Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ പെൺകുട്ടിയുടെ പേരിൽ ആ വിഡിയോ ഷെയർ ചെയ്യല്ലെ, അപേക്ഷയാണ്...

fake-news

‘സമൂഹമാധ്യമങ്ങളിൽ മരണപ്പെട്ട ഇർഫാനയുടേതെന്ന രീതിയിൽ പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ വിഡിയോ. പിതാവിനൊപ്പം ചേപ്പാട് വന്ദികപ്പള്ളിയിലെ വീട്ടിലേക്ക് മടങ്ങി വരുമ്പോൾ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ വാപ്പയും മകളും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയും മകൾ തെറിച്ചു റോഡിൽ തലയിടിച്ച് വീഴുകയുമായിരുന്നു. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. സാരമായി പരുക്കേറ്റ കുട്ടിയുടെ പിതാവ് എറണാകുളത്തെ സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. വാട്സാപ്പിലും ഫെയ്സ്ബുക്കിലും വരുന്ന വാർത്തകളുടെ ആധികാരികത അറിയാതെ അതേപടി ഷെയർ ചെയ്യുന്ന നമ്മുടെ വൃത്തികെട്ട ഇടപെടൽ ഒരു കുടുംബത്തെ ഒന്നാകെ വീണ്ടും കണ്ണീരിലാഴ്ത്തിരിയിക്കുകയാണ് , 

പ്രൈവറ്റ് ബസ്സിന്‌ അടിയിൽ പെടുന്ന മറ്റേതോ അപകട വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഷെയർ ചെയ്തു പോയ എല്ലാ പേജിലും ഗ്രൂപ്പിലും തിരുത്തൽ നൽകി ഇനിയും ആ വിഡിയോ കുട്ടിയുടെ പേരിൽ പ്രചരിപ്പിക്കരുതെന്ന് താഴ്മയായി അപേക്ഷിക്കുന്നു.’

കഴിഞ്ഞ ദിവസം വാട്സാപ്പിൽ ഏറ്റവും കൂടുതൽ ഷെയർ ചെയ്ത ഒരു വിഡിയോ ആയിരുന്നു ഇത്. ഈ വിഡിയോ ഷെയർ ചെയ്യാത്ത ഗ്രൂപ്പുകളും കണ്ടിട്ടില്ലാത്ത വാട്സാപ്പ് ഉപയോക്താക്കളുമുണ്ടാകില്ല. ആരാണ് ഇത്തരം വിഡിയോകളും വാർത്തകളും പ്രചരിച്ചുവിടുന്നത് എന്ന കാര്യം പോലും ആരും ശ്രദ്ധിക്കാറില്ല. എന്നാൽ ഇത്തരം വ്യാജ പോസ്റ്റുകൾ കാരണം പലർക്കും ഇന്ന് പുറത്തിറങ്ങാൻ കഴിയാ‌ത്ത സ്ഥിതിയാണ്.

ഈ നിമിഷം മുതൽ നമ്മൾ ഓരോ വാട്സാപ്പ് ഉപയോക്താവും ശ്രദ്ധിച്ചാൽ ഇത്തരം സോഷ്യൽമീഡിയ ദുരന്തങ്ങൾ ഒഴിവാക്കാനാകും. കണ്ണിൽ കാണുന്നതെല്ലാം പകർത്തി നാലാൾക്ക് അയച്ചുകൊടുക്കുന്ന ശീലവും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയിലെ ഉപയോക്താക്കൾക്കായി വാട്സാപ്പ് പുറത്തിറക്കിയ പത്തു നിർദേശങ്ങൾ

