ADVERTISEMENT

അമേരിക്കന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ മിസിങ് ആന്‍ഡ് എക്‌സ്‌പ്ലോയിറ്റഡ് ചില്‍റന്‍ എന്ന സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം, 1998നും 2017നും ഇടയില്‍ കുട്ടികളെ പീഡിപ്പിക്കുന്ന ഏകദേശം 38 ലക്ഷം ദൃശ്യങ്ങളാണ് ഇന്ത്യയില്‍ നിന്നു മാത്രം പുറത്തുവന്നിരിക്കുന്നത്. കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ ചിത്രീകരിക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും  അകത്താക്കാനുള്ള സംവിധാനങ്ങളാണ് സർക്കാർ ഉടനെ സജ്ജീകരിക്കാന്‍ പോകുന്നത്.

 

ഇതിനായി, വാട്‌സാപ് ഒക്കെ കൊണ്ടുനടക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപഷനൊക്കെ എടുത്തുകളയാന്‍ ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് സർക്കാർ. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ പൊലീസിന് സമൂഹ മാധ്യമങ്ങള്‍ പരിശോധിക്കാന്‍ സാധിക്കണമെന്നാണ് ഇതേപ്പറ്റി പഠിക്കുന്ന പാര്‍ലമെന്ററി പാനല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പാനലിലുള്ളവര്‍ ഗൂഗിള്‍, ട്വിറ്റര്‍, ഫെയ്‌സ്ബുക്, വാട്‌സാപ് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളുമായി സംസാരിച്ച ശേഷമാണ് തങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്. ഇത് പല മന്ത്രാലയങ്ങള്‍ പരിഗണിച്ച ശേഷമായിരിക്കും നിയമമാക്കുക.

 

കുട്ടികളുടെ പോണ്‍ നമ്മുടെ സമൂഹ മനസാക്ഷിക്കൊരു വെല്ലുവിളിയാണെന്നാണ് പാനലിന്റെ 21-പേജ് വരുന്ന റിപ്പോര്‍ട്ടിൽ പറയുന്നത്. ഇത്തരമൊരു വിഡിയോയോ ചിത്രമോ ഓണ്‍ലൈനില്‍ ആദ്യം പോസ്റ്റു ചെയ്യുന്നയാളെ തുറന്നു കാട്ടാനുള്ള ചുമതല സമൂഹ മാധ്യമങ്ങള്‍ക്കും മറ്റും നല്‍കാനാണ് ഉദ്ദേശം. ഇവരെ നിയമപാലകര്‍ക്ക് പിടികൂടാനാകണം.

 

ടെക്‌നോളജി ഭീമന്മാര്‍ അവരുടെ സെര്‍വറുകല്‍ ഇന്ത്യയില്‍ സ്ഥാപിക്കണമെന്നും അവയില്‍ ഇത്തരം സന്ദേശങ്ങള്‍ കണ്ടെത്താനുള്ള ടൂളുകള്‍ ഉണ്ടാകണമെന്നും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്‌തേക്കും. എന്നാല്‍, ഇത്തരം വ്യവസ്ഥകള്‍ തങ്ങളുടെ ഇന്ത്യയിലെ നിലനില്‍പ്പ് വിഷമത്തിലാക്കുമെന്ന ഭീതിയിലാണ് ടെക്‌നോളജി കമ്പനികള്‍. ഫെയ്‌സ്ബുക്കും വാട്‌സാപ്പും ഇപ്പോള്‍ത്തന്നെ സർക്കാരുമായി പല കാര്യത്തിലും വിയോജിപ്പിലാണ്. ഈ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിക്കുകയും ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ കലാശിക്കുകയും ചെയ്ത സന്ദേശങ്ങള്‍ ആരാണ് ആദ്യം പോസ്റ്റ് ചെയ്തത് എന്നറിയണമെന്നാണ് സർക്കാർ പറയുന്നത്.

 

വാട്‌സാപ്പിന്റെ ലോകത്തെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. 40 കോടയിലേറെ ഉപയോക്താക്കളാണ് അവര്‍ക്ക് രാജ്യത്തുള്ളതെന്നാണ് കണക്കുകൂട്ടുന്നത്. തങ്ങളുടെ ഉപയോക്താക്കള്‍ക്കു നല്‍കിയിരിക്കുന്ന വ്യവസ്ഥ പ്രകാരം അവര്‍ക്ക് എന്‍ഡ്-ടു-എന്‍ഡ് സംരക്ഷണം ഉണ്ട്. ഇതിനാല്‍, അവരെ ഒറ്റാനാവില്ല എന്നുതന്നെയല്ല, സന്ദേശങ്ങള്‍ ആരാണ് പോസ്റ്റ് ചെയ്തത് എന്ന് വാട്‌സാപിനു പോലും അറിയുകയുമില്ല എന്നാണ് പറയുന്നത്. എന്നാല്‍, ആ വാദം ഇനി സ്വീകാര്യമായിരിക്കില്ല എന്നാണ് സർക്കാർ പറഞ്ഞത്. വാട്‌സാപും ഫെയ്‌സ്ബുക്കുമാണ് പല ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും പിന്നിലെന്നാണ് വാദം.

 

ടെക്‌നോളജി കമ്പനികള്‍ വിഷമവൃത്തത്തിലാണെന്ന് ചില വിശകലനവിദഗ്ധര്‍ പറയുന്നു. കുട്ടികളുടെ പോണ്‍ ആരാണ് പോസ്റ്റു ചെയ്തതെന്നു പറയണമെങ്കില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ അവസാനിപ്പിക്കണം. ഇത്തരം കുറ്റവാളികളെ കാട്ടിക്കൊടുത്തു കഴിഞ്ഞാല്‍ പിന്നെ മറ്റു കുറ്റവാളികളെയും കാട്ടിക്കൊടുക്കേണ്ടി വരും. ചുരുക്കി പറഞ്ഞാല്‍ ടെക്‌നോളജി കമ്പനികള്‍ക്ക് ഇന്ത്യയ്ക്കായി പുതിയ നയം രൂപീകരിക്കേണ്ടി വന്നേക്കും.

 

ഇതു കൂടാതെ സർക്കാർ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും കൂടുതല്‍ അധികാരം നല്‍കിയേക്കുമെന്നും കേള്‍ക്കുന്നു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും മറ്റും ആരെങ്കിലും പ്രദര്‍ശിപ്പിക്കുന്നുണ്ടോ എന്ന് നോക്കിക്കൊണ്ടിരിക്കണമെന്നും അങ്ങനെ കണ്ടാല്‍ അവ നീക്കം ചെയ്യണമെന്നും അധികാരികളെ അറിയിക്കണമെന്നും ആവശ്യപ്പെട്ടേക്കും. കുട്ടികളുടെ പോണ്‍ സേര്‍ച് ചെയ്യുന്നവര്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള വാക്കുകള്‍ സേര്‍ച് എൻജിനുകള്‍ സ്വീകരിക്കരുതെന്നും വ്യവസ്ഥ വന്നേക്കും. സേര്‍ച് എൻജിനുകള്‍ കുട്ടികളുടെ പോണ്‍ പ്രദര്‍ശിപ്പിക്കുന്ന വെബ്‌സൈറ്റുകളിലേക്കും നയിക്കരുത്.

 

നെറ്റ്ഫ്‌ളിക്‌സ്, ട്വിറ്റര്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലും കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത കണ്ടെന്റ് അവര്‍ക്ക് ലഭ്യമാകുന്നില്ല എന്നുറപ്പിക്കാനും ശ്രമമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com