കൊറോണവൈറസ് വിട്ടുപോയാലും ജോലി വീട്ടിൽ തന്നെ, ഉത്തരവുമായി ടെക് കമ്പനികൾ
Mail This Article
ലോകത്തെ ഏറ്റവും വലിയ സമൂഹമാധ്യമ വെബ്സൈറ്റുകളിലൊന്നായ ട്വിറ്റര്‍ അവരുടെ ജോലിക്കാരോട് ശിഷ്ടകാലം (forever-എന്നന്നേക്കുമായി) വീട്ടിലിരുന്ന് ജോലിയെടുത്തോളാന്‍ പറഞ്ഞിരിക്കുകയാണ്. കൊറോണാവൈറസ് ബാധ മൂലം ജോലിക്കാര്‍ സാമൂഹിക അകലംപാലിക്കല്‍ നടത്തണമെന്ന നിയമം വന്നതിനുശേഷം മാര്‍ച്ച് 11നാണ് ട്വിറ്റര്‍ ജോലിക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്തോളാന്‍ ആദ്യം ആവശ്യപ്പെട്ടത്. വിട്ടിലിരുന്നുള്ള ജോലി എന്ന ആശയം നടപ്പിലാക്കിയ ആദ്യ കമ്പനികളിലൊന്ന് തങ്ങളാണെന്ന് ട്വിറ്റര്‍ അവകാശപ്പെട്ടു. എന്നാല്‍, കൊറോണാവൈറസ് ഭീതി അകലുകയാണെങ്കിലും ജോലിക്കാരെ തിരിച്ച് ഓഫിസിലെത്തിക്കുന്ന ആദ്യ കമ്പനി തങ്ങളായിരിക്കില്ലെന്നും അവര്‍ പറഞ്ഞു.
തങ്ങള്‍ക്ക് ഇത് അനുവദിക്കാനുളള സജ്ജീകരണങ്ങള്‍ ഉണ്ടായിരുന്നുവെന്നും ജോലിയുടെ വികേന്ദ്രീകരണം നടത്തി വിവിധ ഭാഗത്തിരുന്ന് ജോലി ചെയ്യാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തെ അനുഭവം വച്ച് വീട്ടിലിരുന്നുള്ള ജോലി ചെയ്യല്‍ തങ്ങള്‍ക്ക് പ്രശ്നമാവില്ലെന്നു കണ്ടെത്തിക്കഴിഞ്ഞു. ഇതിനാല്‍, തങ്ങളുടെ ജോലിക്കാര്‍ക്ക് വീട്ടിലിരുന്നു ജോലി ചെയ്താല്‍ മതിയെന്നാണെങ്കില്‍ അവര്‍ക്ക് എക്കാലത്തേക്കു അങ്ങനെ ചെയ്യാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
സെപ്റ്റംബറിനു മുൻപ് ഓഫിസുകള്‍ തുറക്കില്ല
ഇനി അതല്ല, ആര്‍ക്കെങ്കിലും ഓഫിസില്‍ വരാനാണ് ഇഷ്ടമെങ്കില്‍ തങ്ങളുടെ ഓഫിസ് കെട്ടിടങ്ങള്‍ ജോലിക്കാരെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യാന്‍ അധിക സുരക്ഷയൊരുക്കി കാത്തരിക്കുകന്നുണ്ടാകുമെന്നും ട്വിറ്റര്‍ അറിയിച്ചു. കാര്യങ്ങള്‍ സുരക്ഷിതമാണ്. ഓഫിസ് തുറക്കാമെന്ന് തങ്ങള്‍ തീരുമാനിക്കുന്ന സമയത്ത് വേണമെന്നുള്ള ജോലിക്കാര്‍ക്ക് ഓഫിസിലെത്താം. ഇല്ലെങ്കിലും കുഴപ്പമില്ല. ചുരുക്കം ചില ആപവാദങ്ങള്‍ ഒഴിച്ചാല്‍ ഓഫിസുകള്‍ സെപ്റ്റംബറിനു മുൻപ് തുറക്കില്ലെന്നും ട്വിറ്റര്‍ പറയുന്നു.
