ADVERTISEMENT

യുവാക്കളുടെ ഓൺലൈൻ ലോകം അതിവേഗം പിടിച്ചടക്കിയ ചൈനീസ് ആപ്പ് ടിക് ടോക്കിന് ഇന്ത്യയിൽ ഭാഗിക നിയന്ത്രണം വന്നിരിക്കുന്നു. ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് ഗൂഗിൾ, ആപ്പിൾ ആപ്പ് സ്റ്റോറുകളിൽ നിന്ന് ടിക് ടോക് നീക്കം ചെയ്തിരിക്കുന്നു. ടിക് ടോക് വിഡിയോ ഷൂട്ടിങ് ട്രന്റ് സമൂഹത്തിന് തന്നെ ഭീഷണിയാകാൻ തുടങ്ങിയതോടെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

കുഞ്ഞു കുട്ടികളും രാപ്പകൽ ടിക് ടോക്കിൽ

കഴിഞ്ഞ വർഷത്തെ ടിക് ടോക് കണക്കുകൾ പുറത്തുവന്നപ്പോൾ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഫെയ്സ്ബുക്കിനും വാട്സാപ്പിനും സ്നാപ്ചാറ്റിനും പോലും കീഴടങ്ങാത്ത കുഞ്ഞു കുട്ടികൾ പോലും രാപ്പകൽ ടിക് ടോക്കിലാണ്. ഇതെങ്ങനെ സാധിച്ചെടുത്തു എന്നത് സംബന്ധിച്ച് ടെക് വിദഗ്ധർ ഗവേഷണം പോലും നടത്തി.

വിവിധ രാജ്യങ്ങളിൽ നിന്നായി ടിക് ടോക്കിലെത്തുന്നത് 11 നും 14ലും ഇടയിൽ പ്രായമുള്ള കുട്ടികളാണ്. ഇവരാണ് ഏറ്റവും കൂടുതല്‍ സെൽഫി വിഡിയോകളും പോസ്റ്റ് ചെയ്യുന്നത്. ഫ്രാൻസിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം മൊത്തം ടിക് ടോക് ഉപയോക്താക്കളിൽ 38 ശതമാനവും കുട്ടികളാണെന്നാണ്. ഇവരിൽ തന്നെ ഭൂരിഭാഗവും പെൺകുട്ടികൾ. ഇവരെല്ലാം പോസ്റ്റ് ചെയ്യുന്ന സെക്സി വിഡിയോകളാണ് വലിയ ചർച്ചാ വിഷയം. ഇന്ത്യയിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അർധ സെക്സ് വിഡിയോകൾ ടിക് ടോകിലെ ട്രന്റിങ് ആയിരുന്നു.

അര്‍ധ നഗ്നവിഡിയോകൾ പോസ്റ്റ് ചെയ്യുന്ന പെൺകുട്ടികൾ

ലൈക്കും ഫോളവേഴ്സും കൂടുതല്‍ ലഭിക്കാനായി അര്‍ധ നഗ്നവിഡിയോകൾ പോസ്റ്റ് ചെയ്യുന്ന പെൺകുട്ടികളുടെ എണ്ണം ഇന്ത്യയിലും കുത്തനെ കൂടി. ലൈക്ക് കുറഞ്ഞ പോയാൽ അടുത്ത വിഡിയോയിൽ കൂടുതൽ സെക്സിയായി എത്താൻ കുട്ടികൾ തയാറാകുന്നുവെന്നത് വൻ ഭീഷണിയായി. ടിക് ടോക്കിൽ നിന്നുള്ള പല വിഡിയോകളും ഇതിനകം തന്നെ മുൻനിര പോൺ വെബ്സൈറ്റുകളിലും യുട്യൂബ്, ഫെയ്സ്ബുക് പോലും പൊതു പോർട്ടലുകളിലും ‘സെക്സ്’ ടാഗോടെ പോസ്റ്റ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ടിക് ടോക് പോസ്റ്റ് ഉടമയുടെ അനുമതിയോടെയല്ല ഇതുനടക്കുന്നതെന്നാണ് വസ്തുത.

ചൂഷണം ചെയ്ത് വെബ്സൈറ്റുകൾ

ടിക് ടോകിലെ 15 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ സെക്സി വിഡിയോകൾ മാത്രം ഉൾപ്പെടുത്തി വിഡിയോ ബ്ലോഗുകളും വെബ്സൈറ്റുകളും ചെയ്യുന്നവരുണ്ട്. ടിക് ടോക് ആപ്പ് ഓപ്പൺ ചെയ്താൽ തന്നെ നിരവധി വിഡിയോകളാണ് മുന്നിലേക്ക് വരുന്നത്. ഇതിൽ നിന്ന് തിരഞ്ഞെടുത്ത സെക്സി വിഡിയോകൾ ഉൾപ്പെടുത്തി ആല്‍ബം നിര്‍മിക്കുന്നവർ വരെയുണ്ട്. ഇതെല്ലാം വൻ ദുരന്തത്തിലേക്കാണ് സമൂഹത്തെ കൊണ്ടുപോകുന്നത്. ഇതിനാലാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി പോലും സ്റ്റേ ചെയ്യാതിരുന്നത്.

