ADVERTISEMENT

ലോകത്തെ ജനപ്രിയ സോഷ്യൽമീഡിയ ആപ്പുകളായ വാട്സാപ്, ടെലിഗ്രാം ഉപയോഗത്തേക്കാൾ ഏറെ ഉപദ്രവമായി മാറിക്കൊണ്ടിരിക്കുകയാണ്. വാട്സാപ്, ടെലിഗ്രാം കേന്ദ്രീകരിച്ചു നടത്തുന്ന കുറ്റകൃത്യങ്ങളിലെ പ്രതികളെ തേടി കേരളാ പൊലീസും ഇന്റർപോളും രംഗത്തിറങ്ങിയിട്ടുണ്ട്. കേസിൽ 11 പേർ പിടിയിലായി. കൂടുതൽ പേർ ഉടൻ തന്നെ അറസ്റ്റിലാകുമെന്നാണ് അറിയുന്നത്.

 

സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷന്‍ പി ഹണ്ടി’ന്റെ റെയ്ഡ് തുടരുകയാണ്. ഞായറാഴ്ച രാവിലെ 8 മണി മുതല്‍ 10 വരെ നടത്തിയ ഓപ്പറേഷനിലാണ് 11 പ്രതികളും പിടിയിലായത്. ആലംബം, അധോലോകം, നീലക്കുറിഞ്ഞി എന്നീ ഗ്രൂപ്പുകള്‍ വഴിയാണ് കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

 

ലോകത്തിനു തന്നെ വൻ ഭീഷണിയായ നിരവധി കുറ്റകൃത്യങ്ങൾക്ക് അംഗങ്ങൾക്ക് ഒന്നിക്കാനും തന്ത്രങ്ങൾ മെനയാനും വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകൾ സഹായമാകുന്നുണ്ട്. ഇത്തരം നിരവധി ഗ്രൂപ്പുകൾ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തി ബ്ലോക്ക് ചെയ്തിരുന്നു. എന്നാൽ ഓരോ നിമിഷവും വ്യത്യസ്ത പേരുകളിലാണ് ഓൺലൈൻ പോൺ ഗ്രൂപ്പുകൾ പൊങ്ങിവരുന്നത്.

 

മലയാളികൾ അംഗങ്ങളായുള്ള വാട്സാപ്, ടെലിഗ്രാം പോൺ ഗ്രൂപ്പിലെ അംഗങ്ങൾക്കെതിരെ പൊലീസ് ശക്തമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുഞ്ഞു കുട്ടികളുടെ പോൺ വിഡിയോ വിതരണം ചെയ്തിരുന്ന വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പിലെ അംഗങ്ങളെ തേടി സൈബർഡോമിനു പുറമെ സിബിഐയും ഇന്റർപോളും നിരീക്ഷണം തുടങ്ങിയിട്ടുണ്ട്.

 

പ്രാദേശിക തലത്തിൽ നിന്നു സംഘടിപ്പിക്കുന്ന, കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകൾ വഴി അംഗങ്ങൾക്ക് വിൽക്കുന്ന റാക്കറ്റിന്റെ ആസ്ഥാന കേന്ദ്രം ഇന്ത്യയിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഇതിൽ കേരളത്തിനും പ്രധാന പങ്കുണ്ട്.

 

രാജ്യത്തെ അശ്ലീല വിഡിയോ വെബ്സൈറ്റുകൾ നിയന്ത്രിക്കാൻ സർക്കാർ രംഗത്തെത്തിയെങ്കിലും വാട്സാപ്, ടെലിഗ്രാം വഴിയുള്ള പോൺ വിഡിയോ പ്രചരണം തുടരുകയാണ്. നേരത്തെ അശ്ലീല വെബ്സൈറ്റുകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന അശ്ലീല വിഡിയോകൾ ഇന്നു കൂടുതലായി പ്രചരിക്കുന്നത് വാട്സാപ്, ടെലിഗ്രാം വഴിയാണ്.

 

ഡെസ്ക്ടോപ്പ് സിസ്റ്റങ്ങൾ ഉപയോഗിച്ച് വിഡിയോ കാണുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ട്. മിക്ക പോൺ വെബ്സൈറ്റുകൾക്കും കൂടുതൽ സന്ദർശകരെ ലഭിക്കുന്നതും സ്മാർട് ഫോണുകളിൽ നിന്നാണ്. ഇതിനാൽ തന്നെ വെബ്സൈറ്റുകൾ നിരോധിച്ചാലും വാട്സാപ്, ടെലിഗ്രാം വഴിയുള്ള അശ്ലീല വിഡിയോ പ്രചരണം കൂടുകയാണ്.

