ടെക് ലോകത്തെ ഏറ്റവും വലിയ സോഷ്യൽമീഡിയ കമ്പനിയായ ഫെയ്സ്ബുക്കിന്റെ കീഴിലുള്ള വാട്സാപ്പിനെ വെല്ലുവിളിച്ചെത്തിയ ബാബാ രാംദേവിന്റെ സ്വന്തം ആപ്പ് പ്ലേസ്റ്റോറിൽ വീണ്ടും പ്രത്യക്ഷപ്പെട്ടെങ്കിലും പരാതികളുടെ പ്രളയമാണ്. ഇതുവരെ ഔദ്യോഗിക ലോഞ്ചിങ് നടത്താതെ പ്ലേസ്റ്റോറിൽ പരീക്ഷണത്തിനായി ആപ്പ് പുറത്തിറക്കിയെങ്കിലും പരാതികളുടെ പ്രളയമാണ്.
ക്രാപ് ആപ്പ് (ഉപയോഗശൂന്യമായ ആപ്പ്) എന്നാണ് മിക്കവരും കിംഭോ ആപ്പിനെതിരെ പരാതി പറയുന്നത്. പ്ലേ സ്റ്റോറിലെ കിംഭോ ആപ്പ് പേജിൽ ഒരാൾ പോലും ആപ്പ് മികച്ചതാണെന്ന് പറയുന്നില്ല. നിരവധി പ്രശ്നങ്ങളാണ് ആപ്പ് ഡെവലപ്പർമാരും ടെക്കികളും റിപ്പോർട്ട് ചെയ്യുന്നത്. മികച്ചൊരു ആപ്പ് പുറത്തിറക്കുന്നതിന് പകരം തട്ടിക്കൂട്ട് കിംഭോ ആപ്പാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.
കിംഭോ എന്നു പേരിട്ട മെസേജിങ് ആപ്പ് കഴിഞ്ഞ മേയിലാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലോഞ്ച് ചെയ്തത്. എന്നാൽ അവതരിപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ കിംഭോ ആപ്പ് ഹാക്കർമാർ പൂട്ടിച്ചിരുന്നു. Kimbho - Secure and Fast എന്ന പേരിലുള്ള ആപ്പ് പതഞ്ജലി കമ്മ്യൂണിക്കേഷൻസ് എന്ന അക്കൗണ്ട് വഴിയാണ് അപ്‌ലോഡ് ചെയ്തിരുന്നത്.
സ്വദേശി സമൃദ്ധി എന്ന പേരിൽ പുറത്തിറക്കുന്ന സിം കാർഡുകൾക്കു പിന്നാലെയാണ് പതഞ്ജലി സ്വദേശി മെസേജിങ് ആപ്പും അവതരിപ്പിച്ചത്. സ്വദേശി സമൃദ്ധിക്കു ശേഷം അവതരിപ്പിച്ച കിംഭോ വാട്സാപ്പിനു വെല്ലുവിളിയാകുമെന്നാണ് പതഞ്ജലി വക്താവ് എസ്.കെ. തിജർവാല പ്രവചിക്കുന്നത്.
സ്വകാര്യ, ഗ്രൂപ്പ് ചാറ്റുകൾ, സൗജന്യ വോയ്സ്, വിഡിയോ കോളുകൾ, ടെക്സ്റ്റ്, ശബ്ദ സന്ദേശങ്ങൾ, വിഡിയോ, സ്റ്റിക്കറുകൾ തുടങ്ങിയവ പങ്കുവയ്ക്കുന്നതടക്കം ധാരാളം ഫീച്ചറുകൾ കിംഭോയിലുണ്ട്. എന്നാൽ മിക്ക ഫീച്ചറുകളും പ്രവർത്തിക്കുന്നില്ല. ഇതിനിടെ കിംഭോ പതിപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്തതിന് ശേഷം പരിശോധിക്കാമെന്ന് ചില മുതിർന്ന ഹാക്കർമാർ ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ ഔദ്യോഗിക ലോഞ്ചിങ് ഉപേക്ഷിക്കുകയായിരുന്നു.
കിംഭോ വൻ ദുരന്തമാണെന്ന് ടെക് വിദഗ്ധർ അഭിപ്രായപ്പെട്ടത്‍. ഹാക്കറായ എലിയറ്റ് ആൻഡേഴ്സൺ രൂക്ഷമായ ആരോപണങ്ങളാണ് കിംഭോ ആപ്പിനെതിരെ ഉന്നയിച്ചിരുന്നത്. ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. കിംഭോ ആപ്പ് ഉപയോഗിക്കുന്ന എല്ലാവരുടെയും മെസേജുകളും വിഡിയോയും തനിക്ക് കാണാൻ സാധിക്കുമെന്നും എലിയറ്റ് തെളിയിച്ചിരുന്നു.