‘വെട്ടി കൊല്ലുമെന്ന്’ ഇന്‍സ്റ്റഗ്രാമിലൂടെ ഭീഷണി; ഫിറ്റ്‌നസ് അധ്യാപിക 5 വർഷം ജയിലിൽ
Mail This Article
സോഷ്യൽ മീഡിയ ഇപ്പോള്‍ പല രീതിയിലുള്ള പ്രശ്‌നങ്ങളാണ് ഉയര്‍ത്തുന്നത്. പഴയ കാല കവലച്ചട്ടമ്പികളും അവരുടെ മാനസികാവസ്ഥയിലുള്ളവരും എല്ലാം ഇന്ന് തങ്ങളുടെ 'കല' സമൂഹ മാധ്യമങ്ങളിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്റെ പല ഉദാഹരണങ്ങളും ഉണ്ട്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്ത പ്രകാരം ഫ്‌ളോറിഡയിലെ ഫിറ്റ്‌നസ് അധ്യാപികയായ റ്റാമി സ്റ്റെഫന്‍ കുറഞ്ഞത് 369 വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ സൃഷ്ടിക്കുകയും അവയിലൂടെ ഫിറ്റ്‌നസ് മേഖലയിലെ തന്റെ സഹപ്രവര്‍ത്തകര്‍ക്കും എതിരാളികള്‍ക്കും നേരെ ഒളിയാക്രമണങ്ങള്‍ നടത്തുകയും ചെയ്തുവെന്നാണ്.
കുറ്റക്കാരിയായി കണ്ടെത്തിയ സ്റ്റെഫന് (37) അഞ്ചു വർഷം തടവാണ് കോടതി വിധിച്ചിരിക്കുന്നത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പലതിനെക്കുറിച്ചും അവര്‍ 2018 ഡിസംബറില്‍ കുറ്റസമ്മതം നടത്തിയിരുന്നു. പലരെയും ഇന്റര്‍നെറ്റിലൂടെ പിന്തുടര്‍ന്നു നടന്നു (cyberstaliking) ഭീഷണിപ്പെടുത്തി. ഓണ്‍ലൈനിലൂടെ ഭീഷണി സന്ദേശങ്ങളയച്ചു എന്നതാണ് അവര്‍ക്കെതിരെ നിരത്തപ്പെട്ട പ്രധാന ആരോപണങ്ങളെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് പറയുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി സ്റ്റെഫന്‍ കുറഞ്ഞത് ആറു പേരെ ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയോ, ഇമെയിലിലൂടെയോ, സമൂഹ മാധ്യമങ്ങളിലൂടെയോ തുടരെ ഭീഷണിപ്പെടുത്തിയെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.
വധിക്കുമെന്നതടക്കമുളള ഭീഷണികളാണ് ഇരകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമടക്കം ഇവര്‍ മുഴക്കിയത് എന്നാണ് ഫെഡറല്‍ അഭിഭാഷകര്‍ പറയുന്നത്. എതിരാളികളുടെ തൊഴില്‍പരമായ സല്‍പ്പേരിനു കളങ്കേമേല്‍പ്പിക്കാനും അവരുടെ ഭാഗത്തു നിന്നു ശ്രമമുണ്ടായതായി പറയുന്നു. ഇരകളിലൊരാളോട്, 'വെട്ടി കൊല്ലുമെന്ന' ഭീഷണികൾ വരെ കണ്ടെത്തി. 'ഇതിനു മുൻപ് കണ്ടിട്ടില്ലാത്ത തരം വിനാശകരമായ കാര്യങ്ങളാണ് നിന്റെ ജീവിതത്തില്‍ ഇനി നടക്കാന്‍പോകുന്നത്' എന്നാണ് വേറൊരു ഭീഷണി. ഇതിനൊപ്പം ഒരു സ്ത്രീ കത്തിയുമായി നില്‍ക്കുന്നതിന്റെ ചിത്രവും പോസ്റ്റു ചെയ്തിരുന്നു. ചിത്രത്തിന് അടിക്കുറിപ്പായി, 'ഇതാ ഞാന്‍ വരുന്നു' എന്നും കൊടുത്തിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ടിൽ പറയുന്നത്.
