതിനാൽ തന്നെ വെബ്സൈറ്റുകൾ നിരോധിച്ചാലും വാട്സാപ്പ് വഴിയുള്ള അശ്ലീല വിഡിയോ പ്രചരണം കൂടുകയാണ്.
മിക്ക എംഎംഎസുകളും നഗ്നചിത്രങ്ങളും ആദ്യം എത്തുന്നതും വാട്സാപ്പിലാണ്. മിക്കവർക്കും ഇത്തരം വിഡിയോകളും ചിത്രങ്ങളും ലഭിക്കുന്നതും വാട്‌സാപ്പിലൂടെയാണ്. നിലവിൽ നെറ്റിൽ ലഭ്യമായ ഭൂരിഭാഗം അശ്ലീല വിഡിയോകളുടെയും പകർപ്പ് വാട്സാപ്പിൽ ഉണ്ടെന്നാണ് വിലയിരുത്തുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ വെബ്സൈറ്റുകൾ നിരോധിച്ചാലും പോൺ വിഡിയോ കാണുന്നവരുടെ എണ്ണം കുറയില്ല.
എന്നാൽ ഇന്ത്യയിൽ നിരോധിച്ച് വെബ്സൈറ്റുകളെല്ലാം വിദേശരാജ്യങ്ങളിൽ ലഭിക്കും. ഇവിടെ നിന്ന് വിഡിയോകൾ വാട്സാപ്പ് വഴി രാജ്യത്തെ സ്മാർട് ഫോൺ ഉപയോക്താക്കൾക്കിടയിൽ എത്തിയാൽ തടയാനാകില്ല.