‘ഇത് തെറ്റാണ്, അധാർമികമാണ്’, പൗരത്വ നിയമത്തിനെതിരെ അമേരിക്കയിലെ ടിക് ടോക് താരവും
Mail This Article
ഇന്ത്യയിലെ പുതിയ പൗരത്വ നിയമത്തിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. അമേരിക്കയിലെ ടിക് ടോക് ഉപയോക്താവായ ഫിറോസ അസീസും പൗരത്വ നിയമത്തിനെതിരെ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്കിൻകെയർ വിഡിയോയിലൂടെയാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. സിഎഎയ്ക്കും എൻആർസിക്കുമെതിരെ ക്യാംപെയിൻ നടത്താൻ ലക്ഷ്യമിട്ടാണ് ഫിറോസ സ്കിൻകെയർ വിഡിയോ നിർമിച്ചിരിക്കുന്നത്.
അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ താമസിക്കുന്ന കൗമാരക്കാരിയായ ഫിറോസ നേരത്തെ തന്നെ ടിക് ടോക് വിഡിയോകളിലൂടെ രാജ്യാന്തര മാധ്യമങ്ങളിൽ ഇടംപിടിച്ച വ്യക്തിയാണ്. ഫിറോസ അസീസിന്റെ പുതിയ വിഡിയോ ടിക് ടോകിന് പുറമെ ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഞാൻ കണ്ടെത്തിയ ഈ പുതിയ ചർമ്മസംരക്ഷണ ദിനചര്യയെ സ്നേഹിക്കുക! #CAB #spreadawareness എന്നതായിരുന്നു പോസ്റ്റ്.
അവൾ ഉപയോഗിക്കുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങളെക്കുറിച്ചാണ് വിഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന്, പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചും അവർ സംസാരിക്കുന്നു. ‘ഇത് തെറ്റാണ്, അധാർമികമാണ്. ഇത് മനുഷ്യാവകാശ ലംഘനമാണ്. മതം നിങ്ങളെ ഇന്ത്യ എന്ന വികാരത്തേക്കാൾ കുറവോ അതിലധികമോ ആക്കില്ലെന്നും ഫിറോസ അസീസ് തന്റെ വിഡിയോയിൽ പറയുന്നു.
‘മതത്തെ മാത്രം അടിസ്ഥാനമാക്കി ഇത്രയധികം ആളുകളെ ഒഴിവാക്കുന്നത് തെറ്റും അധാർമികവുമാണ്. നിങ്ങൾ ഹിന്ദു, മുസ്‌ലിം, ജൈന, സിഖ് ആണെന്നത് പ്രശ്നമല്ല. മതം നിങ്ങളെ കൂടുതലോ കുറവോ ആക്കുന്നില്ല. ഈ ബിൽ വിദ്വേഷം വളർത്തുന്നു, സ്വന്തം ആളുകളെ പരിഗണിക്കുന്നില്ലെന്നും പതിനേഴുകാരിയുടെ വിഡിയോയിൽ പറയുന്നു.
ഒരു മാസം മുൻപ് മുസ്‌ലിം വംശജർക്കെതിരെ ചൈന നടത്തിയ അതിക്രമങ്ങളെ അപലപിച്ച ഫിറോസയുടെ വിഡിയോയും വൈറലായിരുന്നു. ഇതേത്തുടർന്ന് ടിക് ടോക് അക്കൗണ്ട് താൽക്കാലികമായി ബ്ലോക്ക് ചെയ്തിരുന്നു. ഇതോടെ രാജ്യാന്തര മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടതോടെ ടിക് ടോക് ബ്ലോക്ക് നീക്കുകയായിരുന്നു. ടിക് ടോക് അക്കൗണ്ട് വീണ്ടും സജീവമാക്കുക മാത്രമല്ല, ക്ഷമാപണം നടത്തുക വരെ ചെയ്തു.
ഫിറോസ അസീസിന്റെ ഏറ്റവും പുതിയ വിഡിയോ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഇത് 55000 ൽ അധികം ആളുകൾ കണ്ടു, ട്വിറ്ററിൽ ഇത് 212,000 ൽ അധികം ആളുകൾ കണ്ടു. ഒരു ദിവസം കൊണ്ട് 12000 ലധികം ലൈക്കുകളാണ് ലഭിച്ചത്.