ADVERTISEMENT

കഴിഞ്ഞ പ്രളയകാലത്ത് സോഷ്യല്‍ മീഡിയയിലെ താരം തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ.വാസുകി ഐഎഎസ് ആയിരുന്നു. എന്നാല്‍ ഇത്തവണത്തെ താരം തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്താണ്. മലബാറിലേക്ക് സഹായ പ്രളയമൊഴുക്കി സോഷ്യല്‍ മീഡിയയില്‍ മലയാളി യുവതയുടെ സ്വന്തം 'മേയര്‍ ബ്രോ' ആയിരിക്കുകയാണ് പ്രശാന്ത്‌. 

mayor-troll-1

കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യ ദിനങ്ങളില്‍ ഒരു മന്ദത അനുഭവപ്പെട്ടിരുന്നു. നേതൃത്വം നല്‍കാന്‍ വാസുകിയെപ്പോലെയുള്ള ഒരു കലക്ടറുടെ അസാന്നിധ്യവും ഒരുപരിധിവരെ കാരണമായി. ഇതിനിടെ തെക്കും വടക്കും തിരിച്ചു കുത്തിത്തിരുപ്പ് ഉണ്ടാക്കാനും ചിലര്‍ രംഗത്തെത്തി. ഈ അവസരത്തിലാണ് മേയറുടെ കടന്നുവരവ്. ഫേസ്ബുക്കിലൂടെ സഹായ അഭ്യര്‍ത്ഥന. ആദ്യദിനം തണുത്ത പ്രതികരണമായിരുന്നുവെങ്കിലും പിന്നീട് സാധനങ്ങളുമായി ആളുകള്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസിലെ കളക്ഷന്‍ സെന്ററിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. തിരക്ക് നിയന്ത്രിക്കാന്‍ വഴുതക്കാട് വനിതാ കോളേജിലും കളക്ഷന്‍ സെന്റര്‍ തുറക്കേണ്ടി വന്നു. അങ്ങനെ ഇതിനോടകം 55 ലോഡ് സാധനങ്ങളാണ് മലബാര്‍ മേഖലയിലെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലേക്ക് കയറ്റിവിട്ടത്. 

നഗരസഭയിലെ പ്രോജക്ട് സെക്രട്ടേറിയറ്റിന്റെ നേതൃത്വത്തിൽ പദ്ധതി ആവിഷ്കരിച്ച് ഗ്രീൻ ആർമിയിലെ വോളന്റിയർമാരിലൂടെയാണ് മേയർ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. 

mayor-troll-2

സഹജീവി സ്നേഹത്തിന്റേയും മാനവികതയുടെയും പകരം വെക്കാനാവാത്ത ഉദാഹരണങ്ങളാണ് തിരുവനന്തപുരം നമുക്ക് കാണിച്ചുതരുന്നത്. സമാനതകളില്ലാത്ത പ്രവര്‍ത്തനത്തിന് ചുക്കാന്‍പിടിക്കുന്ന നടത്തുന്ന മേയര്‍ക്ക്  ഇപ്പോള്‍  അഭിനന്ദന പ്രളയമാണ്. അത് പോസ്റ്റുകളായും ട്രോളുകളായും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. പദ്മനാഭസ്വാമിയേയും മേയര്‍ മലബാറിലേക്ക് കയറ്റി വിടുമോ എന്ന സംശയമാണ് ഒരു ട്രോളന്‍ തന്റെ ട്രോളില്‍ പങ്കുവയ്ക്കുന്നതെങ്കില്‍ 50–ാമത്തെ ലോഡ് എത്തിച്ചു കഴിഞ്ഞ് അഞ്ച്‌ മിനിറ്റ് വിശ്രമം ചോദിച്ച ലോറി ഡ്രൈവറോട് പിണങ്ങി നില്‍ക്കുന്ന മേയറെയാണ് കാണാന്‍ കഴിയുക.

30–ാമത്തെ ലോഡിന് നന്ദി അറിയിക്കാന്‍ ചെന്ന തന്റെ തലയില്‍ മേയര്‍ 33 ആമത്തെ ലോഡിനുള്ള അരിച്ചാക്ക് വച്ച് തന്നുവെന്ന് ഒരു ട്രോളന്‍. അടുത്ത ലോഡ് നാളെ രാവിലെ പോരെ എന്ന ലോറി ഡ്രൈവറുടെ ചോദ്യത്തില്‍ മൂഡ്‌ പോയ മേയറെയും മേയറെ പേടിച്ചു കടന്നു കളയാന്‍ ശ്രമിക്കുന്ന ട്രക്ക് ഡ്രൈവര്‍മാരെയും ട്രോളുകളില്‍ കാണാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com