ADVERTISEMENT

അശ്ലീല ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കാറുള്ള വാട്സാപ് ഗ്രൂപ്പിൽ വീട്ടമ്മയുടെ മൊബൈൽ നമ്പർ അവരുടെ അനുമതിയില്ലാതെ ചേർത്തതായി യുവാവിനെതിരെ പരാതി. മലപ്പുറം സ്വദേശിയായ യുവാവിനെയാണ് പരാതി നൽകിയിരിക്കുന്നത്. കോഴിക്കോട് നാദാപുരം പൊലീസ് സ്റ്റേഷനിലാണ് വീട്ടമ്മ പരാതി നൽകിയിരിക്കുന്നത്.

ഒക്ടോബർ 24 നാണ് സംഭവം. വീട്ടമ്മയുടെ അനുമതിയില്ലാതെ അശ്ലീല ഗ്രൂപ്പിൽ നമ്പർ ചേർക്കുകയായിരുന്നു. നിരവധി അംഗങ്ങളുള്ള ഗ്രൂപ്പിൽ നമ്പർ പ്രത്യക്ഷപ്പെട്ടതോടെ അശ്ലീല ഫോൺ, വിഡിയോ കോളുകൾ വരാൻ തുടങ്ങി. ഇതോടെയാണ് ഗ്രൂപ്പിൽ നമ്പർ വെളിപ്പെടുത്തിയ യുവാവിന്റെ മൊബൈൽ നമ്പറിന്റെ സ്ക്രീൻ ഷോട്ട് സഹിതം പരാതി നൽകിയത്.

നിരവധി പെൺകുട്ടികൾ നേരത്തെയും പരാതി നൽകി

ടെക് ലോകത്തെ ഏറ്റവും ജനപ്രിയ സോഷ്യൽമീഡിയ ആപ്പാണ് വാട്സാപ്. വാട്സാപ് വഴിയുള്ള മെസേജുകളും ഫയല്‍ കൈമാറ്റങ്ങളും ഉപയോക്താക്കളും ദിവസവും കൂടിവരികയാണ്. പേഴ്സണൽ മെസേജുകളും ഗ്രൂപ്പ് പോസ്റ്റ് നോട്ടിഫിക്കേഷനുകളും കൈകാര്യം ചെയ്യാനാകാതെ പലപ്പോഴും ഫോണുകൾ ഹാങ്ങാന്നു. ഇതിൽ ഏറ്റവും വലിയ തലവേദന ഗ്രൂപ്പുകൾ തന്നെയാണ്.

അശ്ലീല ചര്‍ച്ചകൾ നടക്കുന്ന ഗ്രൂപ്പിൽ അനുമതിയില്ലാതെ പലരെയും ചേർക്കുന്നുവെന്ന് നേരത്തെ നിരവധി പെൺകുട്ടികൾ പരാതിയുമായി രംഗത്തുവന്നിരുന്നു. ഇതോടെ ആ ഫീച്ചറിൽ വാട്സാപ് തന്നെ മാറ്റം വരുത്തി. എങ്കിലും ചില സ്ത്രീകളെ ഇപ്പോഴും അശ്ലീല ഗ്രൂപ്പുകളിൽ ചേർക്കുന്നുണ്ടെന്ന് പരാതികൾ നിലനിൽക്കുന്നുണ്ട്. ഇത് പലരുടെ കുടുംബത്തിൽ വലിയ കലഹങ്ങൾക്ക് വരെ കാരണമായിട്ടുണ്ട്. ഇത്തരം ഗ്രൂപ്പുകളിൽ അംഗമായി ചേർക്കുന്നതോടെ ഫോണിലേക്ക് മെസേജുകള്‍ വന്നുക്കൊണ്ടിരിക്കും. ഗ്രൂപ്പിൽ ചേർക്കുന്നതോടെ അംഗങ്ങൾക്കെല്ലാം ഫോൺ നമ്പറും പ്രൊഫൈൽ ഫോട്ടോയും ലഭിക്കും. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഫോൺ നമ്പർ പുറത്താകുന്നത് വൻ തലവേദനയാണ്.

ഈ പ്രശ്നത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാർ തന്നെ വാട്സാപ്പിനെ അറിയിച്ചിരുന്നു. ഗ്രൂപ്പിൽ അംഗങ്ങളെ ചേര്‍ക്കുന്നത് അവരുടെ അനുമതിയോടെ ചെയ്യാനാകുന്ന ഫീച്ചര്‍ അടുത്തിടെയാണ് വാട്സാപ് അവതരിപ്പിച്ചത്. സ്ത്രീകളെ അപമാനിക്കാൻ വരെ ചിലർ അഡൾട്ട് ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നുണ്ട്. ചോദ്യം ചെയ്താൽ അബദ്ധത്തിൽ സംഭവിച്ചതാണെന്ന് പറഞ്ഞാണ് മിക്ക അഡ്മിനുകളും രക്ഷപ്പെടുന്നത്.

അശ്ലീല ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കാറുള്ള വാട്സാപ് ഗ്രൂപ്പിൽ യുവതിയെ അവരുടെ അനുമതിയില്ലാതെ ചേർത്ത സംഭവത്തിൽ വാട്സാപ് ഗ്രൂപ്പ് അഡ്മിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2018 സെപ്റ്റംബറിലാണ് പരാതിക്കാരിയായ യുവതിയെ ‘അശ്ലീല ഗ്രൂപ്പിൽ’ ചേർത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com