മുന്നിൽ കൊറോണയാണ്, ആർഭാടങ്ങൾ വേണ്ട, ഫുൾ എച്ച്ഡി, 2കെ, 4കെ എല്ലാം മറക്കാം
Mail This Article
ഫുൾ എച്ച്ഡി, 2കെ, 4കെ തുടങ്ങിയവയൊക്കെ ഈ ദുരിതകാലത്ത് ഒരു ആർഭാടമാണ്. ലോകം വീടുകളിലേക്കു ചുരുങ്ങി കോവിഡിനെ പ്രതിരോധിക്കുമ്പോൾ ആശയവിനിമയത്തിനു പുറമേ അടിയന്തര സേവനങ്ങളും ഓഫിസ് പ്രവർത്തനവും വിദ്യാഭ്യാസവും വരെ ഇന്റർനെറ്റിനെ ആശ്രയിച്ചാണ് നിൽക്കുന്നത്.
ഈ സമയത്ത് വിനോദത്തിന് അൽപം നിലവാരം കുറഞ്ഞാലും കുഴപ്പമില്ല. യു ട്യൂബ്, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം തുടങ്ങിയ വിഡിയോ തുടങ്ങിയ ഇന്റർനെറ്റിലെ വിഡിയോ സ്ട്രീമിങ് സേവനങ്ങൾ എച്ച്ഡി വിഡിയോ സ്ട്രീം ചെയ്യുന്നത് ഇന്റർനെറ്റ് ട്രാഫിക്കിനെ ഗുരുതരമായി ബാധിക്കുന്നതായി തിരിച്ചറിഞ്ഞ് വിവിധ കമ്പനികൾ സ്ട്രീമിങ് നിലവാരം വെട്ടിക്കുറച്ചിരിക്കുകയാണ്.
രോഗം പടർന്നുപിടിച്ച യൂറോപ്പിൽ യൂറോപ്യൻ യൂണിയന്റെ ആവശ്യപ്രകാരമാണ് ആദ്യം നിലവാരം കുറച്ചതെങ്കിലും കൂടുതൽ ആളുകൾ ഓൺലൈനാകുന്ന ഈ സമയത്ത് ഇന്റർനെറ്റ് ട്രാഫിക്കിൽ തടസ്സമുണ്ടാകാതിരിക്കുന്നതിനായി ലോകമെങ്ങും എസ്ഡി(സ്റ്റാൻഡാർഡ് ഡെഫനിഷൻ) നിലവാരത്തിലുള്ള സ്ട്രീമിങ് മതിയെന്നു തീരുമാനിച്ചിരിക്കുകയാണ് കമ്പനികൾ.
ഇന്ത്യയിൽ ഏപ്രിൽ 14 വരെ എച്ച്ഡി, അൾട്ര എച്ച്ഡി സ്ട്രീമിങ് മൊബൈലിൽ ലഭ്യമാകില്ലെന്നു യുട്യൂബ് അറിയിച്ചു. എല്ലാ വിഡിയോകളും എസ്ഡി (480p) നിലവാരത്തിൽ കാണാം. നെറ്റ്ഫ്ലിക്സ് 30 ദിവസത്തേക്ക് ആണ് വിഡിയോ സ്ട്രീമിങ് ബിറ്റ്റേറ്റ് കുറച്ചത്. 25% ബാൻഡ്‌വിഡ്ത് ലാഭിക്കാൻ ഇതുവഴി സാധിക്കുമെന്നു കമ്പനി അറിയിച്ചു.
ആമസോൺ പ്രൈമും സ്ട്രീമിങ് ബിറ്റ്‌റേറ്റിലാണു കുറവു വരുത്തിയത്. ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും വിഡിയോ നിലവാരം കുറച്ചുകൊണ്ട് ഇന്റർനെറ്റ് ബാൻഡ്‌വിഡ്ത് ഉപയോഗം കുറയ്ക്കാൻ നടപടികളെടുത്തിട്ടുണ്ട്.