 

മിക്ക എംഎംഎസുകളും നഗ്നചിത്രങ്ങളും ആദ്യം എത്തുന്നത് ടെലിഗ്രാമിലും വാട്സാപ്പിലാണ്. മിക്കവർക്കും ഇത്തരം വിഡിയോകളും ചിത്രങ്ങളും ലഭിക്കുന്നതും ഇതിലൂടെയാണ്. നിലവിൽ നെറ്റിൽ ലഭ്യമായ ഭൂരിഭാഗം അശ്ലീല വിഡിയോകളുടെയും പകർപ്പ് വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ വെബ്സൈറ്റുകൾ നിരോധിച്ചാലും പോൺ വിഡിയോ കാണുന്നവരുടെ എണ്ണം കുറയില്ല. കുട്ടികൾക്കെതിരായ പീഡനം കുറയുകയുമില്ല.

 

ഇന്ത്യയിൽ നിരോധിച്ച് വെബ്സൈറ്റുകളെല്ലാം വിദേശരാജ്യങ്ങളിൽ ലഭിക്കും. ഇവിടെ നിന്ന് വിഡിയോകൾ വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകൾ വഴി രാജ്യത്തെ സ്മാർട് ഫോൺ ഉപയോക്താക്കൾക്കിടയിൽ എത്തിയാൽ തടയാനാകില്ല.

 

നീലക്കുറിഞ്ഞിയിൽ രണ്ടു ലക്ഷം പേർ

 

മലയാളികൾ നിയന്ത്രിക്കുന്ന നീലക്കുറിഞ്ഞി എന്ന അശ്ലീല ടെലിഗ്രാം ഗ്രൂപ്പിൽ നിന്നുള്ളവരാണ് ഞായറാഴ്ച അസ്റ്റിലായവരിൽ ചിലർ. രണ്ടു ലക്ഷത്തോളം അംഗങ്ങളുള്ള ഈ ഗ്രൂപ്പിൽ പോൺ വിഡിയോകളുടെ പ്രളയമാണ്. പ്രാദേശികമായി ലഭിക്കുന്ന എല്ലാ പോൺ വിഡിയോകളും ചിത്രങ്ങളും ഇവിടെ പോസ്റ്റ് ചെയ്യുന്നുണ്ട്. ടെലിഗ്രാം ഗ്രൂപ്പിന്റെ പരിധി രണ്ടു ലക്ഷമാണ്. എങ്കിലും അംഗത്വം ലഭിക്കാനായി നിരവധി യുവാക്കൾ ഇപ്പോഴും നീലക്കുറിഞ്ഞിക്കു പിന്നാലെയാണ്. 

 

ഈ ഗ്രൂപ്പിൽ കുട്ടികളുടെ പോൺ വിഡിയോകൾ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ആരെങ്കിലും റിപ്പോർട്ട് ചെയ്താൽ നിമിഷങ്ങൾക്കം വിഡിയോ നീക്കം ചെയ്ത് അംഗത്തിനെ ബ്ലോക്ക് ചെയ്തിരിക്കും. എന്നാൽ അപ്പോഴേക്കും നിരവധി പേർ വിഡിയോ ഡൗൺലോഡ് ചെയ്തിട്ടുണ്ടാകും. സ്വന്തം മക്കളുടെയും ബന്ധുക്കളുടെയും നഗ്ന വിഡിയോ പോസ്റ്റ് ചെയ്തവർ വരെയുണ്ടെന്നാണ് റിപ്പോർട്ട്. സ്വന്തം ഫോണിൽ പകർത്തിയ പങ്കാളിയുടെ വിഡിയോകൾ അബദ്ധത്തിൽ ടെലിഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. അതെ, നീലക്കുറിഞ്ഞി പോലുള്ള ടെലിഗ്രാം ഗ്രൂപ്പുകൾ യുവതലമുറയ്ക്ക് വൻ ഭീഷണി തന്നെയാണ്.

 

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വന്‍ സംഘം തന്നെ സംസ്ഥാനത്തുണ്ടെന്നാണ് പൊലീസ് പറയുന്നത്. രണ്ടു വർഷം മുൻപാണ് പൂമ്പാറ്റ എന്ന പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പിനു പിന്നിലുള്ളവരെ കേരളാ പൊലീസ് പിടികൂടിയത്. ഗ്രൂപ്പിലെ പ്രധാനി അഷ്‌റഫലി പിടിയിലായതോടെ കേരളത്തെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

 

പ്രധാനമായും ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയാണ് കുട്ടികളുടെ അശ്ലീല ചിത്രങ്ങളുടെ പ്രചാരണം. അംഗങ്ങള്‍ സ്വന്തമായി ചിത്രീകരിച്ച കുട്ടികളുടെ അശ്ലീല വിഡിയോകൾ വരെ പോസ്റ്റ് ചെയ്യുന്നവരുണ്ട്. സ്വന്തം മകളെ പീഡിപ്പിച്ച വിവരം പങ്കുവച്ച ഒരച്ഛന്‍ വരെ പൂമ്പാറ്റ ഗ്രൂപ്പിലുണ്ടായിരുന്നു. ഇത്തരം നിരവധി ഗ്രൂപ്പുകള്‍ ഇപ്പോഴും സജീവമാണെന്ന് സൈബര്‍ഡോം അധികൃതര്‍ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com