എന്നാല്‍, ഈ ടെക്‌സ്റ്റ് സന്ദേശങ്ങളും സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീഷണിയുമൊക്കെ നിസ്സാരമാണെന്നാണ് പൊലീസ് പറയുന്നത്. ബോഡിബില്‍ഡിങ് സമൂഹത്തിലെ അവരുടെ എതിരാളികള്‍ക്കും മറ്റുമെതിരെ വമ്പന്‍ പ്ലാനുകളാണ് ആസൂത്രണം ചെയ്തിരുന്നത്. സ്റ്റെഫന്‍ 2018 ജൂലൈയില്‍ രണ്ടു സംഭവങ്ങളില്‍ തന്റെ മുന്‍ ബിസിനസ് പങ്കാളിക്കെതിരെ നീക്കങ്ങള്‍ നടത്തിയെന്ന് പൊലീസ് പറയുന്നു. ആദ്യ സംഭവത്തില്‍ തന്റെ വീടിന്റെ പോര്‍ച്ചില്‍ തലയില്ലാത്ത ഒരു പാവക്കുട്ടിയെ ഇട്ടുവെന്നും അതിനൊപ്പം വച്ചിരുന്ന കുറിപ്പില്‍ 'നിന്റെ കുട്ടികള്‍ക്കൊരു പുതിയ കളിപ്പാട്ടം' എന്ന് എഴുതിവച്ചതായും സ്റ്റെഫന്‍ പൊലീസിനോടു പറഞ്ഞു. അഞ്ചു ദിവസം കഴിഞ്ഞ് ആരോ തന്റെ 12 വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. ആക്രമണകാരി തന്റെ മകളുടെ കൈയ്യില്‍ കടന്നു പിടിക്കുകയും വലിച്ച് കാട്ടിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. സ്റ്റെഫന്‍ നല്‍കിയ പരാതിയില്‍ പറയുന്നത് സംഭവസ്ഥലത്ത് ലഭിച്ച ലാപ്‌ടോപ് കവറില്‍ ഒരു നോട്ട്ബുക്കില്‍ തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ എഴുതിയിരുന്നു എന്നുമാണ്. പൊലീസ് കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ കുട്ടി ചോദിച്ചത് താന്‍ സത്യം പറഞ്ഞാല്‍ തന്റെ അമ്മയ്ക്ക് എന്തു സംഭവിക്കുമെന്നാണ്.
എന്നാല്‍, പൊലീസ് അന്വേഷണത്തില്‍ മനസിലായത് സ്റ്റെഫന്‍ അതേ തരത്തിലുള്ള ലാപ്‌ടോപ് കവറും നോട്ട്ബുക്കും ഏതാനും ദിവസം മുൻപ് അടുത്തുള്ള വാള്‍മാര്‍ട്ടില്‍ നിന്ന് വാങ്ങിയിരുന്നു എന്നാണ്. സ്റ്റെഫനും ഒരു സുഹൃത്തും തലയില്ലാത്ത പാവക്കുട്ടിയെ മുറ്റത്തിടുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് കേട്ട സാക്ഷിയേയും പൊലീസിനു ലഭിച്ചു. വ്യാജ പരാതി നല്‍കിയതിന് പൊലീസ് അവരെ 2018 ജൂലൈയില്‍ അറസ്റ്റു ചെയ്തിരുന്നു.
ഇനി അഞ്ചു വര്‍ഷത്തോളം അവര്‍ക്ക് ജിയിലില്‍ കഴിയേണ്ടിവരും. ബോഡിബില്‍ഡര്‍മാര്‍ക്കും കോച്ചുകള്‍ക്കും പരിശീലനം നല്‍കുന്ന ബിസിനസായിരുന്നു സ്റ്റെഫന്‍ നടത്തിവന്നിരുന്നത്. ബിക്കീനി മത്സരാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതായിരുന്നു അവര്‍ നടത്തിവന്നിരുന്ന 'ബിയോണ്ട്ഫിറ്റ് ബിക്കീനി' എന്ന സ്ഥാപനം.