തമാശകൾ, സ്കിറ്റുകൾ, നഗ്നത, നിയോ–നാസി, കരോക്കെ വിഡിയോകൾ, പാട്ടുകൾ അങ്ങനെ പോകുന്നു ടിക് ടോക് തരംഗം. ഭൂരിഭാഗം വിഡിയോകളിലും കുഞ്ഞു കുട്ടികളാണ്. പത്തിനും ഇരുപതിനും ഇടയിലുള്ള കുട്ടികളാണ് ടിക് ടോക്കിന് കീഴടങ്ങിയിരിക്കുന്നത്. എന്നാൽ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായ സോഷ്യല്‍മീഡിയ മേഖലയിൽ ഈ വിഡിയോകൾ നാളെ എന്തു ദുരന്തമാണ് ഉണ്ടാക്കാൻ പോകുന്നതെന്ന് പ്രവചിക്കാനാവില്ല.

കുടുംബം തകർത്ത വിഡിയോകൾ

ടിക് ടോകിലെ വിഡിയോകൾ കാരണം കുടുംബം തകർന്നവരും ബന്ധുക്കൾ കൈവിട്ടരും അടുത്ത സുഹൃത്തുകളെ നഷ്ടപ്പെട്ടവരും നിരവധിയാണ്. ടിക് ടോക്കിലെ ചില സെക്സി വിഡിയോകൾ പലരെയും വേട്ടയാടി ജീവിതം തന്നെ തകർത്തിട്ടുണ്ട്, ഇതിനിയും തുടർന്നേക്കാം. ടിക് ടോക്കില്‍ ഒന്നിനും നിയന്ത്രണമില്ല. എന്തും ഏതും എപ്പോഴും പോസ്റ്റ് ചെയ്യാം. നിയന്ത്രണമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും പിന്നണിയിൽ നടക്കുന്ന പല സംഭവങ്ങളും കമ്പനി അധികൃതർ അറിയുന്നു പോലുമില്ല.

മിക്ക രാജ്യങ്ങളിലെയും പൊലീസ് തന്നെ മുന്നറിപ്പ് സന്ദേശങ്ങൾ നല്‍കിയിട്ടുണ്ട്. ടിക് ടോകിലെ കൗമാര ഉപയോക്താക്കൾ സൂക്ഷിക്കണം. ലൈംഗിക ആക്രമണങ്ങളെ കരുതിയിരിക്കണമെന്നുമാണ് മുന്നറിയിപ്പ്. എന്തിന് ചൈനയിലെ മുൻനിര മാധ്യമമായ സൗത്ത് ചൈന മോർണിങ് പോസ്റ്റ് വരെ ടിക് ടോകിനെ സൂക്ഷിക്കണമെന്ന് പറഞ്ഞു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സെക്സി വിഡിയോകൾ പോസ്റ്റ് ചെയ്യുന്ന പെൺകുട്ടികളെ കുറ്റവാളികള്‍ പിന്തുടരുന്നുണ്ട്. ടിക് ടോക്കിലെ പേര്, ഫോൺ നമ്പർ, ധരിക്കുന്ന സ്കൂൾ യൂണിഫോം എന്നിവ മനസ്സിലാക്കി പിന്തുടരുന്നുണ്ട്. ഇവിടെ നിന്നു ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് ഓൺലൈനിൽ ലഭ്യമായ, ഫെയ്സ്ബുക്, ട്വിറ്റർ പോലുള്ള മറ്റു വെബ്സൈറ്റുകളിൽ നിന്നും വ്യക്തമായ വിവരങ്ങൾ ശേഖരിച്ച് പെൺകുട്ടികളെ ഭീഷണിപ്പെടുത്തി കീഴ്പ്പെടുത്തുന്നു.

ടിക് ടോക്കിൽ എല്ലാം വെളിപ്പെടുത്തിയ വിദ്യാർഥികൾ

സ്കൂളിൽ പോകുന്ന മിക്ക വിദ്യാർഥികളും ഇന്ന് ടിക് ടോക് ഉപയോഗിക്കുന്നുണ്ട്. ഫെയ്സ്ബുക്കിൽ പ്രൊഫൈൽ ഫോട്ടോ ഉൾപ്പെടുത്താത്ത പെൺകുട്ടികൾ പോലും ടിക് ടോക്കിൽ എല്ലാം വെളിപ്പെടുത്തുന്നു. സെൽഫി വിഡിയോകളാൽ സമ്പന്നമാക്കുന്നു. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ പെൺകുട്ടികൾ ഡാൻസിന് വേണ്ടി വിഡിയോകൾ പോസ്റ്റ് ചെയ്യുന്നുണ്ട്. എന്നാൽ ഈ വിഡിയോകൾ ടിക് ടോക്കിൽ നിന്ന് പുറത്തുവരുന്നത് സെക്സി ലേബലിലാണ്.

