ADVERTISEMENT

കുട്ടികളുടെയും മറ്റും അശ്ലീല വിഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്ന മലയാളി ഗ്രൂപ്പുകളിൽ പാക്കിസ്ഥാനികളുടെ നുഴഞ്ഞുകയറ്റം. അതേസമയം പാക്കിസ്ഥാനികൾ അഡ്മിനുകളായ ടെലിഗ്രാം ഗ്രൂപ്പുകളിൽ നിരവധി മലയാളികളും അംഗങ്ങളാണെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ചുളള വിവരങ്ങൾ എഡിജിപി മനോജ് എബ്രഹാം മനോരമ ഓൺലൈനുമായി പങ്കുവച്ചു.

വിദേശ രാജ്യങ്ങളിലെ പോൺ ഗ്രൂപ്പുകളിൽ അംഗങ്ങളായ, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ മലയാളി ഗ്രൂപ്പുകളിലേക്ക് എത്തിക്കുന്നവരെ ഇന്റർപോളിന്റെ സഹായത്തോടെ നിരീക്ഷിച്ചു വരികയാണ്. കുട്ടികളുടെ അശ്ലീല വിഡിയോകൾ ഏറ്റവും കൂടുതൽ പ്രചരിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാൻ. ഇവിടെ നിന്നാണ് കേരളം കേന്ദ്രീകരിച്ചുളള നീലക്കുറിഞ്ഞി, അധോലോകം ഗ്രൂപ്പുകളിലേക്ക് കുട്ടികളുടെ അശ്ലീല വിഡിയോകൾ എത്തുന്നതെന്നാണ് സൂചന. പാകിസ്ഥാൻ ഫോൺ നമ്പറുകളുടെ സാന്നിധ്യം മലയാളി ഗ്രൂപ്പുകളിൽ കണ്ടതോടെയാണ് കേരള പൊലീസ് അന്വേഷണം ശക്തമാക്കിയത്. തിരികെ പാകിസ്ഥാനികൾ അഡ്മിൻ ആയി പ്രവർത്തിക്കുന്ന അശ്ലീല ഗ്രൂപ്പുകളിൽ മലയാളികളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ടെന്ന് മനോജ് എബ്രഹാം വ്യക്തമാക്കുന്നു.

ഓരോ ടെലിഗ്രാം ഗ്രൂപ്പിലും രണ്ടു ലക്ഷം പേരാണുള്ളത്. ഇത് ടെലിഗ്രാം ഗ്രൂപ്പ് അംഗങ്ങളുടെ പരിധിയാണ്. പാക്കിസ്ഥാനികൾ നിയന്ത്രിക്കുന്ന, മലയാളികള്‍ അംഗങ്ങളായ വിദേശ ടെലിഗ്രാം ഗ്രൂപ്പുകളെ കുറിച്ച് കേരള പൊലീസ് ഇന്റർപോളിന് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്ന് മനോജ് എബ്രഹാം പറഞ്ഞു. അശ്ലീല വിഡിയോ കാണുക, പ്രചരിപ്പിക്കുക എന്നത് മാത്രമാണ് അവരുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

വാട്സാപ്, ടെലിഗ്രാം കേന്ദ്രീകരിച്ചു നടത്തുന്ന കുറ്റകൃത്യങ്ങളിലെ പ്രതികളെ തേടി കേരളാ പൊലീസും ഇന്റർപോളും രംഗത്തിറങ്ങിയിട്ടുണ്ട്. കേസിൽ 12 പേർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കൂടുതൽ പേർ നിരീക്ഷണത്തിലാണ്. സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷന്‍ പി ഹണ്ടി’ന്റെ റെയ്ഡ് തുടരുകയാണ്. ഞായറാഴ്ച രാവിലെ 8 മണി മുതല്‍ 10 വരെ നടത്തിയ ഓപ്പറേഷനിലാണ് 12 പ്രതികളും പിടിയിലായത്. ആലംബം, അധോലോകം, നീലക്കുറിഞ്ഞി എന്നീ ഗ്രൂപ്പുകള്‍ വഴിയാണ് കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്.

മലയാളികൾ അംഗങ്ങളായുള്ള കൂടുതൽ വാട്സാപ്, ടെലിഗ്രാം പോൺ ഗ്രൂപ്പിലെ അംഗങ്ങൾക്കെതിരെ പൊലീസ് ശക്തമായ നിരീക്ഷണം തുടങ്ങിയിട്ടുണ്ട്. കുഞ്ഞു കുട്ടികളുടെ പോൺ വിഡിയോ വിതരണം ചെയ്തിരുന്ന വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പിലെ അംഗങ്ങളെ തേടി സൈബർഡോമിനു പുറമെ സിബിഐയും ഇന്റർപോളും രംഗത്തുണ്ട്.

പ്രാദേശിക തലത്തിൽ നിന്നു സംഘടിപ്പിക്കുന്ന, കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകൾ വഴി അംഗങ്ങൾക്ക് വിൽക്കുന്ന റാക്കറ്റിന്റെ ആസ്ഥാന കേന്ദ്രം ഇന്ത്യയിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഇതിൽ കേരളത്തിനും പ്രധാന പങ്കുണ്ട്.

രാജ്യത്തെ അശ്ലീല വിഡിയോ വെബ്സൈറ്റുകൾ നിയന്ത്രിക്കാൻ സർക്കാർ രംഗത്തെത്തിയെങ്കിലും വാട്സാപ്, ടെലിഗ്രാം വഴിയുള്ള പോൺ വിഡിയോ പ്രചരണം തുടരുകയാണ്. നേരത്തെ അശ്ലീല വെബ്സൈറ്റുകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന അശ്ലീല വിഡിയോകൾ ഇന്നു കൂടുതലായി പ്രചരിക്കുന്നത് സോഷ്യൽമീഡിയോ പ്ലാറ്റ്ഫോമുകളിലൂടെയാണ്.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വന്‍ സംഘം തന്നെ സംസ്ഥാനത്തുണ്ട്. രണ്ടു വർഷം മുൻപാണ് പൂമ്പാറ്റ എന്ന പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പിനു പിന്നിലുള്ളവരെ കേരളാ പൊലീസ് പിടികൂടിയത്. ഗ്രൂപ്പിലെ പ്രധാനി അഷ്‌റഫലി പിടിയിലായതോടെ കേരളത്തെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പ്രധാനമായും ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയാണ് കുട്ടികളുടെ അശ്ലീല ചിത്രങ്ങളുടെ പ്രചാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com