വാട്സാപ്പിൽ സുന്ദരിമാരുടെ ചിത്രങ്ങൾ വരും; പണവും മാനവും കളയുന്ന പുതിയ തട്ടിപ്പ്
Mail This Article
നഗ്നരായി വിഡിയോ കോൾ ചെയ്യാൻ സുന്ദരിമാർ, മണിക്കൂറിന് നൽകേണ്ട തുക ഇത്രമാത്രം. ഇനി ഫ്ളാറ്റിലെത്തിക്കണമെങ്കിൽ നൽകിയിരിക്കുന്ന നമ്പരിലേക്കു യുപിഐ അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പണമിട്ടാൽ മതി. ഇത്തരമൊരു പരസ്യം നൽകി മലയാളിക്കുണ്ടെന്നു പറയപ്പെടുന്ന ലൈംഗിക ദാരിദ്രത്തെ ചൂഷണം ചെയ്തു കോടികളുണ്ടാക്കുകയാണ് ചില വിരുതന്മാർ.
വിളിക്കുമ്പോൾ ഫോൺ എടുക്കുക സ്ത്രീകളായിരിക്കും. വൈകാതെ തന്നെ വാട്സാപ്പിലേക്കു ചിത്രങ്ങളുമെത്തും. ആവശ്യമുള്ളവരെ തിരഞ്ഞെടുത്തശേഷം പണം നൽകി കാത്തിരുന്നു മടുക്കുമ്പോള്‍ തിരിച്ചു വിളിച്ചാൽ നമ്പർ സ്വിച്ച്ഡ് ഓഫെന്നായിരിക്കും മറുപടി. ചിലപ്പോൾ കണ്ണുപൊട്ടുന്ന തെറിവിളിയും കേൾക്കാം. കാശുപോയി ഇനി മാനം കൂടി പോകേണ്ടെന്നുവച്ചു ആരും പരാതിപ്പെടാൻ പോകാറില്ല.
പിന്നിൽ പെണ്‍വാണിഭ സംഘത്തിലെ പ്രധാനികള്‍
വിവിധ വെബ്സൈറ്റുകളിലും നവമാധ്യമങ്ങളിലും പരസ്യം നൽകി ഓൺലൈൻ പെൺവാണിഭം നടത്തുന്ന സംഘങ്ങളിലെ പ്രധാനികൾ തന്നെയാണ് ഇത്തരമൊരു തട്ടിപ്പിനും പിന്നിൽ. എന്തും നൽകാൻ തയാറായി വിളിക്കുന്നവരാണ് ഇവരുടെ കെണിയിൽ വീഴുക. പെണ്‍വാണിഭത്തിന്റെ റിസ്കില്ലെന്നതും ഒരു ഫോൺ നമ്പരും അന്യസംസ്ഥാനങ്ങളിലോ മറ്റോ എടുത്ത അക്കൗണ്ട് നമ്പരുകളും മാത്രം മതിയെന്നതും ഇത്തരമൊരു തട്ടിപ്പിനിറങ്ങാന്‍ കൂടുതലാളുകളെ പ്രേരിപ്പിക്കുന്നു.
കോളേജ് വിദ്യാർഥിനികൾ മുതൽ വീട്ടമ്മമാരുടെ വരെ സമൂഹിക മാധ്യമങ്ങളിലെ ചിത്രങ്ങൾ ദുരുപയോഗം ചെയ്താണ് ഈ സംഘങ്ങളുടെ പ്രവർത്തനം. സംശയം തോന്നിയാൽ പ്രൊഫൈൽ ചിത്രമുള്ള വാട്സാപ് നമ്പരുകൾ അയച്ചുതന്നു വിശ്വസിപ്പിക്കുമെന്നാണ് ഇവരുടെ കെണിയിൽ കുടുങ്ങിയ യുവാവിന്റെ വെളിപ്പെടുത്തൽ.
പരാതികൾ നിരവധി, നിയന്ത്രണം അസാധ്യം
വർഷങ്ങൾക്കു മുൻപ് ലൊക്കാന്റോ പോലെയുള്ള സൈറ്റുകൾക്കെതിരെ പരാതി ഉയർന്നിരുന്നു. ഇതു വഴിയുള്ള പെൺവാണിഭങ്ങൾ പിടിച്ചിരുന്നുവെങ്കിലും ഈ സൈറ്റുകളെ നിയന്ത്രിക്കാൻ അധികൃതർക്കു കഴിഞ്ഞിരുന്നില്ല. ടെലഗ്രാം ഗ്രൂപ്പുകളിലും വീട്ടമ്മമാരുടെയും കോളേജ് വിദ്യാര്‍ഥിനികളുടെയും നമ്പർ എക്സ്ചേഞ്ച് ചെയ്യാൻ താത്പര്യമുണ്ടെന്നു പറഞ്ഞു ഇത്തരം തട്ടിപ്പുകാരുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ജില്ലാടിസ്ഥാനത്തിൽ ഫോൺ നമ്പരുകൾ എക്സ്ചേഞ്ച് ചെയ്യുന്ന വാട്സാപ് ചാറ്റ് ഗ്രൂപ്പുകൾ രൂപീകരിച്ചും ഇവർ തട്ടിപ്പുകൾ മുന്നോട്ടു കൊണ്ടുപോകുന്നു.