1. ഫോർവേഡ് ചെയ്തെത്തുന്ന സന്ദേശങ്ങൾ സൂക്ഷിക്കുക

ഫോര്‍വേഡ് ചെയ്തെത്തുന്ന സന്ദേശങ്ങളിലൂടെയാണ് പലപ്പോഴും വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കപ്പെടുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഫോർവേഡ് ചെയ്ത് ലഭിക്കുന്ന സന്ദേശങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നാണ് വാട്സാപ്പ് ആവശ്യപ്പെടുന്നത്. ഒരു സന്ദേശം ഫോർവേഡ് ചെയ്തതാണോ എന്ന് മനസിലാക്കാൻ നിലവിൽ സൗകര്യമില്ലെന്നതാണ് ഇപ്പോഴത്തെ പ്രധാന ന്യൂനത. ഇത് പരിഹരിക്കാനായി ഫോർവേഡ് ചെയ്യപ്പെടുന്ന സന്ദേശങ്ങൾ ഒറ്റനോട്ടത്തിൽ തിരിച്ചറാൻ കഴിയുന്ന സവിശേഷത കൊണ്ടുവന്നിട്ടുണ്ടെന്നാണ് വാട്സാപ്പ് പറയുന്നത്. എന്നാൽ എല്ലാ ഉപയോക്താക്കൾക്കും ഒരുപോലെ ഈ സവിശേഷത ലഭ്യമായി തുടങ്ങിയിട്ടില്ലെന്നതാണ് സത്യം.

2. അവിശ്വസനീയമെന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന സന്ദേശങ്ങൾ പരിശോധിക്കുക

ഒരു സന്ദേശവും മുഖവിലയ്ക്ക് എടുക്കരുതെന്നാണ് വാട്സാപ്പ് നൽകുന്ന മുന്നറിയിപ്പ്. സംശയം ജനിപ്പിക്കുന്ന സന്ദേശങ്ങളുടെ ആധികാരികത ഉറപ്പുവരുത്തണം. ഹിമാചൽപ്രദേശിൽ ഓറഞ്ച് ചെടിയിൽ മാങ്ങ വിളഞ്ഞു എന്ന സന്ദേശം കിട്ടിയാലുടൻ അത് ഫോർവേഡ് ചെയ്യുകയല്ല വേണ്ടത് മറിച്ച് ഇതിലൊരു കളിയുണ്ടല്ലോ എന്ന് തിരിച്ചറിയാനുള്ള ശേഷി വേണമെന്ന് സാരം.

3. അസ്വസ്ഥമാക്കുന്ന സന്ദേശങ്ങളെ ചോദ്യം ചെയ്യുക

പ്രകോപിപ്പിക്കുന്ന ഏതെങ്കിലും തരം സന്ദേശമാകും ചിലപ്പോൾ ആളുകൾ കൈമാറി നമ്മളിലെത്തുന്നത്. ഒരൊറ്റ വായനയിൽ തന്നെ രക്തം തിളയ്ക്കുന്ന ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കുന്നത് കരുതലോടെ വേണം. സമയമെടുത്ത് ഇതിന്‍റെ ആധികാരികത ഉറപ്പുവരുത്തുക എന്നതാണ് മർമ്മ പ്രധാനം. സാമുദായിക സംഘർഷങ്ങൾക്കും മറ്റും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കപ്പെടുന്നത് കൂടി കണക്കിലെടുത്തു വേണം ഇത്തരമൊരു നിർദേശമെന്നു വേണം കരുതാൻ.

4. വ്യത്യസ്തമായ സന്ദേശങ്ങൾ സൂക്ഷിക്കുക

വൈറലാക്കാൻ ഉദ്ദേശിച്ചുള്ള തെറ്റായ സന്ദേശങ്ങൾ അത് കൂടുതലാളുകളിലേക്ക് എത്തുന്ന പ്രത്യേക തരത്തിലാകും നിർമിച്ചുണ്ടാകുക എന്നാണ് വാട്സാപ്പ് പറയുന്നത്. കുറേയധികം സ്മൈലികളോ ഒന്നിലേറെ ഫോട്ടോയോ ഇവയിൽ കണ്ടേക്കാം. ഇത്തരം സന്ദേശങ്ങൾ തിരിച്ചറിയാൻ കഴിയണമെന്നാണ് വാട്സാപ്പ് ആവശ്യപ്പെടുന്നത്.

5. ഫോട്ടോകളെ സൂക്ഷിക്കുക

വ്യാജ സന്ദേശങ്ങൾക്കൊപ്പം ഉപയോഗിക്കുന്ന മിക്ക ഫോട്ടോകളും പരിഷ്കാരം വരുത്തിയതോ ഫോട്ടോഷോപ്പിലൂടെ മാറ്റിയതോ ആയിരിക്കും. വലിയ വാർത്തകൾക്കൊപ്പം പ്രചരിപ്പിക്കപ്പെടുന്ന ഇത്തരം ഫോട്ടാകളുടെ ആധികാരികത ഉറപ്പുവരുത്താതെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കരുതെന്നാണ് വാട്സാപ്പ് നിർദേശിക്കുന്നത്.

