മുഖം രക്ഷിക്കാൻ മുസ്‌ലിം മുഖങ്ങളെ ഉപയോഗിച്ച് ബിജെപിയുടെ സോഷ്യൽമീഡിയ ക്യാംപെയിൻ
Mail This Article
ദേശീയ റജിസ്റ്റർ ഓഫ് സിറ്റിസൺസ് (എൻആർസി) സംബന്ധിച്ച സർക്കാറിന്റെ നിലപാടിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാംംലീല മൈതാനത്ത് നടത്തിയ വിശദീകരണം നല്‍കി മണിക്കൂറുകൾക്ക് ശേഷം, ഭാരതീയ ജനതാ പാർട്ടി (ബിജെപി) സോഷ്യൽ മീഡിയയിലും അതിന്റെ കേഡർമാർ വഴിയും വിപുലമായ പൊതു അവബോധ ക്യാംപെയിൻ ആരംഭിച്ചു. മുസ്‌ലിം സമുദായവുമായി ബന്ധപ്പെടാനും വിഷയത്തിൽ അവരുടെ സംശയങ്ങൾ പരിഹരിക്കാനുമാണ് ബിജെപിയുടെ നീക്കം. ഡൽഹി തിരഞ്ഞെടുപ്പ് മുന്നിലുള്ളതിനാൽ രാജ്യത്തെ പ്രതിഷേധം ബിജെപിക്ക് വൻ തലവേദനയായിട്ടുണ്ട്. ഇതോടെയാണ് ഫെയ്സ്ബുക്, ട്വിറ്റർ വഴി പുതിയ വിശദീകരണങ്ങളുമായി ബിജെപി രംഗത്തുവന്നിരിക്കുന്നത്.
രാജ്യത്തുടനീളം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ബിജെപിയുടെ ഭാഗത്തു നിന്നുള്ള വ്യക്തത അനിവാര്യമാണെന്ന് മിക്ക നേതാക്കളും അറിയിച്ചതോടെയാണ് യുവജനതയെ ബോധ്യപ്പെടുത്താൻ സോഷ്യൽമീഡിയ ക്യാംപെയിൻ തുടങ്ങിയിരിക്കുന്നത്.
സിഎഎയും എൻആർസിയും മുസ്‌ലിം സമൂഹത്തിൽ വികാരാധീനമായ പ്രശ്നങ്ങളായി മാറിയിരിക്കുന്നു. ഇക്കാരണത്താലാണ് പ്രശ്‌നവുമായി ബന്ധപ്പെട്ട ഏതെങ്കിലും മിഥ്യാധാരണകൾ പരിഹരിക്കുന്നതിന് സമൂഹവുമായി ബന്ധപ്പെടാൻ സർക്കാരും ബിജെപിയും തീരുമാനിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31 വരെ രാജ്യത്ത് പ്രവേശിച്ച അമുസ്‌ലിംകൾക്ക് സിഎഎ പ്രകാരം ഇന്ത്യൻ പൗരത്വം നൽകുമെന്നാണ് രേഖകൾ പറയുന്നത്.
ഔട്ട്‌റീച്ച് പ്രക്രിയയുടെ ഭാഗമായി, എളുപ്പത്തിൽ മനസ്സിലാക്കാവുന്ന വിഡിയോകൾ, മുസ്‌ലിം കഥാപാത്രങ്ങൾ ഉൾക്കൊള്ളുന്ന കാർട്ടൂണുകൾ, സിഎഎയെയും നിർദ്ദിഷ്ട എൻആർസിയെയും വിശദീകരിക്കുന്ന ഗ്രാഫിക്സ് എന്നിവ തയാറാക്കിയിട്ടുണ്ടെന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് പറഞ്ഞു. ‘ഉദാഹരണത്തിന്, രണ്ട് മുസ്‌ലിം കഥാപാത്രങ്ങളെ ഉൾപ്പെടുത്തി ബിജെപി പുറത്തിറക്കിയ ഒരു കാർട്ടൂൺ ചിത്രം ഈ വിഷയത്തിൽ അടിസ്ഥാന ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നുണ്ട്. കൂടാതെ സിഎഎ, എൻആർസി എന്നിവയിലെ സംശയങ്ങൾ പരിഹരിക്കാനും ഇത് ലക്ഷ്യമിടുന്നു. ഇത് ഏതെങ്കിലും വിധത്തിൽ ഇന്ത്യൻ മുസ്‌ലിം പൗരന്മാരെ ബാധിക്കില്ലെന്നാണ് ബിജെപി ക്യാംപെയിൻ പറയുന്നത്.
ഈ വിഷയങ്ങളിൽ സോഷ്യൽമീഡിയ ക്യാംപെയിൻ കാര്യക്ഷമമാക്കുന്നതിനായി ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ ശനിയാഴ്ച പാർട്ടി ഭാരവാഹികളുമായി വിപുലമായ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. നഡ്ഡ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുമെന്നും ബംഗാളിൽ സിഎഎയ്ക്ക് അനുകൂലമായി മാർച്ച് നടത്തുമെന്നും അറിയിച്ചിരുന്നു.
ഇതിനുപുറമെ, സിഎഎ ജൻ ജാഗ്രൻ പ്രോഗ്രാമുമായി ബന്ധപ്പെട്ട എല്ലാ ചിത്രങ്ങളും #CAA JanJagran എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ പാർട്ടിയിലെ മുതിർന്നവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവന്റുകളുടെ വിഡിയോകൾ മെയിൽ ചെയ്യാനും പോസ്റ്റ് ചെയ്യാനും പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏകദേശം മൂന്നു കോടി കുടുംബങ്ങളിലേക്ക് എത്തിച്ചേരുംവിധം പൊതുസമ്മേളനങ്ങളും 250 വാർത്താസമ്മേളനങ്ങളും നടത്തുമെന്ന് പാർട്ടി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.