സ്ത്രീകളടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഫോണുകൾ ചോർത്തി, പിന്നിൽ ഇസ്രയേല്‍ കമ്പനി
Mail This Article
മാധ്യമപ്രവര്‍ത്തകർ, മനുഷ്യാവകാശ പ്രവര്‍ത്തകർ, രാഷ്ട്രീയക്കാർ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ നൂറിലേറെ പേരുടെ മൊബൈല്‍ ഫോണ്‍ നിയമവിരുദ്ധമായി ഹാക്ക് ചെയ്തുവെന്ന് ആരോപണം. ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒയാണ് സ്ത്രീകളടക്കമുള്ളവരുടെ ഫോൺ ചോർത്തൽ നടത്തിയത്. ഫെയ്സ്ബുക്കിന്റെ കീഴിലുള്ള വാട്സാപ് വഴിയാണ് ചോര്‍ത്തൽ നടത്തിയത്. ഇസ്രയേൽ കമ്പനിക്കെതിരെ വാട്സാപ് യുഎസ് ഫെഡറല്‍ കോടതിയില്‍ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
മൊബൈൽ ഹാക്കുചെയ്യാൻ സർക്കാരുകളെ സഹായിക്കുന്നതിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ആരോപിച്ചാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. വിഡിയോ കോൾ ബഗുകളുടെ മറവിലാണ് വാട്സാപ് ഹാക്ക് ചെയ്തത്. വിഡിയോ കോൾ ബഗ് വഴി മാൾവെയറുകൾ ഉപയോക്താക്കളുടെ ഫോണിലേക്ക് കടത്തിവിടാന്‍ എന്‍എസ്ഒ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് സഹായം നല്‍കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതുവഴി ഫോണിന്റെ നിയന്ത്രണം ഹാക്കറുടെ കൈകളിലെത്തും. ഫോണിലെ ക്യാമറകൾ വരെ നിയന്ത്രിക്കാൻ ഇതുവഴി സാധിക്കും.
ലോകത്തിലെ നമ്പർ വൺ മേസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടെന്ന സ്ഥിരീകരണം വന്നത് കഴിഞ്ഞ മേയിലാണ്. വാട്സാപ് വോയിസ്, വിഡിയോ കോള്‍ സംവിധാനത്തിലെ പാളിച്ചകൾ മുതലെടുത്ത് ഫോണുകളിൽ അപകടകാരികളായ നിരീക്ഷണ സോഫ്റ്റ്‍വെയറുകൾ ഇൻസ്റ്റാൾ ചെയ്യാൻ ഹാക്കർമാർക്ക് കഴിഞ്ഞുവെന്നായിരുന്നു കണ്ടെത്തൽ.
ആക്രമണത്തിന് പിന്നിൽ സർക്കാരുകൾക്കായി സൈബർ ചാരപ്പണി ചെയ്യുന്ന കമ്പനിയായ എൻഎസ്ഒയുടെ സാന്നിധ്യം അന്ന് തന്നെ വാട്സാപ് അധികൃതർ സ്ഥിരീകരിച്ചിരുന്നു. ഒരു മിസ് കാൾ ചെയ്യുന്നതിലൂടെ സൈബർ ആക്രമികൾക്ക് ഫോണിലേക്ക് നുഴഞ്ഞ് കയറാൻ സാധിക്കും. ഒരു തവണ കോൾ വരുന്നതോടു കൂടി ഫോൺ ഹാക്ക് ചെയ്യപ്പെടും. ഫോൺ എടുത്തില്ലെങ്കിലും കോൾ വരുമ്പോൾ തന്നെ നിരീക്ഷണ സോഫ്റ്റ്‌വയർ ഇൻസ്റ്റാളാകും. ഇതോടൊപ്പം ഫോൺകോളിന്റെ വിവരങ്ങൾ നീക്കം ചെയ്യപ്പെടുകയും ചെയ്യും. ഈ പ്രശ്നം നേരത്തെ തന്നെ വാട്സാപ് പരിഹരിച്ചിരുന്നു.
English Summary: WhatsApp Sues Israel's NSO for Allegedly Helping Spies Hack Phones Around the World