6. ലിങ്കുകളിൽ അപകടം പതിയിരിക്കുന്നുണ്ട്

ഫോട്ടോ പോലെ തന്നെ ഏറെ ദുരുപയോഗം ചെയ്യപ്പെടുന്ന ഒന്നാണ് ലിങ്കുകൾ. അറിയപ്പെടുന്ന, ഏറെ സ്വീകാര്യതയുള്ള സൈറ്റുകളിലേതെന്ന പ്രതീതി ഉണ്ടാക്കുന്ന തരത്തിലാണ് കള്ളകളി നടത്തി ലിങ്കുകൾ ഷെയർ ചെയ്യപ്പെടുന്നത്. ഇവ പലപ്പോഴും ആധികാരികമായിരിക്കില്ലെന്നതാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്.

7. മറ്റ് സ്രോതസുകൾ കൂടി പരിശോധിക്കണം

വ്യാജ വാർത്തകളുടെ പ്രചരണം തടയാൻ വാട്സാപ്പ് മുന്നോട്ടുവയ്ക്കുന്ന ഏറ്റവും പ്രധാന നിർദേശമാണിത്. എല്ലാ വിവരങ്ങളും വാട്സാപ്പിലൂടെ എന്ന ചിന്ത അപകടകരമാണ്. പത്രം, ടിവിയിലെ വാർത്തകൾ എന്നിവ കൂടി പിന്തുടരണം. വാട്സാപ്പിലൂടെ ലഭിച്ച സന്ദേശം സത്യമാണോയെന്ന് മറ്റുള്ളവരോട് ചോദിച്ചറിയുന്നതും നല്ലതാകും. ഉദാഹരണത്തിന് ഒരു സ്ഥലത്തെ ഒരു സംഭവവികാസത്തെ കുറിച്ചുള്ള സന്ദേശമാണ് ലഭിക്കുന്നതെങ്കിൽ ആ മേഖലയിലെ പരിചയക്കാരോട് കൂടി ഇതിനെക്കുറിച്ച് അന്വേഷിക്കുന്നത് ഗുണം ചെയ്യും.

8. ഷെയര്‍ ചെയ്യുന്നതിന് മുൻപ് രണ്ടുവട്ടം ആലോചിക്കുക

ഇവിടെ സന്ദേശം തികച്ചും വ്യക്തമാണ്. ലഭിക്കുന്ന ഏത് വാർത്തയും സന്ദേശവും സത്യമാണോയെന്ന് സ്വയം ഉറപ്പുവരുത്താതെ ഷെയർ ചെയ്യരുത്. വാർത്തയുടെ ഉറവിടം ഉൾപ്പെടെ പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്തുക. ഇതിനായി വിനിയോഗിക്കുന്ന സമയം ഒരിക്കലും ഒരു നഷ്ടമാകില്ല.

9. അബദ്ധത്തിന് ബ്രേക്കിടുക

വ്യാജ വാർത്തകൾ തിരിച്ചറിയുന്നതോളം പ്രധാനമാണ് ഇത്തരം വാർത്തകളുടെ പ്രചാരകരെ തിരിച്ചറിയൽ. തുടർച്ചയായി തെറ്റായ സന്ദേശങ്ങൾ കൈമാറുന്നവരെ കണ്ടെത്തിയാൽ ഉടൻ അവരെ ബ്ലോക്ക് ചെയ്യാൻ മടിക്കരുതെന്നാണ് വാട്സാപ്പിന്‍റെ ഉപദേശം.

10. വൈറലായ സന്ദേശങ്ങൾ സത്യമാകണമെന്നില്ല, ആപൽക്കരവുമാണ്

ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതോ പക്ഷപാതപരമോ ആയ വ്യാജ സന്ദേശങ്ങളാണ് വൈറലാകാന്‍ സാധ്യതയുള്ളതെന്ന വസ്തുതയാണ് വാട്സാപ്പ് ഊന്നിപ്പറയുന്നത്. വൈറലാകുന്ന എല്ലാ സന്ദേശങ്ങളും തെറ്റാകണമെന്നില്ല, എന്നാൽ ഇത്തരം സന്ദേശങ്ങളുടെ മേൽ ഒരു പ്രത്യേക ശ്രദ്ധ ഉണ്ടാകുന്നത് ഗുണകരമാകും.

related stories