ജനപ്രിയ സോഷ്യൽമീഡിയ സേവനങ്ങളായ വാട്സാപ്പും ഫെയ്സ്ബുക്കും ഓരോ ദിവസം കഴിയും തോറും വൻ ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ്. വ്യാജ വാർത്തകളും ചിത്രങ്ങളും വിഡിയോകളും പ്രചരിക്കാത്ത, പുറത്തിറങ്ങാത്ത ദിവസങ്ങളില്ല. രാഷ്ട്രീയ, മതപരമായ തെറ്റിദ്ധാരണകൾ വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് ചിലർ പടച്ചുവിടുന്ന വ്യാജ ചിത്രങ്ങളും പോസ്റ്റുകൾ പ്രമുഖർ വരെ ഷെയർ ചെയ്യുന്ന. ഇതോടെ സത്യമാണെന്ന് കരുതി സാധാരണക്കാരും പങ്കുവെക്കുന്നു.
‘ഇതാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ. റിപ്പോർട്ടറുമായി കെട്ടിപ്പിടിച്ചു നിൽക്കുന്ന നേതാവിനെയും കാണുക. സുഹാസിനി രാജിന്റെ ദൗത്യം എന്തെന്നു മനസ്സിലായോ?’ എന്ന കുറിപ്പോടെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയോടൊപ്പം സുഹാസിനി എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങൾ ഷെയർ ചെയ്തത് ലക്ഷങ്ങളാണ്. എന്നാൽ പൗരാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദ് യച്ചൂരിക്കൊപ്പമുള്ള ചിത്രമാണു സുഹാസിനിയുടേതെന്ന പേരിൽ പ്രചരിച്ചത്.
ഈ ചിത്രം ഫെയ്സ്ബുക്കിന് പുറമെ വാട്സാപ്പിലും വ്യാപകമായി പ്രചരിച്ചു. ചില രാഷ്ട്രീയ നേതാക്കൻമാർ ചാനൽ ചർച്ചകളിൽ വരെ വ്യാജ ഫോട്ടോ എടുത്തു കാണിച്ചു. അതെ, ഫെയ്സ്ബുക്കും വാട്സാപ്പും വ്യാജ ചിത്രങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുന്നു. ഒറിജലിനേക്കാൾ മികവിലാണ് വ്യാജ ഫോട്ടോകൾ എത്തുന്നത്.
വർഷങ്ങൾക്ക് മുൻപ് മൂന്നു തലയുള്ള പാമ്പ്, പ്രേതം, അജ്ഞാത ജീവി എല്ലാമായിരുന്നു വ്യാജ പോസ്റ്റുകളെങ്കിൽ ഇന്ന് ആളുകളെ തമ്മിലടിപ്പിക്കുന്ന, ആളെ കൊല്ലുന്നതിലേക്ക് നയിക്കുന്ന വ്യാജ പോസ്റ്റുകളായി മാറിയിരിക്കുന്നു. രണ്ടു വോട്ടുകൾ ലക്ഷ്യമിട്ട് സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന നിരവധി പോസ്റ്റുകളാണ് പ്രാദേശികമായി, ഫെയ്സ്ബുക്, വാട്സാപ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്.