ADVERTISEMENT

സുരക്ഷയിലും സ്വകാര്യതയിലും ചുവടുതെറ്റി ഫെയ്സ്ബുക്കും ട്വിറ്ററും വിയർക്കുമ്പോൾ സമൂഹമാധ്യമരംഗത്തേക്കു മാസ് എൻട്രി നടത്തുകയാണ് വിക്കിപ്പീഡിയ സ്ഥാപകൻ ജിമ്മി വെയ്‍ൽസ്. വ്യാജവാർത്തകളുടെ പ്രചാരം തടയുന്നതിനു മുൻഗണന നൽകുന്ന സോഷ്യൽ നെറ്റ്‍വർക്കിനു വിക്കിട്രിബ്യൂൺ സോഷ്യൽ (WT: Social) എന്നാണ് പേര്. അക്കൗണ്ട് ഉണ്ടാക്കി അംഗത്വമെടുക്കുന്നവർ പുതിയ സോഷ്യൽ നെറ്റ്‌വർക്കിലേക്ക് ആളുകളെ ക്ഷണിക്കുകയോ വരിസംഖ്യ നൽകി അംഗത്വമെടുക്കുകയോ ചെയ്തതിനു ശേഷമേ ഇത് ഉപയോഗിക്കാനാകൂ.

നെറ്റ്ഫ്ലിക്സ് മാതൃകയിൽ പ്രതിമാസം 13 ഡോളർ അല്ലെങ്കിൽ വർഷം 100 ഡോളർ ആണ് യുഎസിലെ വരിസംഖ്യ. സൗജന്യ അംഗത്വം നൽകുന്ന ഫെയ്സ്ബുക്കും ട്വിറ്ററും പരസ്യവിന്യാസത്തിനായി അംഗങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കുകയും ഡേറ്റ ദുരുപയോഗിക്കുകയും ചെയ്യുന്നു എന്ന ആരോപണം നിലനിൽക്കെയാണ് അംഗങ്ങൾക്കു പൂർണ നിയന്ത്രണം നൽകിക്കൊണ്ട് വിക്കി ട്രിബ്യൂൺ സോഷ്യൽ എത്തുന്നത്. 

വിക്കി ട്രിബ്യൂൺ സോഷ്യലിലെ ന്യൂസ് ഫീഡിൽ വരുന്ന വാർത്തകളുടെ തലക്കെട്ടിൽ പിശകുണ്ടെന്നു തോന്നിയാൽ ഉപയോക്താക്കൾക്ക് അതു തിരുത്തുന്നതുൾപ്പെടെ വിക്കിപ്പീഡിയയുടെ സവിശേഷതകൾ പലതും പുതിയ സോഷ്യൽ നെറ്റ്‌വർക്കിലും അവതരിപ്പിച്ചിട്ടുണ്ട്. ന്യൂസ് ഫീഡിൽ വരുന്ന വാർത്തകളുടെ കാര്യത്തിൽ ഫെയ്സ്ബുക്കും ട്വിറ്ററും തുടരുന്ന അൽഗൊരിതങ്ങളല്ല വിക്കിട്രിബ്യൂൺ സോഷ്യലിൽ. ടൈം ലൈം സ്വഭാവം പുലർത്തുന്ന ന്യൂസ് ഫീഡിൽ ഏറ്റവും പുതിയ വാർത്ത ഏറ്റവും മുകളിൽ എന്ന ക്രമത്തിലാവും പ്രത്യക്ഷപ്പെടുക.

നവംബർ ആദ്യവാരം ലോഞ്ച് ചെയ്ത സോഷ്യൽ നെറ്റ്‍വർക്കിൽ നിലവിൽ 2 ലക്ഷത്തോളം അംഗങ്ങളുണ്ട്. 2017ൽ ജിമ്മി വെയ്ൽസ് അവതരിപ്പിച്ച ന്യൂസ് ഷെയറിങ് വെബ്സൈറ്റ് വിക്കിട്രിബ്യൂണിന്റെ പുതിയ പതിപ്പാണ് വിക്കിട്രിബ്യൂൺ സോഷ്യൽ.

English Summary: WIKITRIBUNE: WIKIPEDIA FOUNDER'S FACEBOOK RIVAL PASSES 200,000 USERS JUST DAYS AFTER LAUNCHING

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com