ADVERTISEMENT

പോണ്‍ വ്യവസായത്തില്‍ പണിയെടുത്തിരുന്ന 10,000 ലേറെ ചെറുപ്പക്കാരികളുടെ വ്യക്തി വിവരങ്ങള്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു ചൈനീസ് പ്രോഗ്രമര്‍ കണ്ടെത്തിയിരുന്നു. ലി സു (Li Xu) എന്ന് സ്വയം പരിചയപ്പെടുത്തിയ പ്രോഗ്രമറാണ് ഇതിനുപിന്നിൽ. വിവിധ പോണ്‍ സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന പോണ്‍ വിഡിയോകളും ഫോട്ടോകളും പരിശോധിച്ച് അതില്‍ നിന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്ലെങ്കില്‍ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ശേഖരിച്ച വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ (ഫെയ്സ്ബുക്, ടിക് ടോക്...) പ്രസിദ്ധീകരിച്ചിട്ടുളള പ്രൊഫൈലുകളുമായി താരതമ്യം ചെയ്താണ് പോണ്‍ നടികളെ കണ്ടെത്തിയത്.

100 ടിബിയില്‍ ഏറെ ഡേറ്റയാണ് ലി ഇത്തരത്തില്‍ ശേഖരിച്ചത്. പോണ്‍ സൈറ്റുകളില്‍ നിന്നു ശേഖരിക്കുന്ന വിവരവും ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം, ടിക്‌ടോക് തുടങ്ങിയവയില്‍ നിന്നു ലഭിക്കുന്ന വിവരവും തമ്മില്‍ തട്ടിച്ചു നോക്കിയാണ് യുവ നടികളെക്കുറിച്ചുള്ള യഥാര്‍ഥ വിവരങ്ങള്‍ കണ്ടെത്തിയതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.

പോണ്‍ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന 100,000 ലേറെ ചെറുപ്പക്കാരികളുടെ വിവരങ്ങള്‍ താന്‍ വിജയകരമായി കണ്ടെത്തിയെന്നാണ് അദ്ദേഹം വെയ്‌ബോ (Weibo) മൈക്രോബ്ലോഗിങ് വെബ്‌സൈറ്റില്‍ കുറിച്ചത്. ഇതേത്തുടര്‍ന്ന് വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. ലോകമെമ്പാടും നിന്നും രോഷത്തോടെയുള്ള പ്രതികരണങ്ങള്‍ വന്നതോടെ ലി തന്റെ പ്രൊജക്ട് അവസാനിപ്പിക്കുകയായിരുന്നു.

തന്റെ പ്രൊജക്ടിന്റെ കണ്ടെത്തലുകളെക്കുറിച്ചും അതിന്റെ വിജയത്തെക്കുറിച്ചും ഒരു ലൈവ് സ്ട്രീമിങ് പരിപാടിയിലൂടെ വിവരിക്കാനും ലിക്ക് ഉദ്ദേശമുണ്ടായിരുന്നു. പ്രതിഷേധം ശക്തമായതോടെ ആ ശ്രമം വേണ്ടന്നു വച്ചു. താന്‍ ചെയ്തത് തെറ്റായി പോയെന്നു സമ്മതിക്കുകയും ശേഖരിച്ച ഡേറ്റ നശിപ്പിച്ചു കളയുകയാണെന്നും അദ്ദേഹം പിന്നീട് അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പോണോഗ്രാഫിയിലെ പേരില്ലാത്ത നടികളെ കണ്ടെത്താനുള്ള ശ്രമമായിരുന്നു ഇത്.

പോണ്‍ നടികളുടെ കാര്യം മാത്രമല്ല ഇവിടെ പ്രസക്തമാകുന്നത്. സമൂഹമാധ്യമങ്ങളിലും മറ്റും പോസ്റ്റു ചെയ്യുന്ന ചിത്രങ്ങള്‍ അപരിചിതര്‍ക്കു പോലും എത്രമേല്‍ വ്യക്തികളെ വെളിവാക്കാന്‍ ഉപകരിക്കുമെന്നും ഈ സാങ്കേതികവിദ്യ കാണിച്ചു തരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com