ADVERTISEMENT

പാക്കിസ്ഥാനില്‍ വിശ്വാസയോഗ്യമല്ലാത്ത നിരവധി അക്കൗണ്ടുകളും പേജുകളും നീക്കം ചെയ്തുവെന്ന് ഫെയ്‌സ്ബുക് അറിയിച്ചു. ഇവ കമ്പനിയുടെ നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നും വിശ്വസനീയമല്ലാത്ത പ്രവര്‍ത്തന രീതി പുറത്തെടുക്കുന്നുവെന്നും കാണിച്ചാണ് ഫെയ്‌സ്ബുക് നീക്കം ചെയ്തിരിക്കുന്നത്. പാക്കിസ്ഥാനിലെ 103 പേജുകളില്‍, അല്ലെങ്കില്‍ ഗ്രൂപ്പുകളില്‍, അക്കൗണ്ടുകളില്‍ വിശ്വസനീയമല്ലാത്ത പ്രവര്‍ത്തനം കാണുകയും അവ നീക്കം ചെയ്യുകയും ഉണ്ടായി. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇവയുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം കാണാമായിരുന്നുവെന്നും കമ്പനി പറയുന്നു.

ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തങ്ങൾ ആരെന്നു മനസ്സിലാക്കാതിരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അവര്‍ പാക്കിസ്ഥാന്‍ സൈന്യവുമായി ബന്ധപ്പെട്ട ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് പാക്കിസ്ഥാന്‍ (Inter Services Public Relations Pakistan) അഥവാ ഐഎസ്പിആറിന്റെ ജോലിക്കാരുമായി ബന്ധപ്പെട്ടതാണെന്ന് ഫെയ്‌സ്ബുക് അറിയിച്ചു. ഈ പേജുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ ആള്‍മാറാട്ടം നടത്താന്‍ ശ്രമിക്കുന്നുവെന്ന കണ്ടെത്തലാണ് ഈ പേജുകള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ച കാരണം. അവ തങ്ങളുടെ പേജുകളല്ല, സ്വതന്ത്ര പേജുകളാണെന്നു വരുത്തി തീര്‍ക്കാനുളള നീക്കം ഐഎസ്പിആറിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു.

എന്നാല്‍, ഈ വെബ്‌സൈറ്റുകളുടെയും പേജുകളുടെയും പ്രവര്‍ത്തനം സംഘടനയാണോ വ്യക്തികളാണോ നിയന്ത്രിച്ചിരുന്നതെന്ന് തങ്ങള്‍ക്കു പറയാനാവില്ലെന്നും ഫെയ്‌സബുക് അറിയിച്ചു. പല ജോലിക്കാര്‍ ഇവയുടെ അപ്‌ഡേഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. ഇവര്‍ ആരെന്ന കാര്യം വളരെ രഹസ്യമാക്കി വച്ചിരിക്കുകയുമായിരുന്നു. എന്നാല്‍ ഈ പേജുകളും അക്കൗണ്ടുകളും എടുത്തു കളയുന്നത് അവരുടെ പ്രവര്‍ത്തന രീതി കാരണമാണ് അല്ലാതെ അവയിലെ കണ്ടന്റ് കാരണമല്ലെന്നും ഫെയ്‌സ്ബുക് പറയുന്നു. കമ്പനി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഇവരുടെ നെറ്റ്‌വര്‍ക്ക് 57 ഫെയ്‌സ്ബുക് അക്കൗണ്ടുകളിലും 24 പേജുകളിലും ഏഴു ഗ്രൂപ്പുകളിലും 15 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലുമായി പരന്നു കിടന്നിരുന്നതെന്നാണ്. ഇവയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ വ്യാജ പേജുകള്‍ സൃഷ്ടിച്ച് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഫാന്‍ പേജുകളും പാക്കിസ്ഥാന്റെ പൊതു താത്പര്യ പേജുകളും കശ്മീര്‍ കമ്മ്യൂണിറ്റി പേജുകളും, ഹോബി, വാര്‍ത്താ പേജുകളും ഉണ്ടാക്കി. ഇവയിലെല്ലാം മുടങ്ങാതെ വാര്‍ത്തകളും ഇന്ത്യന്‍ സർക്കാരിനെക്കുറിച്ചും അവിടത്തെ രാഷ്ട്രീയ നേതാക്കളെക്കുറിച്ചും അവരുടെ സൈന്യത്തെക്കുറിച്ചുമുള്ള വാര്‍ത്തകളും നല്‍കിയിരുന്നു.

ഇത്തരം പേജുകളെ 28 ലക്ഷം പേര്‍ ഫോളൊ ചെയ്തിരുന്നു. 4,700 അക്കൗണ്ടുകള്‍ ഇവയ്‌ക്കൊത്തു പ്രവര്‍ത്തിച്ചുവന്നു. 1050 അക്കൗണ്ടുകള്‍ ഒന്നോ ഒന്നിലേറെയോ പ്രശ്‌നക്കാരായ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളെയും പിന്തുടര്‍ന്നിരുന്നു. 1,100 ഡോളര്‍ ഇതുവരെ പരസ്യം നല്‍കാനായി ചിലവഴിച്ചിട്ടുണ്ട്. നീക്കം ചെയ്ത പേജുകളില്‍ ചിലതിന്റെ പേരുകള്‍ ഇങ്ങനെയാണ്, പാക്കിസ്ഥാന്‍ സൈബര്‍ ഡിഫെന്‍സ് ന്യൂസ്, കശ്മീര്‍ ന്യൂസ്, ഗില്‍ഗിറ്റ് ബാള്‍ട്ടിസ്റ്റാന്‍ ടൈംസ്, കശ്മീര്‍ ഫോര്‍ കശ്മീരിസ്, പെയ്‌ന്റേഴ്‌സ് പാലറ്റ്, പാക്കിസ്ഥാന്‍ ആര്‍മി-ദി ബെസ്റ്റ് തുടങ്ങിയവയും ഉള്‍പ്പെടും. എത്ര പേര്‍ ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നുവെന്ന് ഫെയ്‌സ്ബുക് വെളിപ്പെടുത്തിയില്ല.

ഇവയെ എങ്ങനെ കണ്ടെത്തി എന്നത് വെളിപ്പെടുത്തില്ലെന്ന് ഫെയ്‌സ്ബുക് പറഞ്ഞു. ഈ പ്രവര്‍ത്തനം തുടരും. ചിലര്‍ ഇത്തരമൊരു വെബ്‌സൈറ്റ് അപ്‌ഡേറ്റു ചെയ്ത ശേഷം സ്വന്തം അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുന്നവരെ കേന്ദ്രീകരിച്ചാണ് തങ്ങളുടെ അന്വേഷണം നീണ്ടതെന്ന് കമ്പനി പറഞ്ഞു. ഞങ്ങള്‍ വ്യക്തികളോട് ഒന്നും പറയാറില്ല. മറിച്ച് വിവിധ രാജ്യങ്ങളിലെ നയം രൂപികരിക്കുന്നവരുമായി ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടെന്നും അവര്‍ പറഞ്ഞു. പാക്കിസ്ഥാനില്‍ പ്രധാനമന്ത്രിയുടെ ഓഫിസും സോഷ്യല്‍ മീഡിയ അഡ്‌വൈസറും തങ്ങള്‍ക്കൊപ്പം നിന്നുവെന്ന് അവര്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com