990 രൂപയുടെ ഗുഹയിൽ സിസിടിവി, കോൾ ബെൽ, ഹാങർ, എസ്പിജി സുരക്ഷ...
Mail This Article
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാർനാഥ് ഗുഹയിലെ ധ്യാനത്തെ കുറിച്ചാണ് സോഷ്യൽമീഡിയ ഒന്നടങ്കം ചർച്ച ചെയ്യുന്നത്. വടക്കെ ഇന്ത്യയിലെ വോട്ടർമാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ട് മോദി നടത്തിയ ധ്യാനം അത്യാധുനിക സൗകര്യങ്ങൾ സജ്ജീകരിച്ച ഗുഹയിലായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ദിവസത്തിന് 990 രൂപയ്ക്ക് വാടകയ്ക്ക് കൊടുക്കുന്ന അത്യാധുനിക ടെക്നോളജി സംവിധാനങ്ങളുള്ള ഗുഹയാണിത്. കഴിഞ്ഞ വർഷമാണ് ഈ ഗുഹ നിർമിച്ചത്. ഇവിടേക്ക് കൂടുതൽ പേരെ ആകർഷിപ്പിക്കാൻ ലക്ഷ്യമിട്ട് ഗാർഗ്വാൾ മണ്ഡൽ വികാസ് നിഗം ആണ് ഗുഹ സജ്ജീകരിച്ചത്. മോദിയുടെ നിർദ്ദേശപ്രകാരം തന്നെയാണ് ഈ ഗുഹ നിർമിച്ചിരിക്കുന്നതും. ആദ്യം 3000 രൂപ വാടക നിശ്ചയിച്ചിരുന്ന ഗുഹയ്ക്ക് പിന്നീട് 990 രൂപയാക്കി കുറയ്ക്കുകയായിരുന്നു.
ഇലക്ട്രിസിറ്റി, കുടിവെള്ളം, ബാത്ത്റൂം, മൂന്നു നേരം ഭക്ഷണം, ചായ എന്നിവ ലഭിക്കുന്ന ഗുഹയാണിത്. ധ്യാനത്തിലിരിക്കുന്നവർക്ക് എന്ത് സഹായം വേണമെങ്കിലും വിളിക്കാൻ കോൾബെല്ലുമുണ്ട്. അടിയന്തരഘട്ടത്തിൽ വിളിക്കാൻ സ്മാർട് ഫോൺ വരെ ഗുഹയിൽ ലഭ്യമാണ്.
മോദിയുടെ സന്ദർശനം മുൻനിർത്തി പ്രദേശവും ഗുഹയിലും സിസിടിവി സംവിധാനങ്ങളും ഒരുക്കിയിരുന്നു. ഗുഹയ്ക്ക് പുറത്ത് എസ്പിജി സുരക്ഷയും ഉണ്ടായിരുന്നു. അതേസമയം, മോദി ഒരു രാത്രി മുഴുവൻ ധ്യാനമിരുന്നോ? എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. കിടക്കാൻ നീളമുള്ള ബെഡ്, ഒരു ഭാഗത്ത് വസ്ത്രങ്ങൾ അഴിച്ചുവെക്കാൻ ഹാങർ തുടങ്ങി ഓരോ കാര്യങ്ങളും സോഷ്യല്‍മീഡിയ ഉപയോക്താക്കൾ രേഖപ്പെടുത്തി ട്രോളുകളയാണ്.