സെക്സി ദുരന്തം വ്യാപകമായതോടെ കഴിഞ്ഞ ജൂലൈയിൽ ഇന്തൊനീഷ്യ സർക്കാർ ടിക് ടോക് നിരോധിച്ചു. ടിക് ടോക്കിൽ സൂക്ഷിക്കേണ്ട കാര്യങ്ങളെ കുറിച്ച് നിരവധി ബോധവൽകരണ വിഡിയോകൾ വരെ പുറത്തിറക്കി. ചൈൽഡ് പ്രോണോഗ്രാഫി തന്നെയാണ് ടിക് ടോക്കിലെ ഏറ്റവും വലിയ വെല്ലുവിളിയും ദുരന്തവും.

സുരക്ഷിതമെന്ന ലേബലുണ്ടെങ്കിലും ടിക്ടോക്കിൽ സെക്സ്, നഗ്ന ഫോട്ടോകളും വിഡിയോകളും ആവശ്യപ്പെടുന്നവരുടെ സംഖ്യ വർധിച്ചു. ടിക്ടോക്കിന്‍റെ സ്ഥിരം ഉപയോക്താക്കളായ കുട്ടികൾ തന്നെ ഈ പരാതിയുമായി പരസ്യമായി രംഗത്തെത്തിയിരുന്നു. കുട്ടികൾ പോസ്റ്റു ചെയ്ത വിഡിയോകൾക്കു താഴെ കമന്‍റായും നഗ്ന ഫോട്ടോ ആവശ്യം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിഡിയോകളും നഗ്ന ഫോട്ടോകളും അന്വേഷിക്കുന്ന വ്യക്തിയെന്ന വിശേഷണത്തോടു കൂടിയ പ്രൊഫൈൽ വരെ ടിക്ടോക്കിൽ കാണാം. 13 വയസിനു താഴെയുള്ള കുട്ടികളുടെ പോസ്റ്റുകൾക്കു താഴെവരെ നഗ്ന ദൃശ്യങ്ങൾ ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശങ്ങളുണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന ഒരു വസ്തുത. 13 വയസിനു താഴെ പ്രായമുള്ളവർക്കു ടിക് ടോക് ഉപയോഗിക്കാനാകില്ല എന്നതാണ് ചട്ടം.

വഴിതെറ്റിക്കുന്ന ഹാഷ് ടാഗുകൾ

നഗ്ന ഫോട്ടോകളുമായി ബന്ധപ്പെട്ട പതിവു ഹാഷ്ടാഗുകൾ ഉപയോഗിച്ചുള്ള സേർച്ചിൽ ടിക്ടോക്കില്‍ നിന്നും ഉത്തരമൊന്നും തന്നെ ലഭിക്കില്ലെങ്കിലും ചില ഹാഷ്ടാഗുകൾ നയിക്കുന്നത് ഇത്തരം മേഖലകളിലേക്കാണ്. നഗ്ന ഫോട്ടോകൾ വ്യാപകമായി ഷെയർ ചെയ്യുന്ന അക്കൗണ്ടുകളെ ചുറ്റിപ്പറ്റിയുള്ളവരും നിരവധിയാണ്. കമന്‍റായോ സന്ദേശമായോ വിഡിയോയോ ഫോട്ടോയോ അയക്കാനോ പോസ്റ്റ് ചെയ്യാനോ ടിക്ടോക് അനുവദിക്കാത്തതിനാൽ ഇരയെ ആകർഷിക്കാനായി മറ്റുവഴികൾ തേടുന്നവരും നിരവധിയാണെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നല്ല ബന്ധം സ്ഥാപിച്ച ശേഷം പിന്നീട് തുടർന്നുള്ള സൗഹൃദം മറ്റു ആപ്ലിക്കേഷനുകൾ വഴിയാക്കുകയാണ് ഇവർ ചെയ്യുന്നത്. ഇത്തരം അക്കൗണ്ടുകൾ ഒറ്റപ്പെട്ടതല്ല. ആയിരക്കണക്കിന് ഫോളവേഴ്സുള്ള അക്കൗണ്ടുകളുമുണ്ട്. കുട്ടികളെന്ന വ്യാജേന അക്കൗണ്ട് നിയന്ത്രിച്ചു നഗ്ന ഫോട്ടോകളും മറ്റും ആവശ്യപ്പെടുന്നവരുമുണ്ട്. എന്നാൽ ഒരു അക്കൗണ്ട് ഉടമയുടെ യഥാർഥ പ്രായം മനസ്സിലാക്കാനുള്ള സംവിധാനം നിലവിലില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com