ADVERTISEMENT

ഓരോ ദിവസവും പുറത്തുവരുന്ന ദുരന്തവാർത്തകളിലെ എല്ലാം മുഖ്യപ്രതി വാട്സാപ്, ഫെയ്സ്ബുക് തുടങ്ങി സോഷ്യല്‍മീഡിയകളാണ്. കഴിഞ്ഞ ദിവസം ഒന്നരവയസ്സുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ ദുരന്തത്തിലേക്ക് എത്തിച്ചതിലും പ്രധാന പ്രതികൾ വാട്സാപ്പും ഫെയ്സ്ബുക്കും ആണ്. ഒരിക്കലും തമ്മിൽ കാണാൻ സാധ്യതയില്ലാത്തവരെ പോലും ഒന്നിപ്പിക്കുന്ന ഫെയ്സ്ബുക്കും വാട്സാപ്പും കുടുംബ ബന്ധങ്ങൾ തകർക്കുന്നതിൽ ഏറെ മുന്നിലാണ്. ഓരോ ദിവസവും പൊലീസ് സ്റ്റേഷനിലും കോടതിയിലും വരുന്ന ഭൂരിഭാഗം കേസുകളിലും വാട്സാപ്പിനും ഫെയ്സ്ബുക്കിനും പ്രധാന പങ്കുണ്ടാകും.

 

മിക്കവർക്കും ഇന്ന് സ്മാര്‍ട് ഫോണ്‍ ഒബ്‌സെസ്സീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ എന്ന രോഗം പിടിപ്പെട്ടിരിക്കുകയാണ്. ഈ രോഗം പരത്തുന്നത് അണുക്കള്‍ ഒന്നുമല്ല. നിരന്തരമായ ഉപയോഗങ്ങളുടെ സാധ്യതകളിലേക്ക് സ്മാര്‍ട് ഫോണുകളെ ടെക്ക് ലോകം എത്തിച്ചപ്പോള്‍, മനുഷ്യന്‍ അതിന്റെ അടിമയായതിന്റെ ദുഷ്ഫലം മാത്രമാണീ രോഗം. പിന്നീട് ഇവരിൽ ചിലരെ കുറ്റകൃത്യങ്ങൾ ചെയ്യാനും പ്രേരിപ്പിക്കുന്നു.

 

മൊബൈല്‍ ഫോണ്‍ ആദ്യകാലത്ത് സിംപിൾ ആയിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും വിളിക്കുക. എസ്എംഎസ് തന്നെ അല്‍പം മടിച്ചാണ് അയച്ചിരുന്നത്. നമ്മുടെ നാട്ടില്‍ ആദ്യകാലത്ത് മൊബൈലില്‍ വിളിക്കുന്നതു മാത്രമല്ല ഇങ്ങോട്ടുവരുന്ന വിളി എടുക്കുന്നതുപോലും 'പെയ്ഡ്' ആയിരുന്ന കാലമുണ്ടായിരുന്നു (അമേരിക്കയില്‍ ഇപ്പോഴും ഇന്‍കമിംഗ് കോളിന് പണം നല്‍കണം). പക്ഷേ, ഇന്‍കമിംഗ് വിളികള്‍ ഫ്രീ ആകുകയും എസ്എംഎസ് പാക്കേജുകളില്‍ ചെലവില്ലാതെ കൂടുതല്‍ അയയ്ക്കാനും അവസരങ്ങൾ വന്നതോടെ മൊബൈലിന്റെ ജനസ്വീകാര്യത വര്‍ധിച്ചു.

 

എങ്കിലും 'സ്മാര്‍ട്' അവസ്ഥകള്‍ ഒന്നും അന്നില്ലായിരുന്നു. പക്ഷേ, ആപ്പിളും മറ്റു കമ്പനികളും ടച്ച് സ്‌ക്രീന്‍ സൗകര്യവുമായി വിപണിയില്‍ എത്തിയതോടെ കഥ മാറി. വെറും വിളികളും എസ്എംഎസും എന്നതിനപ്പുറം നിത്യജീവിതത്തിലെ നിരവധി കാര്യങ്ങള്‍ ചെയ്യാനുള്ള ഉപകരണവും നമ്മുടെ സുഹൃത്തുമായി മൊബൈല്‍ മാറി. മികച്ച മെമ്മറി, എത്രയധികം അഡ്രസ്സുകളും സേവ് ചെയ്യാനുള്ള സൗകര്യം, ഇന്റര്‍നെറ്റിന്റെ സുഗമമായ ഉപയോഗം, വിഡിയോകള്‍ കാണാനുള്ള സാധ്യതകള്‍, മാപ്പ്, ജിപിഎസ്, ഇ–ബുക്ക് റീഡിംഗ്, കലണ്ടര്‍, ക്ലോക്ക്, ക്യാമറ തുടങ്ങി എല്ലാം ഒരൊറ്റ ചെറിയ ഹാന്‍ഡ്‌സെറ്റില്‍ വന്നതോടെ ജീവിതം സ്മാര്‍ട് ഫോണിലേക്ക് ചുരുങ്ങി.

