കശ്മീർ വിഷയത്തിൽ പാക്കിസ്ഥാനെ ‘വീട്ടുതടങ്കലിലാക്കി’ സോഷ്യൽമീഡിയ, പ്രതിഷേധവുമായി സർക്കാർ
Mail This Article
കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ടു വ്യാജ റിപ്പോർട്ടുകൾ ഷെയർ ചെയ്ത പാക്കിസ്ഥാനികള്‍ക്കെതിര വിവിധ സോഷ്യൽമീഡിയ സർവീസുകൾ നടപടി ശക്തമാക്കി. പാക്ക് മാധ്യമം ഡോണിന്റെ റിപ്പോർട്ട് പ്രകാരം മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റർ 200 പാക്ക് അക്കൗണ്ടുകൾ പൂട്ടിയെന്നാണ്. കശ്മീരിനെക്കുറിച്ച് പോസ്റ്റുചെയ്ത അക്കൗണ്ടുകളാണ് താൽക്കാലികമായി വിലക്കിയിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി കശ്മീരിനെ പിന്തുണച്ചുകൊണ്ട് പോസ്റ്റ് ചെയ്ത അക്കൗണ്ടുകൾ വിലക്കിയതായാണ് പാക്കിസ്ഥാനികൾ ആരോപിക്കുന്നത്. എന്നാൽ വ്യാജ പോസ്റ്റുകൾ വ്യാപകമായതോടെയാണ് അക്കൗണ്ടുകൾ നീക്കിയതെന്നാണ് ട്വിറ്ററിന്റെ വാദം. ബ്ലോക്ക് ചെയ്തതിനെതിരെയുള്ള ഹാഷ്ടാഗുകൾ ട്രന്റിങ്ങാണ്. കശ്മീർ വിഷയത്തിൽ പ്രതികരിച്ച മാധ്യമപ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ, സൈനികർ, സാധാരണക്കാർ എന്നിവരുടെ എല്ലാം അക്കൗണ്ടുകൾ നീക്കം ചെയ്തതിൽ ഉൾപ്പെടും. ട്വിറ്ററിൽ #StopSuspendingPakistanis എന്ന ടാഗിൽ പ്രതിഷേധം നടക്കുന്നുണ്ട്.
കശ്മീരിനെ പിന്തുണച്ച് ഉള്ളടക്കം പോസ്റ്റ് ചെയ്യുന്ന പാകിസ്ഥാൻ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ താൽക്കാലികമായി നിർത്തിവച്ചതായി ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) ഡയറക്ടർ മേജർ ജനറൽ ആസിഫ് ഗഫൂർ ആരോപിച്ചിരുന്നു.
ഇത് സംബന്ധിച്ച് പാക്കിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി (പിടിഎ) തിങ്കളാഴ്ച ട്വിറ്ററിന്റെ പ്രാദേശിക ഓഫിസിൽ പരാതി നൽകിയിട്ടുണ്ട്. ‘ഞങ്ങൾ ഈ സംഭവത്തെ സമീപിക്കുന്നത് ബഹുമുഖ തന്ത്രത്തോടെയാണ്, പൂട്ടിയ 200 അക്കൗണ്ടുകൾ പരാമർശിച്ചാണ് പരാതി അയച്ചിരിക്കുന്നത്. ഇത്തരമൊരു സാഹചര്യം വീണ്ടും ഉണ്ടാകാതിരിക്കാൻ ദേശീയ ഐടി ബോർഡ് (എൻഐടിബി) വഴി ഞങ്ങൾ ഒരു ദീർഘകാല തന്ത്രത്തിനായി പ്രവർത്തിക്കുന്നുവെന്നും ആസിഫ് ഗഫൂർ പറഞ്ഞു.
കമ്മ്യൂണിറ്റി മാർഗനിർദേശങ്ങൾക്ക് അനുസൃതമായുള്ള രാഷ്ട്രീയ ചർച്ചകൾ മോഡറേറ്റ് ചെയ്യാൻ ട്വിറ്ററിന് അവകാശമില്ല എന്നാണ് പാക്ക് വാദം. ട്വിറ്റർ പൂട്ടിയ അക്കൗണ്ടുകളുടെ എണ്ണം സ്ഥിരീകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഉടൻ തന്നെ ഇക്കാര്യത്തിൽ ഒരു പ്രസ്താവന ഇറക്കുമെന്ന് പിടിഎ അറിയിച്ചു എന്നാൽ രാഷ്ട്രീയ വിശ്വാസങ്ങളും രാജ്യവും കണക്കിലെടുക്കാതെ, നയങ്ങൾ നിയമാനുസൃതമായി നടപ്പാക്കുകയും എല്ലാ ഉപയോക്താക്കളുടെയും നിഷ്പക്ഷത ഉറപ്പാക്കുകയും ചെയ്തുവെന്നാണ് ട്വിറ്റർ വാദിക്കുന്നത്.