ട്വിറ്റര്‍ എന്നാണ് ഓഫിസുകള്‍ തുറക്കുക?
തങ്ങള്‍ ഓഫിസുകള്‍ തുറക്കാനുള്ള ഒരു തിടുക്കവും കാണിക്കുന്നില്ലെന്ന് കമ്പനി അറിയിച്ചു. എന്നാല്‍, തുറക്കാന്‍ തീരുമാനിച്ചാല്‍ പോലും ഒന്നും പഴയപടി ആയിരിക്കില്ലെന്നും അവര്‍ പറഞ്ഞു. വളരെ ജാഗ്രതയോടെ, ഒന്നൊന്നായി ആയിരിക്കും തങ്ങളുടെ ഓഫിസുകള്‍ തുറക്കുക. കമ്പിയുടെ ബിസിനസ് ആവശ്യത്തിനായി ഒരു ജോലിക്കാരനും സെപ്റ്റംബറിനു മുൻപ് യാത്ര ചെയ്യേണ്ടതായും വരില്ല. ഒരു മീറ്റിങ്ങിനും 2020ല്‍ തങ്ങളുടെ ജോലിക്കാരെ അയയ്ക്കില്ല. ചുരുക്കം ചില അപവാദങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ 2021ലെ ഏതെല്ലാം മീറ്റിങുകള്ക്കാണ് പ്രതിനിധികളെ അയച്ചു തുടങ്ങേണ്ടതെന്ന കാര്യം ഈ വര്‍ഷം അവസാനത്തോടെ തീരുമാനിക്കാനാണ് തങ്ങളിരിക്കുന്നതെന്നും ട്വിറ്റര്‍ അറിയിച്ചു.
ഇതൊക്കെ നടക്കുമോ?
എന്നാല്‍, ഈ വീട്ടില്‍ നിന്നുള്ള ജോലിയെടുക്കല് എന്ന ആശയം എത്ര പ്രചരിക്കപ്പെട്ടാലും അതു നടപ്പാകാന്‍ സാധ്യത കുറവാണെന്ന് ചില വിശകലനവദഗ്ധര് പറയുന്നു. സീഡ്ലീഗല്സ് എന്ന കമ്പനിയുടെ മേധാവി ആന്റണി റോസ് പറയുന്നത്, ഇതെല്ലാം വെറും പറച്ചിലായിരിക്കുമെന്നാണ്. ഓഫിസുകള്‍ അങ്ങനെ നടത്തിക്കൊണ്ടുപോകാനുള്ള സാധ്യത അദ്ദേഹം കാണുന്നില്ല. എല്ലാം പഴയപടി ആയില്ലെങ്കില്‍ അതു തന്നെ അദ്ഭുതപ്പെടുത്തുമെന്നാണ് അദ്ദേഹം പറയുന്നത്.
ടെക്നോളജി രംഗത്തെ പല കമ്പനികളും എന്തു നടപടി സ്വീകരിക്കണമെന്ന് ആലോചിച്ചിരിക്കവെയാണ് ട്വിറ്റര്‍ അവരുടെ അറിയിപ്പുമായി എത്തിയിരിക്കുന്നത്. എല്ലാ കമ്പനികളും അടുത്ത മാസങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച ശേഷമായിരിക്കും അന്തിമ തീരുമാനത്തിലെത്തുക. ടെക്നോളജി ഭീമന്മാരായ ഗൂഗിളും ഫെയ്സ്ബുക്കും വര്‍ക്-ഫ്രം-ഹോം 2021 ലേക്ക് നീട്ടിക്കഴിഞ്ഞു.
English Summary: Twitter says employees can work from home forever