 

പ്രൊഫഷണലുകള്‍ക്ക് പ്രത്യേകിച്ചും സ്മാര്‍ട് ഫോണ്‍ ഇപ്പോള്‍ അവരുടെ നിത്യ ജീവിതത്തിലും ഓഫിസിലും ഒഴിവാക്കാന്‍ വയ്യാത്ത ഒന്നായി മാറിയിരിക്കുന്നു. ഔദ്യോഗികമായ എല്ലാ ആശയവിനിമയങ്ങളും മെയില്‍ ആയും മെസേജ് ആയും വാട്‌സാപ് വഴിയുമൊക്കെ അയയ്ക്കുന്നത് അംഗീകൃതമായി കഴിഞ്ഞു. സാധാരണക്കാരുടെ ജീവിതത്തില്‍ രാവും പകലും ഫോണും വാട്സാപ്പും ഫെയ്സ്ബുക്കും ഒഴിച്ചുകൂടാവാത്ത ഒന്നായി മാറി.

 

രാവും പലകുമുള്ള ആ ഫോണ്‍ ഉപയോഗം കുടുംബബന്ധങ്ങളില്‍ വിള്ളല്‍ വരുത്തുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഭാര്യയും കുട്ടികളും ഒക്കെയുള്ളവര്‍ അവരുടെ ഒപ്പം ആണെങ്കില്‍പ്പോലും മറ്റേതോ ധ്രുവത്തില്‍ ജീവിക്കുന്നപോലെ പെരുമാറുന്നു. ഈയിടെ പ്രചരിച്ച ഒരു വാട്ട്‌സാപ് സന്ദേശം രസകരമായിരുന്നു. ഫോണ്‍ കേടായി നന്നാക്കാന്‍ കൊടുത്ത ദിവസം ആണത്രേ, വീട്ടില്‍ ആരൊക്കെയുണ്ടെന്ന് ശ്രദ്ധിച്ചതും പെങ്ങളെ അമ്മ പരിചയപ്പെടുത്തിയതും, എല്ലാവരും നല്ല മനുഷ്യര്‍ തന്നെ എന്ന് മനസ്സിലാക്കിയതും എന്നൊക്കെ പറഞ്ഞ്. തമാശയാണെങ്കിലും എപ്പോഴും ഫോണില്‍ മാത്രം ജീവിക്കുന്നവര്‍ക്ക് ബന്ധങ്ങളില്‍ ഉണ്ടാകുന്ന അകല്‍ച്ചകളെയായിരുന്നു അത് സൂചിപ്പിച്ചത്.

 

അതായത് 24x7 കണക്കില്‍ ഫോണും ടെക്‌നോളജിയുമായി മാത്രം ബന്ധപ്പെട്ടു ജീവിക്കുന്നവര്‍ക്ക് പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇപ്പോള്‍ ഇത്തരം അനേകം കേസുകള്‍ ഡോക്ടര്‍മാരുടെ മുന്നില്‍ എത്തുന്നു എന്നതാണ് സ്ഥിതി. ശാരീരികമായും മാനസികമായും ഉള്ള രോഗങ്ങള്‍ ചികിത്സിക്കുന്ന പല സ്‌പെഷ്യലിസ്റ്റുകളുടെയും മുന്നില്‍ ടെക്കികള്‍ രോഗികളായി എത്തുന്നുണ്ട്. ഡോക്ടര്‍മാര്‍ ഇതിനൊക്കെയുള്ള പ്രധാന പ്രതിവിധിയായി പറയുന്നത് ഒരു കാര്യമാണ്. രാത്രിയായാല്‍ ആ ഫോണങ്ങ് ഓഫ് ചെയ്‌തേക്കുക! എല്ലാവർക്കും അതറിയാം, അതാണ് ചെയ്യേണ്ടതെന്ന്. പക്ഷേ, ജോലിയുടെ ഭാഗമായി ഫോണ്‍ ഉപയോഗിക്കുക എന്നത് ഇഷ്ടമില്ലെങ്കിൽ പോലും ചെയ്‌തേപറ്റൂ എന്നുള്ള സ്ഥിതിയാണ്, ഇതിനാലാണ് ഈ പ്രശ്‌നങ്ങളെല്ലാം വരുന്നതും.

 

ഫെയ്സ്ബുക് വഴിയുള്ള പരിചയം മുതലെടുത്ത് പെൺകുട്ടികളെ പീഡിപ്പിക്കുന്ന വാർത്തകളാണ് പതിവായി പുറത്തുവന്നത്. വ്യാജ ഫെയ്സ്ബുക് ഐഡി വഴി പരിചയം നടിച്ച് ചാറ്റിങ്ങിലൂടെ പെൺകുട്ടിയെ വീട്ടിൽ നിന്നിറക്കി ക്രൂരമായി പീഡിപ്പിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്.

 

ഫെയ്സ്ബുക്കിൽ 100 ഐഡികൾ എടുത്താൽ ഇതിൽ പത്തും വ്യാജനായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. നല്ല ലക്ഷ്യങ്ങൾക്കായി ഫെയ്സ്ബുക് ഉപയോഗിക്കുന്നവർ കുറവാണ്. ഫെയ്സ്ബുക് വഴി വഴിവിട്ട ബന്ധങ്ങൾക്ക് മികച്ച അവസരമാണ് നൽകുന്നത്. ഒരിക്കലെങ്കിലും ചതിക്കപ്പെട്ടവർ ഇക്കാര്യം സൈബർ സെല്ലിനെ അറിയിക്കാൻ പോലും തയാറാകുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com