വാട്സാപ്പിന്റെ രഹസ്യപ്പൂട്ട് തുറക്കാൻ അനുമതി തേടി കേന്ദ്ര സർക്കാർ
Mail This Article
കുട്ടികളുടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും നീക്കം ചെയ്യാനും കുറ്റവാളികളെ പിടികൂടാനും വാട്‌സാപ് ഉൾപ്പടെയുള്ള ചാറ്റ് ആപ്ലിക്കേഷനുകളിലെ രഹസ്യപ്പൂട്ട് (എൻക്രിപ്ഷൻ) തുറക്കാൻ അനുമതിതേടി പാർലമെന്ററി പാനൽ. നിയമ നിർവ്വഹണ ആവശ്യങ്ങൾക്കായി എൻക്രിപ്ഷൻ തുറക്കുന്നത് ചില കാര്യങ്ങളിൽ സർക്കാരിനെ സഹായിക്കുമെന്നാണ് പാനൽ സൂചന നൽകിയിരിക്കുന്നത്.
ആവശ്യമെങ്കിൽ സർക്കാരിനും നിയമ നിർവഹണ ഏജൻസികൾക്കും ഇന്ത്യക്കാർ പങ്കിടുന്ന, കുട്ടികളുമായി ബന്ധപ്പെട്ടുള്ള അശ്ലീല സന്ദേശങ്ങൾ, ചിത്രങ്ങൾ, വിഡിയോകൾ എന്നിവ നിരീക്ഷിക്കാൻ ഇത് സഹായിക്കുമെന്ന് രാജ്യസഭയുടെ അഡ്‌ഹോക് കമ്മിറ്റി ശുപാർശ ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഇതുവഴി അശ്ലീല ഉള്ളടക്കമോ ആക്ഷേപകരമായ സന്ദേശങ്ങളോ നിരീക്ഷിച്ച് അതിവേഗം നടപടി സ്വീകരിക്കാൻ കഴിയും.
റിപ്പോർട്ടുകൾ പ്രകാരം 14 അംഗങ്ങളുള്ളതും രാജ്യസഭാ എംപി ജയറാം രമേഷിന്റെ നേതൃത്വത്തിലുള്ളതുമായ പാനൽ ഇതിനായി നീക്കം തുടങ്ങിയിട്ടുണ്ട്. എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്ന ആപ്ലിക്കേഷനുകൾ 18 വയസ്സിന് മുകളിലുള്ളവർക്ക് പ്രത്യേക വിഭാഗം ഉണ്ടായിരിക്കണമെന്നും അവ കുട്ടികൾ ആക്‌സസ് ചെയ്യാൻ പാടില്ലെന്നും നിർദ്ദേശിക്കുന്നു. കുറ്റക്കാർക്കെതിരെ അതിവേഗം നടപടി സ്വീകരിക്കാൻ വാട്സാപ് പോലുള്ള ചാറ്റ് അപ്ലിക്കേഷനുകളിലെ എൻക്രിപ്ഷൻ പൂട്ട് തുറക്കാൻ അനുമതി നൽകണമെന്നും പാനൽ നിർദ്ദേശിക്കുന്നു.
വാട്‌സാപ് പോലുള്ള സന്ദേശമയയ്‌ക്കൽ ആപ്ലിക്കേഷനുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ തുറക്കാൻ അനുമതി നൽകണമെന്ന് സർക്കാർ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിനാൽ ആവശ്യമെങ്കിൽ നിയമ നിർവ്വഹണ ഏജൻസികൾക്ക് സന്ദേശങ്ങൾ ആക്‌സസ് ചെയ്യാനും വായിക്കാനും കഴിയും. എന്നാൽ, വാട്സാപ് എൻക്രിപ്ഷൻ തുറന്നുനൽകുന്നതിന് അനുകൂലമല്ല. എൻക്രിപ്ഷൻ ദുർബലപ്പെടുത്തുന്നത്, നിയമ നിർവ്വഹണ ആവശ്യങ്ങൾക്കായി പോലും, കുറ്റവാളികൾ മാത്രമല്ല ആരോപിക്കപ്പെടുന്ന എല്ലാ ഉപയോക്താക്കളുടെയും സ്വകാര്യതയെ ദുർബലപ്പെടുത്തുമെന്നാണ് കമ്പനിയുടെ വാദം. ഇത് അധികാരികളിൽ നിന്നുള്ള ദുരുപയോഗത്തിന് ഉപയോക്താക്കളെ ഉപയോഗിക്കുകയും വലിയ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.