പാക്ക് യുവതികൾ ഒരുക്കിയ കെണിയിൽ കുടുങ്ങി ചാരസംഘടനയായ ഐഎസ്ഐയ്ക്ക് ഇന്ത്യൻ സൈന്യത്തെക്കുറിച്ചു വിവരങ്ങൾ കൈമാറിയ യുവാവ് അറസ്റ്റിൽ. ഹരിയാനയിലെ സോനിപത് സ്വദേശിയും ഇന്ത്യൻ സൈന്യത്തിൽ നിന്നു വിരമിച്ച ഹവിൽദാറുടെ മകനുമായ ഗൗരവ് ശർമയെ (23) ആണ് സിഐഡി അറസ്റ്റ് ചെയ്തത്.
ഫെയ്സ്ബുക് വഴിയാണു ഗൗരവ് ഐഎസ്ഐ ഏജന്റുമാരായ യുവതികളെ പരിചയപ്പെട്ടത്. പാക്ക് ബന്ധം മറച്ചുവച്ച് സോനു കൗർ, അമിത അലുവാലിയ എന്നിങ്ങനെയാണു പേരു പറഞ്ഞിരുന്നത്. സൈനികനാണെന്നു ഗൗരവ് പരിചയപ്പെടുത്തിയതോടെ ഇന്ത്യൻ സൈന്യത്തിന്റെ വിവരങ്ങൾ ചോർത്തി നൽകാൻ ആവശ്യപ്പെട്ടു.
സൈന്യവുമായി ബന്ധമില്ലാത്ത ഇയാൾ സേനയുടെ റിക്രൂട്മെന്റ് ക്യാംപുകളിൽ പങ്കെടുത്താണ് വിഡിയോയും ഫോട്ടോയും ഉൾപ്പെടെ യുവതികൾക്കു കൈമാറിയത്. സൈനിക വാഹനങ്ങൾ, ചുമതലയുള്ള ഉദ്യോഗസ്ഥർ, റിക്രൂട്മെന്റ് നടപടികൾ തുടങ്ങിയവ ചിത്രീകരിച്ചു നൽകി.
നാലു വർഷത്തിനിടെ 18 റിക്രൂട്മെന്റ് ക്യാംപുകളിൽ പങ്കെടുത്ത ഗൗരവ് എല്ലായിടത്തും ശാരീരികക്ഷമതാ പരിശോധനയിൽ പരാജയപ്പെട്ടു. പ്രതിഫലമായി 10 ലക്ഷം രൂപ വാങ്ങുന്നതിനു തൊട്ടുമുൻപാണു പിടിയിലായത്. ഐഎസ്ഐയ്ക്കു വിവരങ്ങൾ ചോർത്തി നൽകിയതിനു വ്യോമസേനാ ഉദ്യോഗസ്ഥൻ അരുൺ മർവാഹ (51) ഈ വർഷം ആദ്യം അറസ്റ്റിലായിരുന്നു.