റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡ്മിർ പുടിന്‍റെ ഇന്ത്യ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിനൊരു വിഡിയോ കാണിച്ചു കൊടുക്കുന്നതും കണ്ടശേഷം പുടിൻ പൊട്ടിച്ചിരിക്കുന്നതും അടുത്തിടെ സമൂഹമാധ്യമങ്ങളിൽ തരംഗമായ ഒന്നായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിഡിയോ കണ്ട് ചിരിക്കുന്ന പുടിന്‍റെ ദൃശ്യങ്ങളടങ്ങിയ വിഡിയോ വി.കെ ശർമ എന്ന വ്യക്തിയുടെ ട്വിറ്റർ ഫീഡിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രിയും മറ്റു പല കേന്ദ്ര മന്ത്രിമാരു ഫോളോ ചെയ്യുന്ന അക്കൗണ്ടാണിതെന്നത് വിഡിയോയുടെ സ്വീകാര്യത കൂട്ടി.
റഷ്യൻ പ്രസിഡന്‍റിനു പോലും ഈ വിഡിയോ കണ്ട് ചിരി അടക്കാനായില്ല. മോദിജി അദ്ദേഹത്തിന് കാണിച്ചു കൊടുത്ത വിഡിയോ ഏതാണെന്നു നോക്കാമെന്ന് ഹിന്ദിയിലുള്ള അടിക്കുറിപ്പോടെയാണ് വിഡിയോ ഷെയർ ചെയ്യപ്പെട്ടത്.
ആയിരക്കണക്കിന് പേരാണ് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തത്. നിരവധി ലൈക്കുകളും ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ, കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ തുടങ്ങിയവരുൾപ്പെടെ ഒരു ലക്ഷത്തിലധികം ഫോളവേഴ്സാണ് വി.കെ. ശർമക്കുള്ളത്.
എന്നാൽ രാഹുൽ ഗാന്ധിയുടെ വിഡിയോയല്ല മോദി പുടിനെ കാണിച്ചതെന്നാണ് വിദേശകാര്യ വക്താവ് രവീഷ് കുമാർ ഒക്ടോബർ അഞ്ചിന് ട്വീറ്റ് ചെയ്ത വിഡിയോ വ്യക്തമാക്കുന്നത്. ഒരു റഷ്യന്‍ കലാകാരൻ വൈഷ്ണവ ജൻ തോ എന്ന ഭജന ആലപിക്കുന്നതാണ് പുടിനെ പ്രധാനമന്ത്രി കാണിച്ച വിഡിയോവിലുള്ളതെന്നാണ് രവീഷ് കുമാറിന്‍റെ ട്വീറ്റ്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെയും രവീഷ് കുമാർ പങ്കുവച്ച വിഡിയോവിൽ കാണാം. രാഹുലിനു പകരം ഒരു വനിതയാണ് വിഡിയോവിലുള്ളത്. 25 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയുടെ അവസാനം പുടിൻ ചിരിക്കുന്നുമില്ല. ദേശീയ മാധ്യമങ്ങളാണ് ഇരു വിഡിയോകളും താരതമ്യം ചെയ്ത് റിപ്പോർട്ടു പ്രസിദ്ധീകരിച്ചത്.