മോദിയെ രണ്ടാമനാക്കി ട്രംപിന്റെ ട്വീറ്റ്; സത്യത്തിൽ ആരാണ് ഒന്നാമത്?
Mail This Article
ഇന്ത്യാ സന്ദർശനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നത് ഫെയ്സ്ബുക്കിൽ താൻ ഒന്നാം സ്ഥാനത്തും പ്രധാനമന്ത്രി മോദി രണ്ടാം സ്ഥാനത്തുമാണെന്നാണ്. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ ‘ദശലക്ഷക്കണക്കിന്’ ആളുകൾ എത്തുമെന്നാണ് ട്രംപ് പ്രതീക്ഷിക്കുന്നത്. ഇതിനിടെയാണ് പുതിയ വാദവുമായി ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകമായി വന്നിരിക്കുന്നത്.
ഫെയ്സ്ബുക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് മാർക്ക് സക്കർബർഗ് സോഷ്യൽ നെറ്റ്‌വർക്കിൽ താൻ ഒന്നാം സ്ഥാനക്കാരനാണെന്ന് പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടു. ട്രംപിന്റെ അനുയായികളുടെ എണ്ണത്തെ സൂചിപ്പിക്കുന്നതായിരുന്നു സക്കർബർഗിന്റെ അവകാശവാദം. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാമതാണ്.
എന്നാൽ, വാസ്തവത്തിൽ ഇത് തികച്ചും വിപരീതമാണ്. ട്വിപ്ലോമസിയുടെ 2019 റാങ്കിങ് അനുസരിച്ച്, ഫെയ്സ്ബുക്കിൽ ലോക നേതാക്കളിൽ ഒന്നാമത് പ്രധാനമന്ത്രി മോദിയാണ്. ഫെയ്സ്ബുക്കിൽ മോദിക്ക് 4.4 കോടിയിലധികം ഫോളോവേഴ്‌സ് ഉണ്ട്. ഡൊണാൾഡ് ട്രംപ് 2.6 കോടി പേരാണ് ഫോളോവേഴ്സുള്ളത്. 5.5 കോടി ഫെയ്സ്ബുക് ഫോളോവർമാരുള്ള ബരാക് ഒബാമയെ കണക്കാക്കുന്നില്ലെങ്കിൽ മാത്രമാണ് ഇതെല്ലാം. ഫെബ്രുവരി 24 നാണ് ട്രംപ് എത്തുന്നത്.