നിങ്ങൾ അടുത്ത കാലത്തായി സന്ദർശിച്ച സ്ഥലങ്ങൾ സംബന്ധിച്ച വിവരങ്ങൾ വെ മൂന്നാമതൊരാൾ ചോർത്തിയിട്ടുണ്ടെന്നാണ് ഫെയ്സ്ബുക് ഉപയോക്താക്കളെ അറിയിച്ചിരിക്കുന്നത്. അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഭയപ്പെടേണ്ടതില്ല– സുരക്ഷാ പാളിച്ചയെ തുടര്‍ന്ന് ഹാക്കിങിന് വിധേയരായ മൂന്നു കോടിയോളം വരുന്ന ഉപയോക്താക്കള്‍ക്ക് ഫെയ്സ്ബുക് അയച്ച സന്ദേശമാണിത്. ഉപയോക്താവിന്‍റെ പേര്, ഇ–മെയിൽ വിലാസം, ഫോൺ നമ്പർ, വിദ്യാഭ്യാസ പശ്ചാത്തലം തുടങ്ങിയ വിവരങ്ങളും ഹാക്കർമാർ കവർന്നതായി സന്ദേശം വ്യക്തമാക്കുന്നു.
സാമ്പത്തിക വിവരങ്ങൾ, പാസ്‍വേഡ്, തേർഡ് പാർട്ടി ആപ്ലിക്കേഷൻസ് എന്നിവ ഭദ്രമാണെന്ന് ഫെയ്സ്ബുക് നേരത്തെ വ്യക്തമാക്കിയിരുന്നു. അഞ്ചു കോടി പേരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടാകാമെന്ന മുൻ നിഗമനം തെറ്റാണെന്നും മൂന്നു അക്കൗണ്ടുകളെയാണ് സുരക്ഷാ പിഴവ് ബാധിച്ചിതെന്നും ഫെയ്സ്ബുക് വെള്ളിയാഴ്ച അറിയിച്ചിരുന്നു. ഇതേതുടർന്നാണ് ഹാക്ക് ചെയ്യപ്പെട്ട ഉപയോക്താക്കളുടെ പ്രൊഫൈൽ ഹോം പേജിൽ ഇതു സംബന്ധിച്ച സ്ഥിരീകരണ സന്ദേശം എത്തിയത്.
ഹാക്കർമാർ ഏതെല്ലാം വിവരങ്ങൾ ചോർത്തിയിട്ടുണ്ടെന്ന് അറിയാമെന്നല്ലാതെ ഉപയോക്താക്കൾക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നാണ് രസകരമായ വസ്തുത. സംശയകമരായ ഇ–മെയിലുകളോ ടെക്സ്റ്റുകളോ വരുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക മാത്രമാണ് ചെയ്യാവുന്ന ഏക കാര്യം.
തങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് ഉപയോക്താക്കൾക്ക് പരിശോധിക്കാനായി ഒരു വൈബ് സൈറ്റും ഫെയ്സ്ബുക്ക് ഒരുക്കിയിട്ടുണ്ട്. ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ ഏതെല്ലാം വിവരങ്ങളാണ് ഹാക്കർമാരുടെ കൈവശമെത്തിയതെന്ന് ഇതിലൂടെ മനസിലാക്കാനാകും. സംശയകരമായ ഇ–മെയിലുകളും ടെക്സ്റ്റുകളും എങ്ങിനെയാണ് കണ്ടെത്തേണ്ടതെന്നും ഇവയെ എങ്ങിനെയാണ് നേരിടേണ്ടതെന്നും ഫെയ്സ്ബുക്ക് നിർദേശവും നൽകുന്നുണ്ട്. പേജിന്‍റെ അവസാനമുള്ള “Is my Facebook account impacted by this security issue?” എന്ന സ്ഥലത്താണ് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നതു സംബന്ധിച്ച വിവരം ലഭിക്കുക.
അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുമായി സഹകരിക്കുന്നുണ്ടെന്നും ആരാണ് സൈബര്‍ ആക്രമണത്തിനു പിന്നിലെന്നു വെളിപ്പെടുത്തരുതെന്നാണു നിര്‍ദേശമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. സുരക്ഷാ പിഴവ് മുതലെടുത്ത് ഹാക്കർമാർ സ്വകാര്യ വിവരങ്ങൾ ചോർത്തിയത് സെപ്റ്റംബറിലാണെങ്കിലും അടുത്തിടെയാണ് ഫെയ്സ്ബുക് ഇത് ഔദ്യോഗികമായി പുറത്തുവിട്ടത്.